മുനമ്പത്തെ ജനങ്ങൾ നീതി അർഹിക്കുന്നുണ്ട്: ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത വഖഫ് വസ്തുവകകൾ ഉടൻ നീക്കണം; കേന്ദ്ര മന്ത്രിയെ കണ്ട് രാജീവ് ചന്ദ്രശേഖർ
text_fieldsരാജീവ് ചന്ദ്രശേഖർ കേന്ദ്ര മന്ത്രി കിരൺ റിജിജുമായി കൂടിക്കാഴ്ച നടത്തുന്നു
ന്യൂഡൽഹി: മുനമ്പം വിഷയം എളുപ്പത്തിൽ പരിഹരിച്ച് ജനങ്ങൾക്ക് നീതി ഉറപ്പാക്കണമെന്ന ആവശ്യവുമായി എം.എൽ.എ രാജീവ് ചന്ദ്രശേഖർ കേന്ദ്രമന്ത്രി കിരൺ റിജിജുമായി ചർച്ച നടത്തി. ഉമീദ് പോർട്ടലിൽ നിയമവിരുദ്ധമായി അപ്‌ലോഡ് ചെയ്തിട്ടുള്ള വസ്തുവകകൾ കേന്ദ്ര സർക്കാരിന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മന്ത്രിക്ക് രേഖാമൂലം അപേക്ഷ നൽകിയെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സാമൂഹിക മാധ്യമമായ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
മുനമ്പത്ത് ഫാറൂഖ് കോളജിന് വഖഫ് ആയി ലഭിച്ച 404 ഏക്കർ ഭൂമി വഖഫ് പോർട്ടലായ ഉമീദിൽ രജിസ്റ്റർ ചെയ്തിരുന്നു. ഭൂമിയുടെ മുതവല്ലി സ്ഥാനം വഖഫ് ബോർഡ് ഏറ്റെടുത്താണ് രജിസ്ട്രേഷൻ പൂർത്തീകരിച്ചത്. ഫാറൂഖ് കോളജിന് സത്താർ സേഠ് എന്ന വ്യക്തി വഖഫ് ചെയ്ത ഭൂമി പിന്നീട് അന്യാധീനപ്പെടുകയും വിൽപ്പന നടത്തുകയുമായിരുന്നു. ഭൂമി വഖഫല്ലെന്ന നിലപാടാണ് ഫാറൂഖ് കോളജ് മാനേജ്മെന്റ് സ്വീകരിച്ചിരുന്നത്. എന്നാൽ ഭൂമി വഖഫാണെന്ന നിലപാടാണ് വഖഫ് ബോർഡ് സ്വീകരിച്ചത്. ഭൂമി വഖഫല്ലെന്ന ഹൈക്കോടതി വിധി സുപ്രിംകോടതി സ്റ്റേ ചെയ്തിട്ടുണ്ട്. ഇതിന്റെ തുടർച്ചയാണ് മുനമ്പത്തെ 404 ഏക്കറും കേന്ദ്ര വഖഫ് പോർട്ടലായ ഉമീദിൽ രജിസ്റ്റർ ചെയ്തത്.
രേഖകൾ പ്രകാരം, ഈ ഭൂമിയുടെ മുതവല്ലി ഫാറൂഖ് കോളജാണ്. എന്നാൽ, ഭൂമി വഖഫല്ലെന്ന നിലപാട് ഫാറൂഖ് കോളജ് തുടരുന്ന സാഹചര്യത്തിൽ വഖഫ് ബോർഡ് തന്നെ മുതവല്ലി സ്ഥാനം ഏറ്റെടുത്ത് രജിസ്ട്രേഷൻ പൂർത്തിയാക്കുകയായിരുന്നു. ഭൂമി വഖഫാണോ എന്ന കാര്യത്തിൽ സുപ്രിംകോടതി വിധിയാണ് അന്തിമമാവുക. ഭൂമി അന്യാധീനപ്പെട്ടതിന്റെ ഉത്തരവാദിത്തം ഫാറൂഖ് കോളജ് ഏറ്റെടുത്ത് താമസക്കാർക്ക് നഷ്ടപരിഹാരം നൽകണമെന്നാണ് വഖഫ് ബോർഡിന്റെ നിലപാട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഉമീദ് പോർട്ടലിൽ നിയമവിരുദ്ധമായി അപ്‌ലോഡ് ചെയ്തിട്ടുള്ള വസ്തുവകകൾ കേന്ദ്ര സർക്കാരിന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി ശ്രീ കിരൺ റിജിജു ജിക്ക് രേഖാമൂലം അപേക്ഷ നൽകി.
'യൂണിഫൈഡ് വഖഫ് മാനേജ്മെന്റ്, എംപവർമെന്റ്, എഫിഷ്യൻസി ആൻഡ് ഡെവലപ്മെന്റ്' (UMEED) ചട്ടക്കൂടിലെയും വഖഫ് ആക്ടിലെയും മാനദണ്ഡങ്ങൾ പാലിക്കാതെയാണ് വഖഫ് ബോർഡ് മുനമ്പത്തെ 404 ഏക്കർ ഭൂമി പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
നിയമപ്രകാരം വഖഫ് സ്വത്തുക്കളുടെ വിവരങ്ങൾ ഉമീദ് പോർട്ടലിൽ അപ്‌ലോഡ് ചെയ്യാൻ 'മുതവല്ലി'ക്ക് മാത്രമാണ് അവകാശമുള്ളത്. ഇവിടെ ആ അധികാരം ഫാറൂഖ് കോളേജിനായിരിക്കെ, യാതൊരുവിധ നിയമപരമായ നടപടിക്രമങ്ങളും പാലിക്കാതെ വഖഫ് ബോർഡ് ഏകപക്ഷീയമായി ഈ ഭൂമി രജിസ്റ്റർ ചെയ്യുകയായിരുന്നു.
ഗുരുതരമായ ഈ ചട്ടലംഘനങ്ങൾ ഔദ്യോഗികമായിത്തന്നെ ഭാരത സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. എത്രയും വേഗം ഇക്കാര്യത്തിൽ ഉചിതമായ നടപടിയുണ്ടാകുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.
മുനമ്പത്തെ ജനങ്ങൾ നീതി അർഹിക്കുന്നുണ്ട്; അവർക്ക് അത് ലഭ്യമാകുന്നത് വരെ സാധ്യമായ എല്ലാ നിയമ-ഭരണ തലങ്ങളിലൂടെയും ഞങ്ങൾ പോരാട്ടം തുടരും.


