പഴയ പാവാടക്കാരിയായി കെ.എസ്. ചിത്ര
text_fieldsസംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപന വേദിയിൽ പൂച്ചെണ്ടുമായി എത്തിയ ബാലികയെ ആശ്ലേഷിക്കുന്ന ഗായിക കെ.എസ്. ചിത്ര. മന്ത്രി പി.എ. മുഹമ്മദ് റിയാസ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർ സമീപം
സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപന വേദിയിൽ മുഖ്യാതിഥിയായെത്തിയപ്പോൾ തെന്നിന്ത്യൻ വാനമ്പാടി ഒരുവേള ആ പഴയ പാവാടക്കാരിയായി. മന്ത്രി മുഹമ്മദ് റിയാസിന്റെ അഭ്യർഥനപ്രകാരം ’78ലെ കലോത്സവ വേദിയിൽ ലളിതഗാന മത്സരത്തിൽ താൻ പാടിയ ‘ഓടക്കുഴലേ.. ഓടക്കുഴലേ... ഓമനത്താമര കണ്ണന്റെ ചുണ്ടിൽ...’ എന്ന ഗാനമായിരുന്നു കെ.എസ്. ചിത്ര കോഴിക്കോടിനായി ആലപിച്ചത്.
വൻ കരഘോഷത്തോടെയായിരുന്നു പ്രിയഗായികയുടെ ശബ്ദത്തെ കോഴിക്കോട് ഹൃദയത്തിലേറ്റിയത്. മത്സരാർഥികൾക്കും രക്ഷിതാക്കൾക്കും ഉപദേശം നൽകാനും ചിത്ര മറന്നില്ല. മത്സരത്തിനായി നന്നായി മുന്നൊരുക്കം നടത്തണം. അതിന്റെ മികച്ചത് വേദിയിൽ നൽകണം. ജയവും തോൽവിയും ഒരേ മനസ്സോടെ സ്വീകരിക്കണം.
അതിനുള്ള പ്രചോദനം വീടുകളിൽനിന്നുണ്ടാകണം. വിധികർത്താക്കൾ മുന്നിലിരുന്ന് വിമർശിച്ചാലും പ്രോത്സാഹിപ്പിക്കുന്ന ഒരുവിഭാഗം നമുക്ക് പിറകിലുണ്ടെങ്കിൽ അത് കലാകാരന് നൽകുന്ന ആത്മവിശ്വാസം വളരെ വലുതാണ്. അത് ഈ കലോത്സവത്തിലെത്തിയ ഓരോ കലാകാരനും കോഴിക്കോട് ധാരാളം കൊടുത്തിട്ടുണ്ടെന്നറിഞ്ഞതിൽ സന്തോഷമുണ്ടെന്നും ചിത്ര പറഞ്ഞു.