ഭീകരർക്ക് സങ്കൽപ്പിക്കാൻ പോലും സാധിക്കാത്ത തിരിച്ചടി നൽകും; ആക്രമണം ഇന്ത്യയുടെ ആത്മാവിനേറ്റ മുറിവ് -മോദി
text_fieldsപട്ന: പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരർക്ക് സങ്കൽപ്പിക്കാൻ പോലും സാധിക്കാത്ത തിരിച്ചടി നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാറിൽ ദേശീയ പഞ്ചായത്ത് രാജ് ആഘോഷത്തോട് അനുബന്ധിച്ച് നടന്ന പരിപാടിയിലാണ് മോദിയുടെ പരാമർശം. ഭീകരാക്രമണം ഇന്ത്യയുടെ ആത്മാവിനേറ്റ മുറിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പഹൽഗാമിൽ ആക്രമണം നടത്തിയവരേയും ഇതിന് പിന്നിൽ പ്രവർത്തിച്ചവരേയും വെറുതെ വിടില്ല. ഭീകരാക്രമണത്തിന് വേണ്ടി ഉപയോഗിക്കുന്ന പ്രദേശങ്ങൾ മുഴുവൻ തുടച്ചുനീക്കുമെന്നുംമോദി പറഞ്ഞു. ഭീകരാക്രമണത്തിൽ ഇന്ത്യ ഒറ്റക്കെട്ടായാണ് രോഷം പ്രകടിപ്പിക്കുന്നത്. ഭീകരരെ കണ്ടെത്തി ശിക്ഷിക്കും. ഈ സമയത്ത് ഞങ്ങൾക്കൊപ്പം നിൽക്കുന്ന വിവിധ രാജ്യങ്ങളിലെ ജനങ്ങൾക്കും രാഷ്ട്രനേതാക്കൾക്കും നന്ദി അറിയിക്കുകയാണെന്നും മോദി പറഞ്ഞു.
140 കോടി ഭാരതീയരുടെ ഇച്ഛാശക്തി ഭീകരവാദികൾക്ക് കനത്ത അടി നൽകും. ഓരോ ഭീകരരെയും കണ്ടെത്തി ഇന്ത്യ ശിക്ഷിക്കും. ഒരാളും ശിക്ഷിക്കപ്പെടാതെ പോകില്ല. അതിനുള്ള എല്ലാ ശ്രമങ്ങളും നാം നടത്തും. നിരപരാധികളായ മനുഷ്യരെ കൊലപ്പെടുത്തിയതിൽ രാജ്യം ദുഃഖത്തിലാണ്. വിവിധ കോണുകളിലുള്ള മനുഷ്യർ ദുഃഖാർത്തരാണ്. ദുഃഖാർത്തരായ അവരുടെ കുടുംബങ്ങൾക്കൊപ്പം രാജ്യം ഒന്നാകെയുണ്ട്. ചികൽസയിലുള്ളവർ വേഗം സുഖമാകട്ടെ. അതിനുള്ള എല്ലാ സഹായവും സർക്കാർ നൽകും. കാർഗിൽ മുതൽ കന്യാകുമാരി വരെ ഈ ദുഃഖത്തിൽ ഒന്നിച്ചു. ഭീകരാക്രമണത്തിൽ പലർക്കും മകനെയും സഹോദരനെയും സ്വന്തം ജീവൻ തന്നെയും നഷ്ടപെട്ടു. അവരിൽ മറാഠിയും ഗുജറാത്തിയും ബിഹാരിയും ഒഡിഷക്കാരനുമുണ്ട്. മനുഷ്യത്വത്തിൽ വിശ്വാസമുള്ളവരെല്ലാം നമുക്കൊപ്പമാണെന്നും ഈ സമയത്ത് കൂടെ നിന്ന ലോകനേതാക്കൾക്കെല്ലാം നന്ദി പറയുകയാണെന്നും മോദി കൂട്ടിച്ചേർത്തു.
