ഹൃദയഭേദകം! അഹ്മദാബാദ് വിമാനാപകടത്തിൽ ഞെട്ടിത്തരിച്ച് ലോകം
text_fieldsന്യൂഡൽഹി: 242 പേരുടെ ജീവൻ നഷ്ടമായ അഹ്മദാബാദ് വിമാനാപകട ദുരന്തത്തിൽ വിറങ്ങലിച്ച ഇന്ത്യക്ക് ഐക്യദാർഢ്യവുമായി ലോകനേതാക്കൾ. ഹൃദയഭേദകമെന്നാണ് ദുരന്തത്തെ ലോകനേതാക്കൾ വിശേഷിപ്പിച്ചത്. യു.കെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ മുതൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ വരെ ദുരന്തത്തിൽ ഞെട്ടൽ പ്രകടിപ്പിച്ചു. ദുരന്തവിവരമറിഞ്ഞപ്പോൾ ആദ്യം പ്രതികരിച്ച നേതാക്കളിലൊരാളായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി. ബ്രിട്ടീഷ് പൗരൻമാരടക്കം സഞ്ചരിച്ച വിമാനം ഇന്ത്യൻ നഗരമായ അഹ്മദാബാദിൽ തകർന്നു വീഴുന്നതിന്റെ ദൃശ്യങ്ങൾ ഭയാനകമാണെന്നായിരുന്നു സ്റ്റാർമറുടെ പ്രതികരണം. വിമാനയാത്രക്കിടെ മരിച്ചവരുടെ കുടുംബത്തിനൊപ്പമാണെന്ന് തന്റെ ചിന്തകളെന്നും അദ്ദേഹം എക്സിൽ കുറിച്ചു. വിമാന ദുരന്തത്തിൽ മരിച്ചവരിൽ 53 പേർ ബ്രിട്ടീഷ് പൗരൻമാരാണ്.
കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും അപകടത്തിൽ ഇന്ത്യക്ക് ഐക്യദാർഢ്യം അറിയിച്ചു. അപകടത്തിൽ ഒരു കനേഡിയൻ പൗരനും മരിച്ചിരുന്നു. കനേഡിയൻ പൗരനടക്കം യാത്ര ചെയ്ത എയർ ഇന്ത്യ വിമാനം അപകടത്തിൽപെട്ട വാർത്തയറിഞ്ഞ് തകർന്നു പോയെന്നാണ് കാർണി എക്സിൽ കുറിച്ചത്. വിമാനത്തിലുണ്ടായിരുന്ന പ്രിയപ്പെട്ടവരെ കുറിച്ചാണ് ചിന്തിക്കുന്നതെന്നും അദ്ദേഹം കുറിച്ചു. അപകടത്തെ കുറിച്ചുള്ള അപ്ഡേറ്റുകൾക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ രാഷ്ട്രപതി ദ്രൗപതി മുർമുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അനുശോചന സന്ദേശം അറിയിച്ചു. ഇറ്റലി, മെക്സിക്കോ, യുക്രെയ്ൻ രാജ്യങ്ങളും ദുരന്തത്തിൽ അനുശോചിച്ചു.
വ്യാഴാഴ്ച ഉച്ചക്ക് 1.17ന് സർദാർ വല്ലഭ്ഭായി പട്ടേൽ വിമാനത്താവളത്തിന് സമീപം ജനവാസമേഖലയായ മെഹാലി നഗറിലാണ് വിമാനം തകർന്നുവീണത്. ടേക്ക് ഓഫിന് പിന്നാലെ ലണ്ടനിലേക്കുള്ള എ.ഐ 171 ഡ്രീംലൈനർ യാത്രാ വിമാനം മിനിറ്റുകൾക്കകം തകർന്നു വീഴുകയായിരുന്നു.
11 വർഷം പഴക്കമുള്ളതാണ് അപകടത്തിൽപ്പെട്ട എയർ ഇന്ത്യ വിമാനം. വിമാനം തകർന്നതായി എയർ ഇന്ത്യ എക്സ് പോസ്റ്റിൽ സ്ഥിരീകരിച്ചു. വിശദാംശങ്ങൾ വെബ്സൈറ്റിൽ അപ്ഡേറ്റ് ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി. വിമാനം പറന്നുയർന്ന ഉടനെ 'മേയ്ഡേ കാൾ' എന്നറിയപ്പെടുന്ന അപായ സന്ദേശം എയർ ട്രാഫിക് കൺട്രോളിലേക്ക് നൽകിയിരുന്നു. എയർ ട്രാഫിക് കൺട്രോളിൽ നിന്ന് തിരികെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും വിമാനവുമായി ആശയവിനിമയം സാധ്യമായില്ല. പിന്നാലെയാണ് ദുരന്ത വിവരമെത്തിയത്. ക്രൂവടക്കം വിമാനത്തിലുണ്ടായിരുന്ന 242 പേരുടെയും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.