Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരണ്ടത്താണിയെ പുകഴ്ത്തി...

രണ്ടത്താണിയെ പുകഴ്ത്തി എ. വിജയരാഘവൻ: ‘അദ്ദേഹം അസംതൃപ്തനായത് ചെറിയ കാര്യമല്ല, ഞങ്ങളുമായി നല്ല സൗഹൃദത്തിൽ’

text_fields
bookmark_border
രണ്ടത്താണിയെ പുകഴ്ത്തി എ. വിജയരാഘവൻ: ‘അദ്ദേഹം അസംതൃപ്തനായത് ചെറിയ കാര്യമല്ല, ഞങ്ങളുമായി നല്ല സൗഹൃദത്തിൽ’
cancel

മലപ്പുറം: ലീഗിലെ സ്ഥാനാർഥി നിർണയത്തിനെതി​രെ പരസ്യമായി രംഗത്തുവന്ന അബ്ദുറഹ്മാൻ രണ്ടത്താണിയെ പുകഴ്ത്തി സി.പി.എം നേതാവ് എ. വിജയരാഘവൻ. അദ്ദേഹവുമായി ഞങ്ങൾ നല്ല സൗഹൃദത്തിലാണ്. ഇപ്പോൾ ലീഗിൽ രൂപപ്പെട്ട രാഷ്ട്രീയ അന്തരീക്ഷത്തോടു പോസിറ്റീവ് ആയി പ്രതികരിക്കുകയാണ് നമ്മളൊക്കെ ചെയ്യുക. അതിനുള്ള ശ്രമം ഞങ്ങൾ സ്വാഭാവികമായിട്ടും നടത്തും -അദ്ദേഹം പറഞ്ഞു. രണ്ടത്താണിയെ തിരൂരങ്ങാടിയിൽ എൽ.ഡി.എഫ് സ്ഥാനാർഥിയാക്കും എന്ന അഭ്യൂഹങ്ങൾക്കിടെയാണ് വിജയരാഘവന്റെ പ്രതികരണം.

‘രണ്ടത്താണി എൽഡിഎഫ് സ്ഥാനാർഥിയായി വരുമോ എന്ന് എനിക്ക് പറയാൻ പറ്റില്ല. അവരൊക്കെ പ്രധാനപ്പെട്ട നേതാക്കന്മാരല്ലേ. അവർ അസംതൃപ്തി രേഖപ്പെടുത്തിയത് തന്നെ വലിയ കാര്യമാണ്. ലീഗിനെ കേരളീയ പൊതുസമൂഹത്തിൽ ഏറ്റവും കൂടുതൽ സംരക്ഷിച്ച ഒരാളാണ് രണ്ടത്താണി. ലീഗിന് എതിരായി വരുന്ന കാര്യങ്ങളെ പ്രതിരോധിക്കുകയും ഏതു കാര്യങ്ങളെയും ഏതളവ് വരെയും ലീഗിന് അനുകൂലമായി വ്യാഖ്യാനിക്കുകയും ചെയ്ത നേതാവാണ് അബ്ദുറഹ്മാൻ രണ്ടത്താണി. അത് നമ്മൾ മനസ്സിലാക്കാതെ പോകരുത്. ലീഗിന്റെ പ്രയാസ ഘട്ടങ്ങളിൽ ഏറ്റവും കൂടുതൽ പ്രതിരോധിച്ച് പാർട്ടി വക്താവായി കേരളീയ പൊതുസമൂഹത്തിൽ വന്നിട്ടുള്ള അദ്ദേഹം അസംതൃപ്തനായി എന്നത് ചെറിയ കാര്യമല്ലല്ലോ. ഇടതുമുന്നണിക്ക് കൂടുതൽ എംഎൽഎമാരെ കിട്ടാൻ സഹായകരമായ പശ്ചാത്തലം എവിടെ രൂപപ്പെട്ടു വന്നാലും അതിനെ ഉപയോഗപ്പെടുത്തുന്ന നിലപാട് ഞങ്ങൾ സ്വീകരിക്കും. ഒരു സംശയവുമില്ല. ആ നിലയിൽ ഒന്നിലേറെ സ്ഥാനാർത്ഥികളും ഈ തെരഞ്ഞെടുപ്പിൽ ഉണ്ടാകും -വിജയരാഘവൻ പറഞ്ഞു.

‘ഞങ്ങളെല്ലാവരും നല്ല സൗഹൃദത്തിലാണ്. അത് സ്വാഭാവികമാണ്. ഇപ്പോൾ രൂപപ്പെട്ടത് ഒരു രാഷ്ട്രീയ അന്തരീക്ഷമാണ്. അതിന്റെ ഉൽപന്നം എന്ന് പറയുന്നത് ലീഗിന്, അല്ലെങ്കിൽ യുഡിഎഫിന് ഒരുമിച്ച് നിൽക്കാൻ കഴിയാത്ത ഒരു സാഹചര്യം രൂപപ്പെട്ടിട്ടുണ്ട് എന്നതാണ്. ആ രൂപപ്പെടുന്ന സാഹചര്യത്തോടു വളരെ പോസിറ്റീവ് ആയിട്ട് പ്രതികരിക്കുക എന്നുള്ളതാണ് നമ്മളൊക്കെ ചെയ്യുക. അതിനുള്ള ശ്രമം ഞങ്ങൾ സ്വാഭാവികമായിട്ടു നടത്തും.

