ഉറ്റവർക്ക് അവസാന നോക്ക് കാണാനാവാതെ നിയമോളുടെ ഖബറടക്കം; വേദനാജനകം ഈ മടക്കം...
text_fieldsപത്തനാപുരം: ഉറ്റവർക്കും കളിക്കൂട്ടുകാർക്കും അവസാനമായി ഒരുനോക്കുകാണാനാവാതെ നിയ മോൾ മണ്ണിലേക്ക് മടങ്ങി. പേവിഷബാധയേറ്റ് ചികിത്സയിലിരിക്കെ മരിച്ച കൊല്ലം വിളക്കൊടി കുന്നിക്കോട് നിയ ഫൈസലിന്റെ (ഏഴ്) മൃതദേഹമാണ് പൊതുദർശനത്തിന് പോലും വെക്കാതെ ഖബറടക്കിയത്. പ്രോട്ടോക്കോൾ പാലിച്ച് പുനലൂര്‍ പേപ്പര്‍മില്‍ ആലഞ്ചേരി മുസ്ലിം ജമാഅത്ത് ഖബര്‍സ്ഥാനില്‍ ഇന്ന് രാവിലെ എട്ടുമണിക്കായിരുന്നു ഖബറടക്കം. കുഞ്ഞുമായി അടുത്ത് ഇടപഴകിയ മാതാവ് ഹബീറയെ ക്വാറന്റീനിലേക്ക് മാറ്റി.
ഏപ്രിൽ എട്ടിന് വീട്ടുമുറ്റത്ത് വച്ചാണ് കുട്ടിക്ക് കടിയേറ്റത്. ആദ്യത്തെ മൂന്ന് പ്രതിരോധ വാക്സിൻ എടുത്തിരുന്നു. ഞരമ്പിലെ മുറിവിലൂടെ തലച്ചോറിലേക്ക് പേവിഷം പ്രവഹിച്ചുവെന്നാണ് ഡോക്ടർമാരുടെ നിഗമനം. ഇതാണ് വാക്സിൻ ഫലിക്കാതിരിക്കാനുള്ള കാരണമെന്നാണ് സൂചന. കൈയിൽ നല്ല ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. നായുടെ ഒരു പല്ല് ആഴത്തിൽ പതിഞ്ഞ രീതിയിലായിരുന്നു മുറിവ്.
തന്റെ കൺമുന്നിൽവെച്ചാണ് പട്ടി കുഞ്ഞിനെ കടിച്ചുകീറിയതെന്ന് മാതാവ് ഹബീറ പറഞ്ഞു. ‘അവിടെ വേസ്റ്റ് കൊണ്ടിടരുതെന്ന് എല്ലാവരോടും പറഞ്ഞു. ഒരു മനുഷ്യനും കേട്ടില്ല. അത് തിന്നാൻ വന്ന പട്ടിയാണ് എന്റെ കുഞ്ഞിനെ കടിച്ചുകീറിയത്. ഞാൻ ഓടിച്ചുവിട്ട പട്ടി എന്റെ കൺമുന്നിൽവെച്ചാണ് കുഞ്ഞിനെ കടിച്ചുകീറിയത്. അപ്പഴേ എടുത്തുകൊണ്ടുപോയി വേണ്ടതൊക്കെ ചെയ്തു, ദേ അവളെ ഇപ്പോള്‍ കൊണ്ടുപോയി. ഇനി എനിക്ക് കാണാന്‍ പറ്റില്ല. ഇനിയും പട്ടികളെ വളര്‍ത്ത്..' കരച്ചിലടക്കാനാവാതെ അവർ പറഞ്ഞു. ഈ ഒരു അവസ്ഥ ആർക്കും വരരുതെന്ന് കുട്ടിയുടെ പിതാവും പറഞ്ഞു.
നായയുടെ കടിയേറ്റ ഉടനെ കുട്ടിക്ക് ആവശ്യമായ പ്രാഥമിക ശുശ്രൂഷകളെല്ലാം നല്‍കിയിരുന്നു. വീടിന്റെ ഉമ്മറത്ത് ഇരിക്കുകയായിരുന്ന കുട്ടി മുറ്റത്തുണ്ടായിരുന്ന താറാവിനെ പിടിക്കാൻ വേണ്ടി തെരുവ് നായ വന്നപ്പോൾ അതിനെ ഓടിക്കാൻ നോക്കി. ഈ സമയത്ത് നായ കുട്ടിയുടെ ദേഹത്തേക്ക് ചാടിവീണ് കടിക്കുകയായിരുന്നു. കൈയിൽ നല്ല ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. നായുടെ ഒരു പല്ല് ആഴത്തിൽ പതിഞ്ഞ രീതിയിലായിരുന്നു മുറിവ്. ഉടൻ തന്നെ കാരസോപ്പിട്ട് മുറിവ് നന്നായി കഴുകുകയുംപ്രാഥമിക ആരോഗ്യകേന്ദ്രത്തിലെത്തിച്ച് പേവിഷബാധയ്ക്കെതിരെ തൊലിപ്പുറത്ത് എടുക്കുന്ന കുത്തിവെപ്പ് (ഐ.ഡി.ആർ.വി ഡോസ്) എടുക്കുകയും ചെയ്തിരുന്നു.
പിന്നീട് മൂന്ന് തവണ കൂടി ഐ.ഡി.ആർ.വി കുത്തിവെപ്പെടുത്തു. ഇരുപതാം തീയതി പനി ഉണ്ടായപ്പോഴാണ് വീണ്ടും പരിശോധന നടത്തിയത്. ഈ പരിശോധനയിൽ കുട്ടിക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് കുട്ടിയെ എസ്എടി ആശുപത്രിയിൽ കൊണ്ടുവന്നത്.
