വിരുതുനഗറിലെ പടക്കശാലയിൽ സ്ഫോടനം; രണ്ട് മരണം, അഞ്ച് പേർക്ക് ഗുരുതര പരിക്ക്
text_fieldsചെന്നൈ: തമിഴ്നാട് വിരുതുനഗറിലെ പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ ഒരു സ്ത്രീ അടക്കം രണ്ട് തൊഴിലാളികൾ മരിച്ചു. സൗദമ്മാൾ (53), കറുപ്പയ്യ (45) എന്നിവരാണ് മരിച്ചത്. അഞ്ച് പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇവരെ വിരുതുനഗറിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്ന് രാവിലെയായിരുന്നു വിരുതുനഗർ ജില്ലയിലെ കരിയപ്പെട്ടിയിൽ രാജ ചന്ദ്രശേഖർ എന്നയാളുടെ ഉടമസ്ഥതയിലുള്ള യുവരാജ് ഫയർ വർക്സിൽ സ്ഫോടനമുണ്ടായത്. ഏതാണ് 30 മുറികളിലായാണ് ഇവിടെ പടക്കം നിർമിച്ചുകൊണ്ടിരുന്നത്. രാവിലെ തൊഴിലാളികൾ ജോലിക്കായി എത്തിയപ്പോഴായിരുന്നു താഴത്തെ നിലയിലെ മുറിയിൽ പൊട്ടിത്തെറി ഉണ്ടാകുന്നത്. ഈ മുറി പൂർണമായും അപകടത്തിൽ തകർന്നു.
സ്ഥലത്ത് കലക്ടറടക്കമുള്ളവർ എത്തിയിട്ടുണ്ട്. സ്ഥാപനത്തിന് ലൈസൻസ് ഉണ്ടെന്നും കരിയപ്പട്ടി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുമെന്നും അധികൃതർ അറിയിച്ചു.