91 പേർ ‘ദൈവനാമത്തിൽ’; 42 പേർ ‘സഗൗരവം’
text_fieldsതിരുവനന്തപുരം: നിയമസഭയിൽ പ്രോ ടെം സ്പീക്കർ ഒഴികെ വ്യാഴാഴ്ച സത്യപ്രതിജ്ഞചെയ്ത 139 പേരിൽ 91 പേരും ദൈവനാമത്തിലാണ് സത്യവാചകം ചൊല്ലിയത്. ബി.ജെ.പിയിലെ മൂന്നംഗങ്ങളും 87 യു.ഡി.എഫ് അംഗങ്ങളും ഒരു എൽ.എൽ.ഡി.എഫ് അംഗവും ഇതിൽപ്പെടുന്നു.
ഇടതുമുന്നണിയിൽ പി.കെ. പ്രവീൺ (കൂത്തുപറമ്പ്) ‘ദൈവനാമത്തി’ലാണ് സത്യപ്രതിജ്ഞ ചെയ്തത്. 42 പേർ ‘സഗൗരവം’ പ്രതിജ്ഞയെടുത്തു. ഇതിൽ ഇടതുമുന്നണിയിലെ 34 പേർക്ക് പുറമെ കോൺഗ്രസിലെ വി.ടി. ബൽറാം, യു.ഡി.എഫ് സ്വതന്ത്രരായ ടി.കെ. ഗോവിന്ദൻ, വി. കുഞ്ഞികൃഷ്ണൻ, ആർ.എം.പി പ്രതിനിധി കെ.കെ. രമ, ആർ.എസ്.പി പ്രതിനിധികളായ ഷിബു ബേബി ജോൺ, ഉല്ലാസ് കോവൂർ, വിഷ്ണുമോഹൻ, സി.എം.പി പ്രതിനിധി സി.പി. ജോൺ എന്നിവർ ഉൾപ്പെടുന്നു. എം.എ. റസാഖ്, കുറുക്കോളി മൊയ്തീൻ, പി.കെ. ഫിറോസ്, പി.കെ. നവാസ്, ആബിദ് ഹുസൈൻ തങ്ങൾ എന്നിവർ ‘സൃഷ്ടാവിന്‍റെ നാമ’ത്തിലും കെ.പി. നൗഷാദലി ‘സർവേശ്വരന്‍റെ നാമത്തി’ലും പ്രതിജ്ഞയെടുത്തു. അക്ഷരമാല ക്രമത്തിലായതിനാൽ മുസ്ലിം ലീഗിന്‍റെ വി.ഇ. അബ്ദുൽഗഫൂറാണ് ഒന്നാമനായി സത്യപ്രതിജ്ഞ ചെയ്തത്. പ്രതിപക്ഷത്തുനിന്ന് സി.പി.ഐ അംഗം അജയപ്രസാദിനായിരുന്നു ആദ്യ ഊഴം. സി.പി.എമ്മിൽനിന്ന് ഒ.എസ്. അംബിക.
139 പേരിൽ 128 പേരും മലയാളത്തിലാണ് പ്രതിജ്ഞ ചൊല്ലിയത്. മഞ്ചേശ്വരത്തുനിന്ന് എ.കെ.എം. അഷ്റഫ് ഇക്കുറിയും കന്നടയിൽ. ദേവികുളത്തുനിന്നുള്ള എഫ്. രാജ തമിഴിൽ. ഫൈസൽ ബാബു, മാണി സി. കാപ്പൻ, മാത്യു കുഴൽനാടൻ, കെ. മുരളീധരൻ, രമേശ് ചെന്നിത്തല, രമേഷ് പിഷാരടി, സന്ദീപ് വാര്യർ, ഷിബു ബേബിജോൺ, സണ്ണി ജോസഫ് എന്നീ ഒമ്പത് പേർ ഇംഗ്ലീഷിലാണ് പ്രതിജ്ഞയെടുത്തത്.
സത്യപ്രതിജ്ഞ കാണാൻ നിരവധി പേരാണ് നിയമസഭ മന്ദിരത്തിൽ തടിച്ചുകൂടിയത്. സൗഹൃദത്തിന്‍റെ നിരവധി വർണകാഴ്ചകൾക്കും പിണക്കങ്ങളുടെ മഞ്ഞുരുകലിനും ചടങ്ങ് സാക്ഷ്യം വഹിച്ചു. വി.ഡി. സതീശൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ നടത്തിയതുപോലെ ‘വടശേരി ദാമോദര മേനോൻ സതീശൻ’ എന്ന് പറഞ്ഞ് തന്നെയാണ് നിയമസഭയിലും പ്രതിജ്ഞ ചെയ്തത്. സത്യവാചകം ചൊല്ലിയശേഷം ആലുവയിലെ ജനങ്ങൾക്ക് അൻവർ സാദത്ത് നന്ദി പറഞ്ഞപ്പോൾ ‘ജയ്ഹിന്ദ്, ജയ് സംവിധാൻ’ എന്നു പറഞ്ഞാണ് സന്ദീപ് വാര്യർ അവസാനിപ്പിച്ചത്. ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കൂടിയായ രാജീവ് ചന്ദ്രശേഖർ (നേമം) മലയാളത്തിലാണ് സത്യവാചകം ചൊല്ലിയത്.


