കാപ്പാ പ്രതിയായ ബി.ജെ.പി കൗൺസിലർക്ക് ‘ഒന്നര ദിവസം ജാമ്യം’; സത്യപ്രതിജ്ഞക്ക് ഇനിയും കടമ്പ
text_fieldsബി.ജെ.പി കൗൺസിലർ ആർ. സുഗതൻ
തിരുവനന്തപുരം: കോർപറേഷനിലെ വാഴോട്ടുകോണം ബി.ജെ.പി കൗൺസിലറും കാപ്പാ കേസിൽ പ്രതിയുമായ ആർ. സുഗതന് നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. രണ്ട് കേസുകളിലായി ഒന്നര ദിവസത്തോളമാണ് ജാമ്യം ലഭിക്കുക.
ജൂലൈ 13ന് വൈകീട്ട് അഞ്ച് മണി മുതൽ ജൂലൈ 14 ന് രാത്രി ഒമ്പത് വരെയാണ് ജാമ്യം അനുവദിച്ചിട്ടുള്ളത്. ഹൈകോടതി നിർദേശപ്രകാരം കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് വേണ്ടിയാണ് പ്രതിഭാഗം ജാമ്യാപേക്ഷ സമർപ്പിച്ചത്. നിലവിൽ വിയ്യൂർ ജയിലിലാണ് സുഗതൻ.
ഇടക്കാല ജാമ്യം ലഭിച്ചെങ്കിലും, കാപ്പ പ്രകാരമുള്ള തടവിന്മേൽ ഇളവ് ലഭിക്കാൻ സുഗതന് ഹൈകോടതിയെ സമീപിക്കേണ്ടി വരും. ഹൈകോടതിയിൽ നിന്ന് കൂടി അനുകൂല ഉത്തരവ് ഉണ്ടായാൽ മാത്രമേ സുഗതന് പുറത്തിറങ്ങി സത്യപ്രതിജ്ഞ ചെയ്യാൻ സാധിക്കുകയുള്ളൂ എന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
സത്യപ്രതിജ്ഞാ ലംഘനം നടത്തിയതിന് ഹൈകോടതി അയോഗ്യനാക്കിയ സുഗതന്, ജൂലൈ 24നകം വീണ്ടും സത്യപ്രതിജ്ഞ ചെയ്തില്ലെങ്കിൽ കൗൺസിലർ സ്ഥാനം നഷ്ടമാകും.
അതേസമയം, സുഗതന്റെ ആറു മാസത്തെ കാപ്പാതടവ് ശിക്ഷ, കാപ്പാ ഉപദേശക സമിതി കഴിഞ്ഞദിവസം ശരിവെച്ചിരുന്നു. ഇതോടെ അടുത്ത ആറുമാസത്തേക്ക് തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കുന്നതിന് നിയമപരമായ വിലക്കുണ്ട്. ഉപദേശക സമിതി തീരുമാനം ചോദ്യംചെയ്ത ഹൈകോടതിയെ സമീപിക്കാമെങ്കിലും, അപേക്ഷ തള്ളിയാൽ സുഗതൻ ജയിലിൽ തുടരേണ്ടിവരും. അങ്ങനെയായാൽ കൗൺസിലർ സ്ഥാനം നഷ്ടമാകും.
കഴിഞ്ഞ മാസമാണ് കടുത്ത അക്രമക്കേസുകളിൽ പ്രതിയായ സുഗതനെ സിറ്റി പൊലീസ് കാപ്പ ചുമത്തി നാടകീയമായി അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം കോർപറേഷനിലെ ബി.ജെ.പി ഭരണത്തെ തന്നെ നിലവിൽ രാഷ്ട്രീയമായി കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് സുഗതനെതിരെയുള്ള ഈ കേസ് നടപടികൾ.
പൊതുസ്ഥലത്ത് വെച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ ക്രൂരമായി ആക്രമിച്ച കേസിലും, പ്രാദേശിക ക്ഷേത്രോത്സവത്തിനിടെ കുളുമല സ്വദേശിയായ പ്രശാന്തിനെ ആക്രമിച്ച കേസിലുമാണ് സുഗതൻ ജാമ്യം തേടി കോടതിയെ സമീപിച്ചിരുന്നത്. സുഗതനെതിരെ വധശ്രമം ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്.
അതേസമയം, സുഗതന്റെ ക്രിമിനൽ പശ്ചാത്തലം മുൻനിർത്തി കൗൺസിലിൽ നിന്ന് അടിയന്തിരമായി പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫും യു.ഡി.എഫും പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. എന്നാൽ, സുഗതനെതിരെയുള്ള കേസുകളെല്ലാം രാഷ്ട്രീയവൈരാഗ്യം തീർക്കാനായി ഭരണപക്ഷ സ്വാധീനത്തിൽ പൊലീസ് ചമച്ച വ്യാജ സൃഷ്ടിയാണെന്നാണ് ബി.ജെ.പി നേതൃത്വത്തിന്റെ ഔദ്യോഗിക നിലപാട്.