സ്ഥാനാർഥികളെ എല്ലാം തന്നെ നിശ്ചയിച്ചിട്ടുള്ളതാണ്. ഏതാനും നിയോജകമണ്ഡലങ്ങളിലെ സ്ഥാനാർഥികളെ സംബന്ധിച്ചുള്ള അന്തിമ തീരുമാനം എടുക്കേണ്ടതുണ്ട്. അത് സംബന്ധിച്ച പ്രാഥമിക ചർച്ചകളാണ് ഇപ്പോൾ നമ്മൾ ഇവിടെ നടത്തിയത്. കേരളത്തിൽ രൂപപ്പെട്ടിട്ട ഇടതുപക്ഷ അനുകൂല അന്തരീക്ഷം വലിയ സ്വീകാര്യതയോടുകൂടി കേരളീയ സമൂഹം അംഗീകരിച്ചു. യുഡിഎഫ് വലിയ തോതിൽ അവസരവാദപരമായ നിലപാടുകൾ സ്വീകരിച്ചതിനെ തുടർന്ന് അവർക്കുണ്ടായിട്ടുള്ള പ്രതിസന്ധികളുണ്ട്. സാധാരണ യുഡിഎഫിൽ പ്രതിസന്ധി രൂപപ്പെടുന്ന കൂട്ടർ കോൺഗ്രസ് ആണ്. കോൺഗ്രസിൽ സ്ഥാനാർത്ഥി നിർണയം ഒരു പ്രതിസന്ധി ആയിട്ട് മാറും. എന്നാൽ ഇത്തവണത്തെ ഒരു പ്രത്യേകത, പാണക്കാട്ടിൽ നിന്ന് ഒരാളെ പ്രഖ്യാപിച്ചാൽ പിന്നെ അത് ചോദ്യം ചെയ്യപ്പെടില്ല എന്ന സാഹചര്യം മാറി എന്നതാണ്. കോൺഗ്രസിന്റെ കൂടെ സുദീർഘമായ പ്രവർത്തന സൗഹൃദത്തിലൂടെ കോൺഗ്രസിന്റെ ചില ‘സൽഗുണങ്ങൾ’ സ്വാഭാവികമായിട്ടും ലീഗിലേക്ക് വരുമല്ലോ. അതുകൊണ്ട് കോൺഗ്രസിനെ പോലെ തന്നെയാണ് ലീഗും എന്ന് ബോധ്യപ്പെടുത്തുന്ന ചില ചലനങ്ങൾ ഇത്തവണത്തെ ലീഗിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനത്തോടുകൂടി രൂപപ്പെട്ടിരിക്കുകയാണ്’ -വിജയരാഘവൻ പറഞ്ഞു.

അതേസമയം, താനൂർ സ്ഥാനാർഥിയായ വി അബ്ദുറഹ്മാൻ പ്രചാരണത്തിന് ഇറങ്ങാത്തത് താൻ അറിഞ്ഞിട്ടി​ല്ലെന്ന് വിജയരാഘവൻ പറഞ്ഞു. ഈ തിരഞ്ഞെടുപ്പിൽ വളരെ സജീവമായിട്ട് തന്നെ അദ്ദേഹം ഉണ്ടാകും. മലപ്പുറം ജില്ലയുടെ ചരിത്രത്തെ മാറ്റുന്ന തരത്തിൽ കഴിഞ്ഞ തവണത്തേക്കാൾ മെച്ചപ്പെട്ട വിജയം ഇടതുപക്ഷത്തിനുണ്ടാക്കും. എല്ലാ ആലോചനകളിലെയും പ്രധാനപ്പെട്ട ആളാണ് വി അബ്ദുറഹ്മാൻ. എപ്പോഴും വളരെ വേഗതയിൽ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു മന്ത്രിയായിരുന്നു അദ്ദേഹം. ആ വേഗത ഞങ്ങളുടെ പാർട്ടിക്ക് ഈ ജില്ലയിൽ വളരെ ഗുണകരമാണ്. വി. അബ്ദുറഹിമാൻ ഇടതുപക്ഷത്തോട് സഹകരിച്ചത് മലപ്പുറം ജില്ലയിൽ സിപിഎമ്മിനും ഇടതുപക്ഷത്തിനും പൊതുവായ മുന്നേറ്റത്തിനും സഹായകമായിട്ടുണ്ട്.

എല്ലാ കാര്യവും ചോദിച്ചിട്ട് നിങ്ങൾ എന്നെ ബുദ്ധിമുട്ടിക്കരുത്. ഞാൻ ആരോടും ആശയവിനിമയം നടത്തിയിട്ടില്ല. ലീഗിന്റെ അല്ലെങ്കിൽ യുഡിഎഫിന്റെ ജില്ലയിലെ പൊതുസ്ഥാനാർത്ഥി നിർണയത്തിൽ വന്നിട്ടുള്ള അസംതൃപ്തിയുണ്ട്. ആ അസംതൃപ്തി സ്വാഭാവികമായിട്ടും ഇടതുപക്ഷത്തിന് അനുകൂലമാക്കാമോ എന്ന് നമ്മൾ പരിശോധിക്കുമല്ലോ -അദ്ദേഹം പറഞ്ഞു.

Show Full Article
TAGS:Kerala Assembly Election 2026 kerala assembly election A Vijayaraghavan Abdurahiman Randathani Muslim League 
News Summary - a vijayaraghavan abdurahiman randathani
Next Story