‘വധിക്കാൻ ശ്രമിച്ചതല്ല, നാട്ടുകാര്‍ വീടുവളഞ്ഞപ്പോള്‍ ഒന്നാം നിലയില്‍നിന്ന് ചാടിയത്’; സി.പി.എം നേതാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ 11 ലീഗ് പ്രവര്‍ത്തകരെ വെറുതെവിട്ടു
text_fieldsമഞ്ചേരി: സി.പി.എം പറവണ്ണ ബ്രാഞ്ച് സെക്രട്ടറിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസില്‍ പ്രതികളായ 11 മുസ്‍ലിം ലീഗ് പ്രവര്‍ത്തകരെ മഞ്ചേരി രണ്ടാം അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി തെളിവുകളുടെ അഭാവത്തില്‍ വെറുതെവിട്ടു. പറവണ്ണ സ്വദേശികളായ കബീര്‍, നൗഫല്‍, റാസിഖ്, ജാഫര്‍, അഷ്‌റഫ്, അബൂബക്കര്‍, നിസാര്‍, ജലാല്‍, സൈനുദ്ദീന്‍, ഷാഹുല്‍ ഹമീദ്, ഉമ്മര്‍ ഫാറൂഖ് എന്നിവരെയാണ് ജഡ്ജി എ.വി. ടെല്ലസ് വെറുതെവിട്ടത്.
2016 സെപ്റ്റംബര്‍ അഞ്ചിന് രാത്രി പത്തരക്ക് പറവണ്ണ സ്വദേശി അരയന്റെപുരക്കല്‍ ഉബൈദിനെ വീട്ടില്‍ അതിക്രമിച്ചുകയറി വടിവാള്‍, കമ്പിവടി, മരവടി, തൂമ്പ എന്നിവകൊണ്ട് മർദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്. ആക്രമണത്തില്‍ ഉബൈദിന്റെ കൈവിരല്‍ അറ്റുപോകുകയും തലക്കും കൈകാലുകള്‍ക്കും ഗുരുതര പരിക്കും സംഭവിച്ചിരുന്നു. രാഷ്ട്രീയവിരോധമാണ് ആക്രമണത്തിന് കാരണമെന്നായിരുന്നു പരാതി.
എന്നാല്‍, സംശയാസ്പദ സാഹചര്യത്തിൽ കണ്ടതിനെ തുടർന്ന് നാട്ടുകാര്‍ വീടുവളഞ്ഞപ്പോള്‍ രക്ഷപ്പെടാനായി ഒന്നാം നിലയില്‍നിന്നും തൊട്ടടുത്ത വീട്ടുപറമ്പിലേക്ക് ചാടിയതിലാണ് പരിക്കേറ്റതെന്ന പ്രതിഭാഗം അഭിഭാഷകന്‍ കെ.വി. സാബുവിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ചോരപ്പാടുകള്‍ വീടിനകത്ത് കണ്ടെത്താത്തതും തൊട്ടടുത്ത വീട്ടുപറമ്പില്‍ കണ്ടെത്തിയതും കേസില്‍ പ്രധാന തെളിവായി.


