തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പ്: കളത്തിലുള്ളത് 4,023 സ്ഥാനാർഥികൾ, കരൂരിൽ 79 േപർ
text_fieldsപുതുക്കോട്ടയിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്ന തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ
ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ 38 ജില്ലകളിലായി, 234 നിയമസഭ മണ്ഡലങ്ങളിൽ മൊത്തം 4,023 സ്ഥാനാർഥികൾ മത്സരിക്കുന്നു. ഇതിൽ 600ലധികം പേർക്കെതിരെ വിവിധ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഡി.എം.കെ സഖ്യം, ബി.ജെ.പി- അണ്ണാ ഡി.എം.കെ സഖ്യം, തമിഴക വെട്രി കഴകം(ടി.വി.കെ), നാം തമിഴർ കക്ഷി എന്നിങ്ങനെ ചതുഷ്കോണ മത്സരമാണ് നടക്കുന്നത്. മൊത്തം 7,599 നാമനിർദേശ പത്രികകളാണ് സമർപ്പിക്കപ്പെട്ടത്. മൂവായിരത്തിലധികം പത്രികകൾ തള്ളി. 530 എണ്ണം പിൻവലിച്ചു. കരൂരിലാണ് ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ. ഇവിടെ ഓരോ ബൂത്തിലും ആറ് വോട്ടുയന്ത്രങ്ങൾ വീതം സ്ഥാപിക്കും. ഏറ്റവും കുറവ് അംബാസമുദ്രവും കിണത്തുക്കടവുമാണ്, അഞ്ച് വീതം സ്ഥാനാർഥികൾ.
പ്രധാന സ്ഥാനാർഥികളും അവരുടെ മണ്ഡലങ്ങളും: എം.കെ. സ്റ്റാലിൻ(കൊളത്തൂർ), ഉദയനിധി (ചേപ്പാക്കം- തിരുവല്ലിക്കേണി), എടപ്പാടി പളനിസാമി(എടപ്പാടി-സേലം), വിജയ് (പെരമ്പൂർ, തിരുച്ചി ഈസ്റ്റ്), സീമാൻ (കാരൈക്കുടി), കേന്ദ്രമന്ത്രി എൽ.മുരുകൻ (അവിനാശി), നൈനാർ നാഗേന്ദ്രൻ (സാത്തൂർ), പ്രേമലത വിജയ്കാന്ത്(വിരുതാചലം), സൗമ്യ അൻപുമണി (ധർമപുരി), ഒ.പന്നീർശെൽവം(ബോഡിനായ്ക്കന്നൂർ), ഡോ.കൃഷ്ണസാമി(ഒട്ടപിടാരം) എന്നിവിടങ്ങളിലാണ് ജനവിധി തേടുന്നത്. 2021ലെ തെരഞ്ഞെടുപ്പിൽ 3,998 സ്ഥാനാർഥികളാണുണ്ടായിരുന്നത്.


