പാർട്ടി അക്കൗണ്ടിലുള്ള പണം രക്തസാക്ഷികളുടെ കുടുംബങ്ങൾക്ക് വിതരണം ചെയ്യണം, ഞാന്‍ ജീവിച്ചിരിക്കുന്ന കാലം ബി.ആർ.എസിലേക്ക് മടങ്ങിപോകില്ല; കെ കവിത
text_fieldsകെ കവിത
കോത്താഗുടം: ഭാരത് രാഷ്ട്ര സമിതിക്കെതിരെയും (ബിആർഎസ്) പാർട്ടിയുടെ വർക്കിംഗ് പ്രസിഡന്റും സഹോദരനുമായ കെ.ടി. രാമറാവുവിനെതിരെയും (കെടിആർ) രൂക്ഷ വിമർശനവുമായി തെലങ്കാന രക്ഷാ സേന (ടി.ആർ.എസ്) മേധാവി കെ കവിത . ബി.ആർ.എസ് പാർട്ടി ബാങ്ക് അക്കൗണ്ടിലുള്ള 1,400 കോടി രൂപ ഉടൻ തന്നെ തെലങ്കാന രക്തസാക്ഷികളുടെ കുടുംബങ്ങൾക്ക് വിതരണം ചെയ്യണമെന്നും വിമർശനത്തിന് പിന്നാലെ അവർ ആവശ്യപ്പെട്ടു. ഭദ്രാദ്രി കോത്താഗുടം ജില്ലയിലെ പര്യടനത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കവിത. ബി.ആർ.എസ് ശേഖരിച്ച തുക സമ്പന്നരായ കരാറുകാരുമായുള്ള 'ക്വിഡ് പ്രോ ക്വോ' ഇടപാടുകളിലൂടെ ലഭിച്ചതാണെന്ന് കവിത ആരോപിച്ചു. ഈ ഇടപാടുകൾ അഴിമതി നിറഞ്ഞതാണെന്നും അവർ ചൂണ്ടിക്കാട്ടി.
`ബി.ആർ.എസ് പാർട്ടി ബാങ്ക് അക്കൗണ്ടുകളിലുള്ള 1,400 കോടി രൂപ ആന്ധ്രയിലെ കരാറുകാരിൽ നിന്ന് ക്വിഡ് പ്രോ ക്വോയിലൂടെ ലഭിച്ചതാണ്. അതൊരു അഴിമതി പണമാണ്, അത് തെലങ്കാന രക്തസാക്ഷികളുടെ കുടുംബങ്ങൾക്ക് ഓരോരുത്തർക്കും ഒരു കോടി രൂപ വീതം വിതരണം ചെയ്യണം' കവിത പറഞ്ഞു. തന്‍റെ രാഷ്ട്രീയ ഭാവി സംബന്ധിച്ചും പിതാവ് കെ.സി.ആറിന്‍റെ പാർട്ടി ബി.ആർ.എസിലേക്കുള്ള മടങ്ങിവരവിനെക്കുറിച്ചുമുള്ള അഭ്യൂഹങ്ങളെ തള്ളിക്കളഞ്ഞ അവർ, അനുരഞ്ജനത്തിനുള്ള സാധ്യത പൂർണ്ണമായും നിഷേധിച്ചു. `ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം ബി.ആർ.എസിൽ ചേരില്ല. ഞങ്ങളുടെ ജനകീയ മുന്നേറ്റങ്ങളെ ഭയക്കുന്നതുകൊണ്ടാണ് അവർ ഇത്തരം ദുഷ്പ്രചരണങ്ങൾ നടത്തുന്നത്' അവർ പറഞ്ഞു.
സഹോദരൻ കെടി.ആറിനും ബന്ധുവും മുതിർന്ന നേതാവുമായ ടി. ഹരീഷ് റാവുവിനുമെതിരെ കവിത പ്രത്യക്ഷമായി അഴിമതി ആരോപണങ്ങൾ ഉന്നയിച്ചു. കെടി.ആർ പ്രദീപ് കൺസ്ട്രക്ഷൻസിന് അനുമതി നൽകുന്നതിനായി നിയമവിരുദ്ധമായ ക്വിഡ് പ്രോ ക്വോ ഇടപാടുകൾ നടത്തിയെന്നാണ് ആരോപണം. ഹരീഷ് റാവുവിനെതിരെ സാമ്പത്തിക ആരോപണങ്ങളും കവിത ഉന്നയിച്ചിട്ടുണ്ട്. അതേ സമയം സ്ത്രീകൾക്കെതിരായ ഓൺലൈൻ അധിക്ഷേപങ്ങളെ അപലപിച്ച കവിത അത്തരം ചെയ്തികൾക്കെതിരെ ശക്തമായ മുന്നറിയിപ്പ് നൽകി, "ഇത് ആന്ധ്രയല്ല, ഇത്തരം അശ്ലീലതകൾ വച്ചുപൊറുപ്പിക്കില്ല; അതിരുകടക്കുന്നവരുടെ കാലുകൾ ഞങ്ങൾ തകർക്കും'.
തങ്ങൾ അധികാരത്തിൽ വന്നാൽ സംസ്ഥാനത്തെ ഭൂമിയും മറ്റ് പൊതുവിഭവങ്ങളെപ്പറ്റിയും പൂർണ്ണമായി ഓഡിറ്റ് നടത്തുമെന്ന് കവിത വാഗ്ദാനം ചെയ്തു. `കെ.സി.ആർ, കോൺഗ്രസ് സർക്കാരുകൾ ആന്ധ്ര കരാറുകാർക്ക് അനുവദിച്ച എല്ലാ ഭൂമികളും ഞങ്ങൾ പരിശോധിക്കും. ഓരോ ചതുരശ്ര വാര ഭൂമിയും തിരിച്ചുപിടിക്കും' അവർ കൂട്ടി ചേർത്തു. അതേ സമയം ഭരണകക്ഷിയായ കോൺഗ്രസിനെയും കവിത പരിഹസിച്ചു. ബി.ആർ.എസ് അഴിമതിയുടെ ജനാലകൾ തുറന്നിട്ടപ്പോൾ, കോൺഗ്രസ് അഴിമതിക്കായി വാതിലുകൾ തന്നെ മലർക്കെ തുറന്നിട്ടിരിക്കുകയാണെന്ന് അവർ പറഞ്ഞു. അതേ സമയം മുഖ‍്യമന്ത്രി രേവന്ത് റെഡ്ഡി സംസ്ഥാനം ഭരിക്കുന്നത് പൊതുജനങ്ങൾക്ക് വേണ്ടിയല്ലെന്നും മറിച്ച് അഹങ്കാരത്തിനും രാഷ്ട്രീയ പ്രതികാരത്തിനും വേണ്ടിയാണെന്നും ആരോപിച്ചു.


