സസ്പെൻഷനിലായ ജീവനക്കാരന്റെ ഉപജീവനബത്തയിൽ നടപടി
text_fieldsകൊല്ലം : കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൽ ക്ലർക്കായിരിക്കെ സംസ്ഥാന കാർഷിക വില നിർണയ ബോർഡിലേക്ക് ജോലി മാറുകയും തുടർന്ന് സസ്പെൻഷനിലാവുകയും ചെയ്ത ജീവനക്കാരന്റെ ഉപജീവനബത്ത നൽകുന്നത് മാതൃവകുപ്പ് ഏറ്റെടുക്കണമെന്ന് മനുഷ്യാവകാശ കമീഷൻ ഉത്തരവ്. ഉപജീവനബത്ത കൃത്യമായി ലഭിക്കുന്നില്ലെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് മനുഷ്യാവകാശ കമീഷൻ അംഗം വി. ഗീതയുടെ നടപടി. 2026 ഫെബ്രുവരി 17 വരെയുള്ള ഉപജീവനബത്ത മാറി നൽകിയിട്ടുണ്ടെന്ന് ബോർഡ് സെക്രട്ടറി അറിയിച്ചു.
പരാതിക്കാരന് നിയമാനുസൃതം ലഭിക്കേണ്ട ഉപജീവനബത്തയിൽ യാതൊരു കാരണവശാലും കാലതാമസം പാടില്ലെന്ന് കമീഷൻ നിർദേശം നൽകി. സർക്കാരിൽനിന്ന് തീരുമാനത്തിന് താലതാമസമുണ്ടാവുകയാണെങ്കിൽ പരാതിക്കാരന് ലഭിക്കേണ്ട ഉപജീവന ബത്ത ഒരു മാസത്തിനകം ബോർഡിൽനിന്ന് ലഭ്യമാക്കണമെന്ന് കമീഷൻ നിർദേശിച്ചു. ഒരു മാസത്തിനകം ഉപജീവന ബത്ത ലഭ്യമായില്ലെങ്കിൽ പരാതിക്കാരന് കമീഷനെ വീണ്ടും സമീപിക്കാം. കൊട്ടാരക്കര തലച്ചിറ സ്വദേശി സമർപ്പിച്ച പരാതിയിലാണ് നടപടി.


