വന്ദേമാതര ആലാപനം: സോണിയാ ഗാന്ധിയെ കുടുക്കാൻ ബി.ജെ.പി നീക്കം
text_fieldsന്യൂഡൽഹി: ദേശീയ ഗീതമായ വന്ദേമാതരത്തെ കോൺഗ്രസ് അപമാനിച്ചുവെന്ന് ആരോപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ബി.ജെ.പി ദേശീയതലത്തിൽ സോണിയ ഗാന്ധിക്കും കോൺഗ്രസിനുമെതിരെ രംഗത്തെത്തി. രാജ്യദ്രോഹപരവും നിയമവിരുദ്ധവുമായ നടപടിയായിട്ടാണ് കോൺഗ്രസ് ആസ്ഥാനത്തെ വിവാദത്തെ അമിത് ഷായും ബി.ജെ.പിയും പ്രചരിപ്പിക്കുന്നത്.
എ.ഐ.സി.സി ആസ്ഥാനത്തേത് സ്വകാര്യ പരിപാടിയായതിനാൽ പൂർണമായി ചൊല്ലണമെന്ന് നിർബന്ധമില്ല. എന്നാൽ, ചൊല്ലുമ്പോൾ അനാദരവ് കാണിക്കരുതെന്ന പുതിയ നിയമ ഭേദഗതി ഉപയോഗിച്ച് സോണിയയെ കുരുക്കാനാണ് ബി.ജെ.പി നീക്കം.
വന്ദേമാതരത്തെ അപമാനിച്ച കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് സോണിയ ഗാന്ധി രാജ്യത്തെ ജനങ്ങളോടും വന്ദേമാതരം രചിച്ച ബങ്കിം ചന്ദ്ര ചാറ്റർജിയോടും മാപ്പു പറയമെന്ന് അമിത് ഷാ ആവശ്യപ്പെട്ടു. അമിത് ഷാക്ക് പുറമെ വിവിധ കേന്ദ്ര മന്ത്രിമാർ, ബി.ജെ.പി മുഖ്യമന്ത്രിമാർ തുടങ്ങിയവരും ഈ ആവശ്യമുന്നയിച്ച് രംഗത്തുവന്നു.
കോൺഗ്രസ് ആസ്ഥാനത്ത് സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിനിടെ വന്ദേമാതരം ആലപിക്കുന്നത് പാതിവഴിയിൽ നിർത്താൻ സോണിയ ഗാന്ധി ആവശ്യപ്പെട്ടുവെന്ന് അമിത് ഷാ ആരോപിച്ചു. വന്ദേമാതരം ആലപിച്ചതിന് ആയിരക്കണക്കിനാളുകൾ വെടിയുണ്ടകളും ലാത്തികളുമേറ്റുവാങ്ങുകയും ജയിലിലടക്കപ്പെടുകയും ചെയ്തതാണ്. വോട്ടുബാങ്ക് രാഷ്ട്രീയത്തിനായി കോൺഗ്രസ് വന്ദേമാതരത്തെ മറന്നിരിക്കുകയാണ്. സോണിയ ഗാന്ധി ചെയ്തത് എന്താണെന്ന് ടെലിവിഷനിൽ നാം കണ്ടതാണെന്നും ലജ്ജ ബാക്കിയുണ്ടെങ്കിൽ സോണിയ ഗാന്ധി കൈകൂപ്പി ജനങ്ങളോടും ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ആത്മാവിനോടും മാപ്പു പറയണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. മുൻ പ്രധാനമന്ത്രി അടൽബിഹാരി വാജ്പേയിയുടെ ചരമ വാർഷികത്തിൽ സംഘടിപ്പിച്ച ‘അടൽ ഗൗരവ് സ്മൃതി സമോരോഹ്’ പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അമിത് ഷാ.
കോൺഗ്രസിന്റെ മുതിർന്ന നേതാക്കളായ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും വന്ദേമാതരത്തോട് അങ്ങേയറ്റം അനാദരവാണ് കാണിച്ചതെന്ന് മറ്റു ബി.ജെ.പി നേതാക്കളും കുറ്റപ്പെടുത്തി. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി, മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് തുടങ്ങിയവരും സോണിയ മാപ്പു പറയണമെന്നാവശ്യപ്പെട്ടു.


