എന്റെ പിഴ, ഡൽഹിയുടേതല്ല; കർണാടകയിൽ വനിതാ മന്ത്രിയില്ലാത്തതിന്റെ കാരണം വ്യക്തമാക്കി രൺദീപ് സിങ് സുർജേവാല
text_fieldsരൺദീപ് സിങ് സുർജേവാല
ബംഗളൂരു: കർണാടക മന്ത്രിസഭയിൽ വനിതാ പ്രാതിനിധ്യം ഇല്ലാത്തതിന്റെ ഉത്തരവാദി താനാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറിയും കർണാടകയുടെ ചുമതലയുമുള്ള രൺദീപ് സിങ് സുർജേവാല. വനിതാ ശാക്തീകരണത്തോടുള്ള ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രതിബദ്ധത അദ്ദേഹം ആവർത്തിക്കുകയും ചെയ്തു.
‘ഇത് ഡൽഹിയുടെ തെറ്റല്ല. ചില രാഷ്ട്രീയ സാഹചര്യങ്ങൾ കാരണം ഒരു വനിതാ മന്ത്രിയെ തീരുമാനിക്കാൻ കഴിയാത്ത കർണാടകയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയുടെ തെറ്റാണ്. വനിതാ ശാക്തീകരണത്തിന്റെ കാര്യം രാഹുൽ ഗാന്ധി വളരെയധികം ഗൗരവമായാണ് കാണുന്നത്.’ -സുർജേവാല പറഞ്ഞു.
അർഹരായ നിരവധി പേരുമായി ചർച്ചകൾ നടത്തിവരികയാണെന്നും മുഖ്യമന്ത്രിയുമായും കെ.പി.സി.സി അധ്യക്ഷനുമായും കൂടിയാലോചിച്ച ശേഷം ഈ പ്രശ്നം വളരെ പെട്ടെന്ന് തന്നെ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ കെ.പി.സി.സി. അധ്യക്ഷന് വലിയ താൽപര്യമുണ്ട്. അദ്ദേഹം ദിവസവും ഇക്കാര്യം തന്നെ ഓർമിപ്പിക്കാറുണ്ടെന്നും കൂട്ടിച്ചേർത്തു.
പൊതുമരാമത്ത് വകുപ്പ് മന്ത്രി സതീഷ് ജാർക്കിഹോളിക്കെതിരെയുള്ള ഇ.ഡി. റെയ്ഡിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി, എസ്‌സി/എസ്ടി നേതാക്കളോടുള്ള ബി.ജെ.പിയുടെ പ്രതികാര മനോഭാവം നേരത്തേയുള്ളതാണെന്ന് അദ്ദേഹം മറുപടി നൽകി.
‘കേന്ദ്രത്തിലെ ബി.ജെ.പി. സർക്കാർ സതീഷ് ജാർക്കിഹോളിയെ ഇപ്പോൾ രണ്ടാമതും ലക്ഷ്യമിട്ടിരിക്കുന്നു. സതീഷ് സംസ്ഥാനത്തെ ഏറ്റവും ശക്തനായ പട്ടിക വിഭാഗത്തിൽപെട്ട നേതാവും പാവപ്പെട്ടവരുടെ ആശ്രയവുമാണ്. കർണാടകത്തിന് പുറത്തും അറിയപ്പെടുന്ന അദ്ദേഹത്തോട് സംസ്ഥാനത്തെ ബി.ജെ.പി നേതാക്കൾക്ക് ശത്രുതാപരമായ മനോഭാവമാണുള്ളത്. അതുകൊണ്ട് ഡൽഹിയിലെ തങ്ങളുടെ യജമാനന്മാരോട് പറഞ്ഞാണ് അവർ അദ്ദേഹത്തിനെതിരെ റെയ്ഡ് നടത്തുന്നത്. ഡി.കെ. ശിവകുമാറിനും സഹോദരനും, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യക്കും കുടുംബത്തിനും, ബൈരതി സുരേഷ്, സമീർ അഹമ്മദ് ഖാൻ, സതീഷ് സെയിൽ, ബി. നാഗേന്ദ്ര, ഉപമുഖ്യമന്ത്രി ജി. പരമേശ്വരയുടെ എന്നിവരുടെ വസതികളിലും ഇ.ഡി റെയ്ഡുകൾ നടത്തിയിരുന്നല്ലോ’ -സുർജേവാല ചൂണ്ടിക്കാട്ടി.
നിരാശരും ഭിന്നിച്ചുനിൽക്കുന്നവരുമായ ബി.ജെ.പി കോൺഗ്രസിന്റെ പിന്നാക്ക വിഭാഗങ്ങളിൽപെട്ട നേതാക്കളെ ആക്രമിക്കുകയാണെന്നും തങ്ങൾ ഇതിൽ ഭയപ്പെടുകയോ വഴങ്ങുകയോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി മുഴുവൻ സതീഷ് ജാർക്കിഹോളിക്കും മറ്റു നേതാക്കൾക്കുമൊപ്പം ഉറച്ചുനിൽക്കുമെന്നും വ്യക്തമാക്കി.


