കേരളത്തിൽ കാലവർഷ മഴയിൽ 23% കുറവ്; മഴ ഏറ്റവും കുറവ് വയനാട്ടിൽ
text_fieldsകേരളത്തിൽ ഈ വർഷത്തെ കാലവർഷ സീസണിൽ സാധാരണ ലഭിക്കേണ്ട മഴയിൽ കാര്യമായ കുറവ് രേഖപ്പെടുത്തിയിരിക്കുന്നതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജൂൺ 1 മുതൽ ആഗസ്റ്റ് 24 വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്ത് സാധാരണയായി ലഭിക്കേണ്ട 1,671.4 മില്ലീമീറ്റർ മഴക്ക് പകരം ആകെ ലഭിച്ചത് 1,278.7 മില്ലീമീറ്റർ മാത്രമാണ്. അതായത് സംസ്ഥാനത്തൊട്ടാകെ 23 ശതമാനം മഴയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഈ സ്ഥിതിയെ കാലാവസ്ഥാ നിരീക്ഷകർ കുറവ് മഴ ലഭിച്ച വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലെ കണക്കുകൾ പരിശോധിക്കുമ്പോൾ മഴ ലഭ്യതയിൽ വലിയ വ്യത്യാസമാണ് കാണാൻ കഴിയുന്നത്. മലയോര ജില്ലയായ വയനാട്ടിലാണ് ഏറ്റവും കുറവ് മഴ ലഭ്യത രേഖപ്പെടുത്തിയിരിക്കുന്നത്. അതായത് 51 ശതമാനം. ഇവിടെ സാധാരണ ലഭിക്കേണ്ട 2,114.7 മില്ലീമീറ്റർ മഴക്ക് പകരം ലഭിച്ചത് വെറും 1,039.7 മില്ലീമീറ്റർ മാത്രമാണ്. ഇടുക്കിയിൽ 45 ശതമാനവും കൊല്ലത്ത് 30 ശതമാനവും തൃശൂരിലും ലക്ഷദ്വീപിലും 27 ശതമാനവും പാലക്കാട് 26 ശതമാനവും ആലപ്പുഴയിൽ 25 ശതമാനവും എറണാകുളത്ത് 22 ശതമാനവും മലപ്പുറത്ത് 21 ശതമാനവും വീതം മഴക്കുറവ് ഉണ്ടായിട്ടുണ്ട്.
അതേസമയം ചില ജില്ലകളിൽ കാര്യമായ വ്യത്യാസമില്ലാതെ സാധാരണ നിലയിലുള്ള മഴ ലഭിച്ചിട്ടുണ്ട് എന്നത് അല്പം ആശ്വാസം നൽകുന്ന കാര്യമാണ്. കണ്ണൂർ, കാസർകോട്, കോട്ടയം, കോഴിക്കോട്, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകളിൽ സാധാരണ അളവിലുള്ള മഴയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കാലാവസ്ഥാ വകുപ്പിന്റെ മാനദണ്ഡപ്രകാരം സാധാരണ മഴയുടെ അളവിൽനിന്ന് 19 ശതമാനം വരെ കൂടുതലോ കുറവോ ഉള്ള അവസ്ഥയെ സാധാരണ വിഭാഗത്തിലും, 20 മുതൽ 59 ശതമാനം വരെ കുറവിനെ കുറവ് വിഭാഗത്തിലുമാണ് കണക്കാക്കുന്നത്. ഈ വർഷത്തെ കാലവർഷത്തിലെ ഈ വ്യതിയാനം വരും ദിവസങ്ങളിൽ കാർഷിക മേഖലയെയും ജലസ്രോതസ്സുകളെയും എങ്ങനെ ബാധിക്കുമെന്ന ആശങ്ക ഉയരുകയാണ്.


