Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'നന്മയുള്ള കള്ളന്'...

'നന്മയുള്ള കള്ളന്' ഒടുവിൽ നാടിന്റെ അംഗീകാരം; കായംകുളം കൊച്ചുണ്ണിക്ക് ആദ്യ സ്മാരകം ഉയർന്നു

text_fields
bookmark_border
നന്മയുള്ള കള്ളന് ഒടുവിൽ നാടിന്റെ അംഗീകാരം; കായംകുളം കൊച്ചുണ്ണിക്ക് ആദ്യ സ്മാരകം ഉയർന്നു
cancel
camera_alt

കായംകുളം കൊച്ചുണ്ണി സ്മാരക ഓഡിറ്റോറിയം

കായംകുളം: കേരളത്തിലെ 'റോബിൻഹുഡ്' എന്ന വിശേഷണം നേടിയ കായംകുളം കൊച്ചുണ്ണിക്ക് ഒന്നര നൂറ്റാണ്ടിനിപ്പുറം കായംകുളത്ത് സ്മാരകമാകുന്നു. നാടിനെ കിടുകിടാ വിറപ്പിച്ച് നല്ലവനായ കള്ളൻ എന്ന ഖ്യാതി നേടിയ കൊച്ചുണ്ണിയെ നാട് ആദ്യമായി അംഗീകരിച്ചുവെന്നതാണ് ശ്രദ്ധേയം.

കായലോരത്തെ നവീകരിച്ച ഓഡിറ്റോറിയത്തിനാണ് കൊച്ചുണ്ണിയുടെ പേര് വീണത്. യു. പ്രതിഭ എം.എൽ.എയുടെ വികസന ഫണ്ടിൽ നിന്നുള്ള 65 ലക്ഷം രൂപ വിനിയോഗിച്ചാണ് ഓഡിറ്റോറിയം നവീകരിച്ചത്. ലോകമെങ്ങും കൊച്ചുണ്ണിയുടെ പേരിൽ അറിയപ്പെടുന്ന നാട്ടിൽ അദ്ദേഹത്തിേൻറതായ ഒരു സ്മാരകവും ഇക്കാലം വരെയും ഉണ്ടായില്ലായെന്നത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

19 ാം നൂറ്റാണ്ടിലായിരുന്നു കായംകുളത്ത് കൊച്ചുണ്ണിയുടെ തസ്കര വിളയാട്ടം അരങ്ങേറിയത്. നീതിയുടെ പക്ഷം ചേർന്ന കള്ളൻ എന്നതാണ് കൊച്ചുണ്ണിയെ പ്രശസ്തനാക്കിയത്. ധനാഢ്യരിൽ നിന്നും കവർന്നെടുക്കുന്ന പണം പാവങ്ങൾക്ക് വിതരണം ചെയ്താണ് ഇദ്ദേഹം നാട്ടുകാരുടെ പ്രിയങ്കരനായത്. ഇതോടൊപ്പം ജന്മിമാരുടെ ക്രൂരതകൾക്കിരയായ പാവങ്ങൾക്ക് രക്ഷകനായതും സ്വീകാര്യത വർധിപ്പിച്ചു. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യ മാലയിലെ വിവരണങ്ങളും വാമൊഴിയായി പകർന്ന കഥകളും കേരളീയരുടെ ഓർമകളിൽ കൊച്ചുണ്ണിയെ ഇതിഹാസ കഥാപാത്രമാക്കി.

കൺകെട്ട്-ജാലവിദ്യ-കളരി എന്നിവ അഭ്യസിച്ചിരുന്ന കൊച്ചുണ്ണിയെ കീഴ്പ്പെടുത്തുക പ്രയാസമായിരുന്നു. ഭൂപ്രഭുക്കൻമാർക്ക് തലവേദനയായതോടെ ചതിയിലുടെ വീഴ്ത്തിയാണ് ജയിലടക്കുന്നത്. 1859 ജയിലിൽ വച്ച് മരണപ്പെടുമ്പോൾ 41 വയസ്സായിരുന്നു. പേട്ട ജുമാ മസ്ജിദിലായിരുന്നു കബറടക്കിയതെന്നാണ് പറയുന്നത്. പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരിക്ക് സമീപം ഇടപ്പാറ മലദേവർ ക്ഷേത്രത്തിലെ പ്രതിഷ്ഠകളിലൊന്ന് മുസ്ലിം ആയിരുന്ന കൊച്ചുണ്ണിയുടെതാണെന്നത് ശ്രദ്ധേയമാണ്. മേട മാസത്തിലാണ് ഈ ക്ഷേത്രത്തിലെ ഉത്സവം.

തലമുറകൾ ഏറെ മാറിമറിഞ്ഞിട്ടും മനുഷ്യ മനസുകളിൽ നിന്ന് മായാതെ ചരിത്രത്തിൽ സ്ഥാനം നേടിയ കൊച്ചുണ്ണിക്കായി ഇപ്പോഴും ഉചിതമായ സ്മാരകം കായംകുളത്തുണ്ടായില്ലായെന്നത് ചർച്ചയാണ്. 166 വർഷങ്ങൾക്കിപ്പുറം ഓഡിറ്റോറിയത്തിനെങ്കിലും കൊച്ചുണ്ണിയുടെ നാമം പതിപ്പിച്ചത് ജനങ്ങളിൽ ഏറെ സന്തോഷത്തിന് കാരണമാകുകയാണ്. കഴിഞ്ഞ വർഷം ജൂണിലാണ് കൊച്ചുണ്ണിക്ക് സ്മാരകം എന്ന ചിന്തക്ക് യു. പ്രതിഭ എം.എൽ.എ സാമൂഹിക മാധ്യമത്തിലൂടെ തുടക്കം കുറിച്ചത്. അനുകൂലമായ അഭിപ്രായങ്ങളാണ് ഒരു വർഷത്തിനകം പദ്ധതി യാഥാർത്ഥ്യമാക്കിയത്. അതേ സമയം നീതിമാനായ കള്ളൻ എന്ന് പേരെടുത്തെങ്കിലും ഇദ്ദേഹത്തിന് ഉചിതമായ സ്മാരകം സ്ഥാപിക്കുന്നതിൽ നിന്ന് നഗര ഭരണക്കാർ വിമുഖത കാട്ടുന്നതും ചർച്ചയാകുകയാണ്. അധികാര വഴിയിലിരുന്ന് കൊള്ളയടിക്കുന്നവർ കൊച്ചുണ്ണിയെ മാതൃകയാക്കിയാൽ എല്ലാ വിഷയങ്ങളും പരിഹരിക്കപ്പെടുമെന്ന ചർച്ചയും സജീവമാണ്.

Show Full Article
TAGS:Kayamkulam Kochunni memorial kayamkulam alappuza 
News Summary - A memorial is being built for Kayamkulam Kochunni.
Next Story