Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഒമ്പതാം ക്ലാസുകാരിക്ക്...

ഒമ്പതാം ക്ലാസുകാരിക്ക് മുഖത്തടിയേറ്റ് കേൾവിശക്തി നഷ്ടപ്പെട്ടു; അധ്യാപികക്ക് ജയിൽശിക്ഷ വിധിച്ച് കോടതി

text_fields
bookmark_border
ഒമ്പതാം ക്ലാസുകാരിക്ക് മുഖത്തടിയേറ്റ് കേൾവിശക്തി നഷ്ടപ്പെട്ടു; അധ്യാപികക്ക് ജയിൽശിക്ഷ വിധിച്ച് കോടതി
cancel
camera_altപ്രതീകാത്മക ചിത്രം (എ.ഐ നിർമിതം)
Listen to this Article

അഹ്മദാബാദ്: ഒമ്പതാം ക്ലാസുകാരിക്ക് മുഖത്തടിയേറ്റ് കേൾവിശക്തി നഷ്ടപ്പെട്ടെന്ന കേസിൽ അധ്യാപികക്ക് ജയിൽശിക്ഷയും പിഴയും വിധിച്ച് കോടതി. ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള സ്വകാര്യ സ്കൂൾ അധ്യാപികക്കാണ് അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി മൂന്ന് വർഷവും മൂന്ന് മാസവും തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. ഗൃഹപാഠം പൂർത്തിയാക്കാത്തതിനെ തുടർന്ന് ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ മർദിച്ചതിനാണ് ശിക്ഷ. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ഒരു വർഷം തടവും 25,000 രൂപ പിഴയും വേറെയും വിധിച്ചു. ആകെ 50,000 രൂപയാണ് പിഴ.

2020ലാണ് കേസിനാസ്പദമായ സംഭവം. ഗാന്ധിനഗർ സെക്ടർ 28ലെ സ്വകാര്യ സ്കൂളിൽ സയൻസ് അധ്യാപികയായ പരുൾബെൻ ആണ് കേസിലെ പ്രതി. വിദ്യാർഥിനി ഗൃഹപാഠം പൂർത്തിയാക്കിയില്ലെന്ന കാരണത്താൽ പ്രകോപിതയായ അധ്യാപിക കുട്ടിയുടെ ഇടത് കരണത്ത് ആഞ്ഞടിക്കുകയായിരുന്നു. പെൺകുട്ടിയുടെ കർണപടത്തിന് ഗുരുതര പരിക്കേൽക്കുകയും കേൾവിശക്തിക്ക് തകരാർ സംഭവിക്കുകയും ചെയ്തു.

കുട്ടിക്ക് കേൾവിശക്തി നഷ്ടപ്പെട്ടതോടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി. സ്കൂളുകളിൽ ശാരീരിക ശിക്ഷാ നടപടികൾ പലപ്പോഴും റിപ്പോർട്ട് ചെയ്യപ്പെടാറില്ലെങ്കിലും, പരിക്കിന്റെ തീവ്രത കണക്കിലെടുത്താണ് കുടുംബം നിയമപോരാട്ടത്തിന് ഇറങ്ങിയത്. ഗാന്ധിനഗറിലെ തേർഡ് അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് കേസ് നടന്നത്. കുട്ടിയുടെ പരിക്കുകൾ സംബന്ധിച്ച മെഡിക്കൽ റിപ്പോർട്ടുകളും സാക്ഷിമൊഴികളും പരിശോധിച്ച കോടതി, അധ്യാപിക തന്റെ അധികാരം ദുരുപയോഗം ചെയ്തതായി കണ്ടെത്തി. മർദ്ദനം യാദൃശ്ചികമല്ലെന്നും പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെയുള്ള അതിക്രമം ക്രിമിനൽ കുറ്റമാണെന്നും കോടതി നിരീക്ഷിച്ചു.

“അധികാരം ദുരുപയോഗം ചെയ്ത്, നിഷ്കളങ്കയായ കുട്ടിക്കെതിരെ ശാരീരിക അതിക്രമം നടത്തുന്നത് അതീവ ഗൗരവകരമായ കാര്യമാണ്. ഇത്തരം പ്രവൃത്തികൾ സഹിക്കാനാവില്ല. സമൂഹത്തിന് വ്യക്തമായ ഒരു സന്ദേശം നൽകാൻ ഈ ശിക്ഷ അനിവാര്യമാണ്” -വിധി പ്രസ്താവത്തിൽ ജഡ്ജി വ്യക്തമാക്കി. സ്കൂളുകൾ ഭയത്തിന്റെ ഇടങ്ങളാവരുതെന്നും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും കോടതി ഓർമിപ്പിച്ചു.

Show Full Article
TAGS:Crime News slapping student 
News Summary - Slap that ruined a 14-year-old's life: Teacher jailed after student loses hearing
Next Story