‘ഗുരുതര അലർജി പ്രശ്നങ്ങളുണ്ടായി, രണ്ടുവയസ്സുള്ള മകന് വയറിളക്കം ബാധിച്ചു’; വന്ദേഭാരതിലെ ഭക്ഷണം മോശമെന്ന പരാതിയുമായി യുവതി
text_fieldsന്യൂഡൽഹി: വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിൽനിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിട്ടെന്ന പരാതിയുമായി യുവതി. റാഞ്ചി സ്വദേശിയായ ആയുഷി സിങ്ങാണ് ട്രെയിനിൽനിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ തനിക്ക് അലർജി ഉണ്ടായതായും രണ്ടുവയസ്സുള്ള മകന് വയറിളക്കം ബാധിച്ചതായും യുവതി എക്സിൽ കുറിച്ചു. മാർച്ച് 27ന് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ നമ്പർ 22500 ന്റെ ഇ1 കോച്ചിൽ യാത്രചെയ്യുന്നതിനിടെയാണ് ദുരനുഭവമുണ്ടായതെന്നും യുവതി പറയുന്നു.
ആരോഗ്യപ്രശ്നങ്ങൾ ജീവനുതന്നെ ഭീഷണിയാകാൻ സാധ്യതയുള്ളതാണെന്നും വിഷയം അടിയന്തരമായി പരിശോധിക്കണമെന്നും അധികൃതരോട് അവർ ആവശ്യപ്പെട്ടു. പോസ്റ്റിനൊപ്പം റാം പ്യാരി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽനിന്നുള്ള ചിത്രങ്ങളും മരുന്നിന്റെ കുറിപ്പുകളും അവർ പങ്കുവെച്ചു. ട്രെയിനിൽ വിളമ്പുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ചും തന്റെ പരാതിയോടുള്ള ജീവനക്കാരുടെ പ്രതികരണത്തെ വിമർശിച്ചും അവർ രംഗത്തെത്തി. വന്ദേ ഭാരത് എക്സ്പ്രസിൽ മോശം ഭക്ഷണമാണ് യാത്രക്കാർക്ക് നൽകുന്നതെന്നും പരാതിയോട് ജീവനക്കാർ വികാരരഹിതമായ മനോഭാവവുമാണ് പുലർത്തുന്നതെന്നും അവർ പറഞ്ഞു. ട്രെയിനിൽ നൽകിയ വെള്ളത്തിന്റെ രുചി വ്യത്യസ്തമായിരുന്നുവെന്നും ഇത് ശുചിത്വത്തെയും സുരക്ഷാ മാനദണ്ഡങ്ങളെയും കുറിച്ചുള്ള ആശങ്കകൾ കൂട്ടുന്നതായും അവർ കൂട്ടിച്ചേർത്തു.
അതേസമയം, യുവതിയുടെ പോസ്റ്റിന് മറുപടിയായി ഇന്ത്യൻ റെയിൽവേ കാറ്ററിങ് കോർപറേഷനും രംഗത്തെത്തി. മാർച്ച് 27ലെ വന്ദേ ഭാരത് എക്സ്പ്രസിലെ ഉച്ചഭക്ഷണം പരിശോധിച്ച് തൃപ്തികരമാണെന്ന് കണ്ടെത്തിയെന്നും ആ ദിവസം ഭക്ഷണത്തിന്റെ ഗുണനിലവാരം, ശുചിത്വം അല്ലെങ്കിൽ സുരക്ഷ സംബന്ധിച്ച് മറ്റ് പരാതികളൊന്നും ലഭിച്ചില്ലെന്നും ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷൻ മറുപടി നൽകി.


