ഗുരുഗ്രാമിൽ നിർമാണത്തിലിരുന്ന മതിൽ തകർന്ന് ഏഴ് മരണം; നിരവധി പേർക്ക് പരിക്ക്
text_fieldsഗുരുഗ്രാം: ഗുരുഗ്രാമിലെ സിദ്ധ്രാവാലിയിലുള്ള സിഗ്നേച്ചർ ഗ്ലോബൽ സൊസൈറ്റിയിലെ നിർമാണ സ്ഥലത്ത് മതിൽ തകർന്നുണ്ടായ അപകടത്തിൽ ഏഴ് തൊഴിലാളികൾ മരിച്ചു. സതീഷ്, ഭാഗീരഥ്, മിലാൻ, ശിവശങ്കർ, മംഗൾ, പരമേശ്വർ എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. നിർമാണത്തിലിരുന്ന മതിൽ പെട്ടെന്ന് തകർന്നു വീഴുകയായിരുന്നു. ശബ്ദം കേട്ട് എത്തിയപ്പോഴാണ് 12 മുതൽ 15 വരെ തൊഴിലാളികൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നത് കണ്ടത്.
വിവരമറിഞ്ഞയുടൻ പൊലീസും ജില്ലാ ഭരണകൂടവും എസ്.ഡി.ആർ.എഫ് സംഘവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. യന്ത്രസഹായത്തോടെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തൊഴിലാളികളെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഏഴുപേർ മരിച്ചതായി സ്ഥിരീകരിച്ചു. നാല് പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
നിര്‍മാണ കമ്പനി ഉദ്യോഗസ്ഥര്‍ കുടുംബാംഗങ്ങളുടെ പരാതി കേള്‍ക്കണമെന്ന് പ്രദേശവാസി പ്രതികരിച്ചു. മതില്‍ ഇടിഞ്ഞ് വീണ് തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ കമ്പനി ഉദ്യോഗസ്ഥര്‍ കുടുംബാംഗങ്ങളുടെ പരാതി കേട്ടേ മതിയാവൂ. നിർമാണ സ്ഥലത്തെ ഉദ്യോഗസ്ഥർ കുടുംബാംഗങ്ങളെ കാണാന്‍ തയാറാവണം. ഇതുവരെ ആരും ഞങ്ങളുടെ പരാതികൾ കേട്ടിട്ടില്ല ഒരു പ്രദേശവാസി പറഞ്ഞു.
മണ്ണ് ഇടിഞ്ഞതാണ് മതിൽ തകരാൻ കാരണമെന്ന് അപകടത്തിൽപ്പെട്ടവരുടെ കുടുംബാംഗങ്ങൾ ആരോപിച്ചു. കമ്പനി അധികൃതർ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയാണെന്നും, തങ്ങളുടെ പരാതികൾ കേൾക്കാൻ ആരും തയാറായില്ലെന്നും ഇവർ ആരോപിച്ചു. മൃതദേഹങ്ങൾ സർക്കാർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പൊലീസ് സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