ബിഹാറിൽ ഒരു മിനിറ്റ് മൗനം ആരംഭിച്ചാണ് മോദി പ്രസംഗം തുടങ്ങിയത്. പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് പാകിസ്താനെതിരെ കർശന നടപടിയുമായി ഇന്ത്യ രംഗത്തെത്തിയിരുന്നു. പാകിസ്താനുമായി പതിറ്റാണ്ടുകളായി തുടരുന്ന സിന്ധു നദീജല കരാർ അനിശ്ചിത കാലത്തേക്ക് റദ്ദാക്കുന്നതടക്കമുള്ളവ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് സുരക്ഷ സമിതി യോഗത്തിലാണ് തീരുമാനമായത്.
പാകിസ്താൻ പൗരന്മാരുടെ സാർക്ക് വിസ റദ്ദാക്കുകയും 48 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ ആവശ്യപ്പെടുകയും ചെയ്തു. അട്ടാരിയിലെ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് ഉടനടി അടച്ചുപൂട്ടും. ന്യൂഡൽഹിയിലെ പാകിസ്താൻ ഹൈകമീഷനിലെ പ്രതിരോധ, സൈനിക, നാവിക, വ്യോമ ഉപദേഷ്ടാക്കൾക്ക് ഇന്ത്യ വിടാൻ ഒരാഴ്ച സമയമനുവദിച്ചു. ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമീഷനിൽനിന്ന് ഇന്ത്യ ഉപദേഷ്ടാക്കളെ പിൻവലിക്കും.
Live Updates
- 24 April 2025 8:21 AM GMT
ഭീകരാക്രമണത്തിന്റെ ഞെട്ടൽ മാറും മുമ്പ് കോൺഗ്രസ് സർക്കാറിനെ വിമർശിച്ച് യോഗി
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ രാജ്യം മുഴുവൻ ഒന്നിച്ച് നിൽക്കുമ്പോൾ യു.പി.എ സർക്കാറിനെ വിമർശിക്കുന്ന പ്രസ്താവനയുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തീവ്രവാദികൾക്കെതിരായ കേസ് മോദി സർക്കാർ പിൻവലിക്കില്ലെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.
- 24 April 2025 8:20 AM GMT
നെഞ്ചുലക്കുന്ന ഓർമകൾ പങ്കുവെച്ച് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകൾ
ജമ്മുകശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന്റെ നടുക്കുന്ന ഓർമകൾ പങ്കുവെച്ച് ആക്രമണത്തിൽ കൊല്ലപ്പെട്ട കൊച്ചി ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്റെ മകൾ ആരതി. സഞ്ചാരികൾ വിവിധങ്ങളായ റെയ്ഡുകളിൽ സന്തോഷത്തോടെ ഉല്ലസിക്കുന്ന സമയത്താണ് വെടിയൊച്ച കേൾക്കുന്നതെന്നും അധികം വൈകാതെ ഭീകരൻ തന്റെയും മക്കളുടെയും മുന്നിലിട്ട് അച്ഛനെ വെടിവെച്ചു കൊന്നുവെന്നും ആരതി മാധ്യമങ്ങളോട് പറഞ്ഞു.
- 24 April 2025 8:19 AM GMT
പാക് അധീന കശ്മീരിൽ ഭീകര കേന്ദ്രങ്ങൾ സജീവമെന്ന് ഇന്റലിജൻസ്
26 പേരെ കൊല ചെയ്ത പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനുമായി അതിർത്തി പങ്കിടുന്ന നിയന്ത്രണരേഖയിലെ ഭീകര കേന്ദ്രങ്ങളെ കുറിച്ചുള്ള വിവരങ്ങളുമായി ഇന്ത്യൻ ഇന്റലിജൻസ് വിഭാഗം. ഭീകരാക്രമണത്തിന് ശേഷവും നിയന്ത്രണരേഖക്ക് സമീപം പാക് അധീന കശ്മീരിൽ 42 ഭീകര കേന്ദ്രങ്ങൾ സജീവമാണെന്നും അവിടെ 130 ഭീകരർ ഉണ്ടെന്നുമാണ് ഇന്റലിജൻസിന് ലഭിച്ച വിവരമെന്ന് ദേശീയ മാധ്യമം ഇന്ത്യടുഡെ റിപ്പോർട്ട് ചെയ്യുന്നു.