ഒരു മാസത്തിനിടെ സംസ്ഥാനത്ത് മൂന്ന് കുട്ടികളാണ് പേവിഷബാധയേറ്റ് മരിച്ചത്. കഴിഞ്ഞ ദിവസം തെരുവുനായയുടെ കടിയേറ്റതിനെത്തുടർന്ന് പ്രതിരോധ കുത്തിവയ്പ്പെടുത്തിട്ടും പേവിഷബാധയേറ്റ ആറുവയസുകാരി മരണപ്പെട്ടിരുന്നു. പെരുവള്ളൂർ കാക്കത്തടം സ്വദേശി കെ.സി. സൽമാനുൽ ഫാരിസിന്റെ മകൾ സിയ (6) ആണ് മരിച്ചത്. കോഴിക്കോട് ഗവ. മെഡിക്കൽ കോളെജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
നാലുമാസത്തിനിടെ മാത്രം13 പേവിഷ മരണം
ദിവസവും ആയിരത്തിലധികം പേരാണ് തെരുവുനായ് ആക്രമണങ്ങളിൽ പരിക്കേറ്റ് ചികിത്സ തേടുന്നത്. തെരുവുനായ്ക്കളുടെ കടിയേറ്റ് പേവിഷബാധയേൽക്കുന്നവരുടെ എണ്ണം കൂടുന്നതും ആശങ്കയാകുന്നു. ഈ വർഷം നാലുമാസത്തിനിടെ, മാത്രം13 പേവിഷ മരണമാണുണ്ടായത്. സംസ്ഥാനത്ത് നാലു ലക്ഷത്തോളം തെരുവുനായ്ക്കളുണ്ടെന്നാണ് സർക്കാർ കണക്ക്. 17 ലക്ഷത്തോളമെന്നാണ് അനൗദ്യോഗിക കണക്ക്. തെരുവുനായ്ക്കൾ പെരുകുമ്പോഴും ജനനം നിയന്ത്രിക്കാൻ ആവിഷ്കരിച്ച പദ്ധതികളൊന്നും ഫലവത്താകുന്നില്ല.
2021-22ൽ തെരുവുനായ് ആക്രമണം രൂക്ഷമായപ്പോൾ തദ്ദേശ-മൃഗസംരക്ഷണ വകുപ്പുകളുടെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനം തുടങ്ങിയിരുന്നു. ഏതാനും മാസം മുന്നോട്ട് പോയെങ്കിലും ശല്യം കുറഞ്ഞതോടെ, നടപടി മന്ദഗതിയിലായി. തെരുവുനായ്ക്കൾക്ക് പേവിഷബാധക്കെതിരെ കുത്തിവെപ്പും ജനനം നിയന്ത്രിക്കാൻ അനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) പ്രോഗ്രാമും ഊർജിതമാക്കണമെന്നായിരുന്നു നിർദേശം. ശല്യം രൂക്ഷമായ പ്രദേശങ്ങളിൽ പ്രത്യേക പ്രോജക്ടുകൾ തയാറാക്കണമെന്നും തദ്ദേശ സ്ഥാപനങ്ങളോട് നിർദേശിച്ചിരുന്നു. അതും ഗുണം ചെയ്തില്ല.
2022 സെപ്റ്റംബർ ഒന്നു മുതൽ 2023 ജൂൺ 11 വരെ 4,70,534 നായ്ക്കളെ വാക്സിനേറ്റ് ചെയ്തു. ഇതിൽ 4,38,473 വളർത്തുനായ്ക്കളും 32,061 തെരുവുനായ്ക്കളുമാണ്. 2016 മുതൽ 2022 ആഗസ്റ്റ് 31 വരെ 79, 859 തെരുവുനായ്ക്കളെയാണ് വന്ധ്യംകരിച്ചത്. 2022 സെപ്റ്റംബർ ഒന്നു മുതൽ 2023 മാർച്ച് 31 വരെ 9767 നായ്ക്കളെയും വന്ധ്യംകരിച്ചു. 2022 സെപ്റ്റംബർ 20 മുതൽ ഒക്ടോബർ 20 വരെ തെരുവുനായ്ക്കൾക്കായി തീവ്ര വാക്സിൻ യജ്ഞവും നടത്തിയിരുന്നു.
അലഞ്ഞുതിരിയുന്ന നായ്ക്കളെ പിടികൂടി അഭയകേന്ദ്രങ്ങളിൽ പാർപ്പിക്കാനും എ.ബി.സി കേന്ദ്രങ്ങൾ വ്യാപകമാക്കാനും നടപടി സ്വീകരിച്ചെങ്കിലും പ്രാദേശിക എതിർപ്പിൽ ഫലം കണ്ടില്ല. വളർത്തുനായ്ക്കൾക്കുള്ള പ്രതിരോധ കുത്തിവെപ്പ് മുന്നോട്ടുപോകുന്നുണ്ടെങ്കിലും തെരുവുനായ്ക്കളുടേത് നടക്കുന്നില്ല. തെരുവുനായ്ക്കൾ പെറ്റുപെരുകുന്ന അവസ്ഥയാണ് മിക്ക സ്ഥലങ്ങളിലും. മാലിന്യം വലിച്ചെറിയുന്നതും തെരുവുനായ് ശല്യം കൂടാൻ കാരണമാകുന്നുണ്ട്.