പരസ്യ വിഡിയോ പറ്റിച്ച പണി; ഡ്രോൺ കാമറ ഓർഡർ ചെയ്ത യുവാവിന് ലഭിച്ചത് രണ്ട് കുപ്പി വെള്ളം
text_fieldsപ്രതീകാത്മക ചിത്രം
പാലക്കാട്: ഓൺലൈനിൽ കണ്ട വിഡിയോ വഴി ഡ്രോൺ കാമറ ഓർഡർ ചെയ്ത യുവാവിന് കിട്ടിയത് രണ്ട് കുപ്പി വെള്ളം. ഒറ്റപ്പാലം പനമണ്ണ സ്വദേശിയാണ് തട്ടിപ്പിൽ അകപ്പെട്ടത്. 2,200 രൂപയും യുവാവിന് നഷ്ടമായി. ഒരു യുവാവ് മലയാളത്തിൽ സംസാരിക്കുന്ന പരസ്യ വിഡിയോ കണ്ടാണ് യുവാവ് ഡ്രോൺ കാമറ ഓർഡർ ചെയ്തത്. ‘ഇൻഡോ ഗാഡ്ജറ്റ്‌സ്’ എന്ന ഫേസ്ബുക്ക് പേജിലാണ് വിഡിയോ കണ്ടെതെന്നും അത് വഴി ലഭിച്ച ലിങ്ക് തുറന്നാണ് യുവാവ് ഡ്രോൺ ഓർഡർ ചെയ്തതെന്നും യുവാവ് പറയുന്നു.
കൊറിയർ ചാർജടക്കം 2,200 രൂപയായിരുന്നു പരസ്യത്തിൽ പറഞ്ഞിരുന്ന തുക. ഫേസ്ബുക്കിലെ വിഡിയോയ്ക്ക് താഴെ ലിങ്ക് തുറന്നപ്പോൾ വാട്ട്‌സ്ആപ് ചാറ്റിലേക്ക് പ്രവേശിക്കുകയാണുണ്ടായത്. തുടർന്ന് ഡെലിവറി ചെയ്യേണ്ട അഡ്രസും അഡ്വാൻസ് തുക അയച്ചതിന്റെ സ്‌ക്രീൻഷോട്ടും ആവശ്യപ്പെട്ടു കൊണ്ട് സന്ദേശം വന്നു. പിന്നീട് തട്ടിപ്പുക്കാരൻ അയച്ചുനൽകിയ പേമെന്റ് ക്യു.ആർ കോഡ് സ്‌കാൻ ചെയ്ത് 200 രൂപ അഡ്വാൻസായി അടക്കുകയും മൂന്നുദിവസത്തിനുള്ളിൽ വീട്ടിലെത്തുമെന്ന മെസേജ് ലഭിക്കുകയും ചെയ്തു.
മൂന്ന് ദിവസത്തിനുശേഷം കൊറിയർ വീട്ടിലെത്തുതയും എത്തിച്ചയാൾക്ക് മുഴുവൻ തുകയും അയച്ചുകൊടുത്ത് കൊറിയർ കൈപറ്റി. കടലാസ് ബോക്സിൽ ലഭിച്ച കൊറിയർ പാക്കറ്റ് പൊളിച്ചപ്പോഴാണ് യുവാവിന് പറ്റിയ തട്ടിപ്പ് മനസ്സിലായത്. ഓർഡർ ചെയ്ത ഡ്രോൺ കാമറയ്ക്ക് പകരം പേപ്പറുകളിൽ പൊതിഞ്ഞ രണ്ട് കുപ്പി വെള്ളമായിരുന്നു പെട്ടിക്കകത്ത് ഉണ്ടായിരുന്നത്.


