Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുനമ്പത്തെ മനുഷ്യരെ...

മുനമ്പത്തെ മനുഷ്യരെ അവരുടെ ഭൂമിയിൽനിന്നും ഇറക്കി വിടില്ല; സ്വപ്ന പദ്ധതികൾക്ക് കേന്ദ്ര സർക്കാറിന്റെ പിന്തുണ തേടി -വി.ഡി. സതീശൻ

text_fields
bookmark_border
VD Satheesan
cancel
camera_alt

വി.ഡി. സതീശൻ

ന്യൂഡൽഹി: ജൂൺ ആദ്യവാരത്തിൽ സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള ധവളപത്രം പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ധനകാര്യമന്ത്രി നിർമല സീതാരാമനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഡൽഹിയിലെ കേരളാഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളുടെ കാര്യത്തിലുള്ള ചില പ്രശ്നങ്ങളെക്കുറിച്ച് ചർച്ച നടത്തിയെന്നും വിഷയത്തിൽ അനുകൂലമായ തീരുമാനങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

ദേശീയപാത നിർമാണത്തിൽ ഭൂമിയേറ്റെടുക്കുന്നതിന്റെ ഭാഗമായി 25 ശതമാനം തുകയായ 5580 കോടിരൂപ സംസ്ഥാന സർക്കാറാണ് വഹിച്ചത്. അത് ദേശീയപാത അതോറിറ്റിക്ക് കൈമാറിയിട്ടുണ്ട്. കടമെടുക്കൽ പരിധിയിൽനിന്നും ആ തുക ഒഴിവാക്കണമെന്ന് കേന്ദ്രത്തോട് അഭ്യർഥിച്ചിട്ടുണ്ട്. നിലവിൽ കടമെടുക്കുന്നതിന്റെ പരിധി 3.5 ശതമാനമുള്ളത്. അതിൽ 0.5 ശതമാനം പവർ സെക്ടറിന്റെ ആവശ്യത്തിന് മാത്രം കടമെടുക്കാനുള്ളതാണ്. ബാക്കി മൂന്ന് ശതമാനം മാത്രമാണുള്ളത്. അതിൽ കിഫ്ബിയും പെൻഷൻ തുകയും വരുത്തിയ ബാധ്യതകൂടി ഉൾപ്പെടുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കിഫ്‌ബി സംബന്ധിച്ചുള്ള ഒരു അടിയന്തര യോഗം ഉടൻ ചേരും. കിഫ്ബിയുടെ നിലവിലെ സാഹചര്യം എന്താണെന്നുള്ള റിപ്പോർട്ട് സമർപ്പിക്കാൻ കിഫ്ബി ടീമിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെ റെയിൽ പദ്ധതി സംസ്ഥാന സർക്കാറും കേന്ദ്ര സർക്കാറും ഉപേക്ഷിച്ച പദ്ധതിയാണ്. ഉപേക്ഷിക്കപ്പെട്ട പദ്ധതിക്ക് വേണ്ടി സ്ഥലമേറ്റെടുക്കാനുള്ള വിജ്ഞാപനം ഇപ്പോഴും നിലനിൽക്കുകയാണ്. ആ സ്ഥലം ഉടമകൾക്ക് വിൽക്കാനോ മറ്റൊരാൾക്ക് വാങ്ങാനോ സാധിക്കില്ല. അതിനാലാണ് സിൽവർ ലൈൻ പദ്ധതി പുതിയ സർക്കാർ പൂർണമായും റദ്ദാക്കിയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

മുനമ്പം വിഷയത്തിൽ യു.ഡി.എഫ് നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയതാണ്. പുതിയ നിയമത്തിന്റെ വ്യവസ്ഥകൾക്കെതിരായാണ് വഖ്ഫ് ബോർഡ് ഉമീദ് പോർട്ടലിൽ ഭൂമി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒരു ഗവൺമെന്റ് പടിയിറങ്ങിയ ശേഷം വഖഫ് ബോർഡ് എന്തുകൊണ്ടാണ് പോർട്ടലിൽ പോയി ഭൂമി രജിസ്റ്റർ ചെയ്തത്?, നേരത്തെ അവിടെ പോയ മന്ത്രിമാരെല്ലാം അവരുടെ ഭൂമിയിൽനിന്നും ആരെയും ഇറക്കിവിടില്ല എന്നാണ് പറഞ്ഞത്. വഖഫ് ബോർഡ് ചെയർമാനെ നിയമിച്ചത് രാഷ്ട്രീയ നിയമനമായിട്ടാണ്. ആ ബോർഡ് എടുത്ത തീരുമാനമാണ് മുനമ്പം ഭൂമി വഖഫ് ഭൂമിയാണെന്നുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Show Full Article
TAGS:VD Satheesan chief minister Government of Kerala dream project Latest News 
News Summary - V.D. Satheesan says Seeking support from the central government for dream projects
Next Story