Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമരിച്ചവരുടെ...

മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു കോടി ധനസഹായം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്, പരിക്കേറ്റവരുടെ ചികിത്സ ചെലവും വഹിക്കും

text_fields
bookmark_border
മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു കോടി ധനസഹായം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്, പരിക്കേറ്റവരുടെ ചികിത്സ ചെലവും വഹിക്കും
cancel

ന്യൂഡൽഹി: അഹ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ച് എയർ ഇന്ത്യ വിമാന സർവിസ് കമ്പനി ഉടമകളായ ടാറ്റ ഗ്രൂപ്പ്. സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് ടാറ്റ ഇക്കാര്യം അറിയിച്ചത്.

അഹ്മദാബാദിലെ സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ലണ്ടനിലെ ഗാറ്റ്‌വിക് വിമാനത്താവളത്തിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ എ.ഐ 171 വിമാനമാണ് ടേക്ക് ഓഫിനു പിന്നാലെ തകർന്നു വീണത്. വിമാനത്തിൽ യാത്രക്കാരും ജീവനക്കാരുമായി 242 പേരാണ് ഉണ്ടായിരുന്നത്. ഒരാളൊഴികെ ബാക്കി യാത്രക്കാരെല്ലാം മരിച്ചതായാണ് വിവരം.

വിശ്വാസ് കുമാർ രമേശ് എന്ന യാത്രക്കാരനാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ബ്രിട്ടീഷ് പൗരത്വമുള്ള ഇന്ത്യൻ പൗരനാണ് വിശ്വാസ്. ‘എയർ ഇന്ത്യ വിമാനം 171 ദുരന്തത്തിൽ ഞങ്ങൾ വളരെയധികം ദുഃഖിതരാണ്. ഈ നിമിഷം നമ്മൾ അനുഭവിക്കുന്ന ദുഃഖം വാക്കുകളിൽ പ്രകടിപ്പിക്കാനാകില്ല. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും ഒപ്പമാണ് ഞങ്ങളുടെ മനസ്സും പ്രാർഥനയും’ -ടാറ്റ ഗ്രൂപ്പ് അവരുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ കുറിച്ചു.

ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ടാറ്റാ ഗ്രൂപ്പ് ഒരു കോടി രൂപ ധനസഹായം നൽകും. പരിക്കേറ്റവരുടെ ചികിത്സ ചെലവും ഗ്രൂപ്പ് വഹിക്കും. വിമാനം തകർന്നു വീണ ബി.ജെ മെഡിക്കൽസ് ഹോസ്റ്റൽ പുതുക്കിപ്പണിയാൻ സഹായിക്കുമെന്നും കുറിപ്പിൽ പറയുന്നു. എയർ ഇന്ത്യയുടെ എ.ഐ 171 വിമാനം പറത്തിയിരുന്നത് പരിചയസമ്പന്നരായ പൈലറ്റുമാരാണ്.

ക്യാപ്റ്റൻ സുമീത് സബർവാൾ, ഫസ്റ്റ് ഓഫിസർ ക്ലൈവ് കുന്ദർ എന്നിവരാണ് വിമാനം നിയന്ത്രിച്ചിരുന്നത്. ക്യാപ്റ്റൻ സബർവാളിന് 8,200 മണിക്കൂർ വിമാനം പറത്തി പരിചയസമ്പത്തുണ്ട്. സഹപൈലറ്റായ ക്ലൈവിന് 1,100 മണിക്കൂർ പരിചയസമ്പത്തുമുണ്ട്. വിമാനത്താവളത്തിലെ റൺവേ 23ൽനിന്ന് ഉച്ചയ്ക്ക് 1.39നാണ് വിമാനം പറന്നുയർന്നത്. വിമാനം ടേക്ക് ഓഫ് ചെയ്തതിനു തൊട്ടുപിന്നാലെ തന്നെ എയർ ട്രാഫിക് കൺട്രോളിന് അപായ സൂചന നൽകിയിരുന്നു. ഫ്ലൈറ്റ് ട്രാക്കിങ് പ്ലാറ്റ് ഫോമായ ഫ്ലൈറ്റ് റഡാറില്‍ നിന്ന് ലഭിക്കുന്ന വിവരമനുസരിച്ച് 625 അടി ഉയരത്തില്‍ നിന്നാണ് വിമാനം അപകടത്തില്‍പ്പെടുന്നത്.

Show Full Article
TAGS:tata group Ahmedabad Plane Crash Plane Crash Air India Latest News 
News Summary - Tata Group announces 1 crore to families of each person killed
Next Story