അടിയന്തര മെഡിക്കൽ സാഹചര്യങ്ങൾക്കായി എയർ ആംബുലൻസ് സേവനങ്ങൾ പുനഃരാരംഭിക്കണം; മോദിയോട് അഭ്യർഥനയുമായി ആൻഡമാൻ സംഘടന
text_fieldsപോർട്ട്ബ്ലയർ: മെഡിക്കൽ അടിയന്തര സാഹചര്യങ്ങൾക്കായി ഇന്റർ ഐലൻഡ് എയർ സർവിസുകൾ പുനഃരുജ്ജീവിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യണമെന്ന് കേന്ദ്രസർക്കാറിനോട് അഭ്യർഥനയുമായി ആൻഡമാൻ നിക്കോബാർ ആസ്ഥാനമായുള്ള സംഘട. ഇക്കാര്യമാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അവർ കത്തെഴുതി.
കേന്ദ്ര ഭരണ പ്രദേശമായ, പരിസ്ഥിതി ദുർബല ദ്വീപുകളിലെ സർക്കാറിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ അഭാവത്തിലേക്ക് വിരൽചൂണ്ടുന്നതാണ് ഈ അഭ്യർത്ഥന.
കത്തിൽ, താഴ്ന്ന വരുമാനക്കാരായ രോഗികൾക്കും ഗോത്ര സമൂഹങ്ങൾക്കും സർക്കാർ സബ്‌സിഡി പ്രകാരം വൈദ്യശാസ്ത്രപരമായി സജ്ജീകരിച്ച എയർ ആംബുലൻസ് വിമാനങ്ങൾ ക്രമീകരിക്കണമെന്ന് ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ ഹിന്ദു രാഷ്ട്ര ശക്തിയെന്ന പേരിലുള്ള സംഘടന മോദിയോട് ആവശ്യപ്പെട്ടു.
തലസ്ഥാന നഗരമായ പോർട്ട് ബ്ലെയർ കൊൽക്കത്തയിൽ നിന്ന് ഏകദേശം 1,300 കിലോമീറ്റർ അകലെയായതിനാലും പോർട്ട് ബ്ലെയറിനും കൊൽക്കത്തക്കും ഇടയിൽ കടൽ വഴി സഞ്ചരിക്കാൻ രണ്ടോ മൂന്നോ ദിവസം എടുക്കുമെന്നതിനാലും അത്യധികം ഗുരുതരാവസ്ഥയിലുള്ള കേസുകളിൽ വ്യോമഗതാഗതം അനിവാര്യമാണ്.
പോർട്ട് ബ്ലെയറിലെ ജി.ബി പന്ത് ആശുപത്രിയിൽ നിന്നുള്ള ഒരു രോഗിയെ 6 ലക്ഷം രൂപയിൽ കൂടുതൽ ചെലവിട്ട് എയർലിഫ്റ്റ് ചെയ്ത സമീപകാല സംഭവത്തെക്കുറിച്ച് പരാമർശിച്ച്, മിക്ക ദ്വീപുവാസികൾക്കും അത്തരം ചെലവുകൾ താങ്ങാനാവില്ല എന്നും നിലവിലെ സംവിധാനം കാര്യക്ഷമതയില്ലായ്മ, അമിത ചെലവുകൾ, ഭരണപരമായ അനാസ്ഥ എന്നിവയാൽ നിറഞ്ഞിരിക്കുന്നു എന്നും സംഘടന കുറ്റപ്പെടുത്തി.