ജാഹ്നവിയുടെ നഷ്ടപരിഹാരം ഏറ്റുവാങ്ങാനാകാതെ പിതാവ് ഓർമയായി
text_fieldsജാഹ്നവി കണ്ഡുലയുടെ ഫോട്ടോക്ക് മുന്നിൽ പൂക്കൾ സമർപ്പിച്ചപ്പോൾ
അഡോണി (ആന്ധ്രപ്രദേശ്): രണ്ടുവർഷം മുമ്പ് അമേരിക്കയിൽ പോലീസ് വാഹനമിടിച്ച് മരിച്ച ഇന്ത്യൻ വിദ്യാർഥിനി ജാഹ്നവി കണ്ടുലയുടെ പിതാവ് 29 മില്യൺ യു.എസ് ഡോളറിന്റെ (ഏകദേശം 262 കോടി രൂപ) നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നതിന് രണ്ട് ദിവസം മുമ്പ് മരിച്ചു.
2023 ജനുവരി 23നാണ് റോഡ് മുറിച്ചുകടക്കുന്നതിനിടെ അതിവേഗതയിൽ വന്ന സിയാറ്റിൽ പോലീസ് വാഹനം ജാഹ്നവിയെ ഇടിച്ചുവീഴ്ത്തിയത്. നോർത്ത് ഈസ്റ്റേൺ യൂനിവേഴ്സിറ്റിയിലെ സിയാറ്റിൽ കാമ്പസിൽ ഇൻഫർമേഷൻ സിസ്റ്റത്തിൽ മാസ്റ്റേഴ്സ് വിദ്യാർഥിനിയായിരുന്നു ജാഹ്നവി. വിരമിച്ച പോലീസ് കോൺസ്റ്റബിളായ പിതാവ് കണ്ടുല ശ്രീകാന്ത് ഫെബ്രുവരി 10ന് കുർണൂൽ ജില്ലയിൽ ഹൃദയാഘാതത്തെതുടർന്നാണ് മരിച്ചത്. രണ്ടുദിവസം കഴിഞ്ഞാണ് 262 കോടി രൂപ നഷ്ടപരിഹാരം യു.എസ് സർക്കാർ പ്രഖ്യാപിച്ചത്. കുടുംബം ദുഃഖത്തിലാണെന്നും നഷ്ടപരിഹാരത്തെക്കുറിച്ച് സംസാരിക്കുന്നത് ഉചിതമല്ലെന്നും ബന്ധു വാർത്ത ഏജൻസിയോട് പറഞ്ഞു.


