വേടന്റെ പുലിപ്പല്ലിൽ നടപടി; വയനാട് കലക്ടറുടെ തലക്കുമീതെ ആനക്കൊമ്പ്
text_fieldsകൽപറ്റ: പുലിപ്പല്ല് കൈവശംവെച്ച സംഭവത്തില്‍ റാപ് ഗായകന് വേടനെതിരെ വനംവകുപ്പ് സ്വീകരിക്കുന്നത് കർശന നടപടികൾ. എന്നാൽ, വയനാട് ജില്ല കലക്ടറുടെ ചേംബറിൽ തലക്ക് മുകളിൽ ആനക്കൊമ്പ് സ്ഥാപിച്ചിട്ട് വർഷങ്ങളായിട്ടും പേരിനുപോലും നടപടിയില്ല. കഞ്ചാവ് കേസിൽ വേടന് പൊലീസ് സ്റ്റേഷനിൽനിന്ന് ജാമ്യം ലഭിച്ചെങ്കിലും അണിഞ്ഞ മാലയിലെ ലോക്കറ്റ് പുലിപ്പല്ലാണെന്ന് കണ്ടെത്തിയതോടെ വനംവകുപ്പ് ഏഴു വര്‍ഷംവരെ തടവ് ലഭിക്കാവുന്ന ജാമ്യമില്ലാ കുറ്റമാണ് ചുമത്തിയത്.
വയനാട് ജില്ല കലക്ടറുടെ ചേംബറിൽ ഇരിപ്പിടത്തിനു മുകളിലായാണ് വർഷങ്ങളായി ആനക്കൊമ്പുകൾ പ്രദർശിപ്പിക്കുന്നത്. ഇതുസംബന്ധിച്ച് പരാതികൾ വനംവകുപ്പിന് കിട്ടിയിരുന്നെങ്കിലും നടപടിയുണ്ടായിട്ടില്ല. 1989ൽ അന്നത്തെ കലക്ടർ മൈക്കിൾ വേദശിരോമണിയെ പുൽപള്ളിയിലെ ചേകാടിയിൽ ആക്രമിച്ച ആനയുടെ കൊമ്പുകളാണിതെന്നാണ് അറിയുന്നത്.
ഈ ആന പിന്നീട് വനത്തിനുള്ളിൽ മറ്റൊരാനയുമായുള്ള ഏറ്റുമുട്ടലിൽ ചെരിഞ്ഞു. തുടർന്ന് ഇതിന്റെ കൊമ്പുകൾ വനംവകുപ്പ് സൂക്ഷിക്കുകയായിരുന്നു. കലക്ടറുടെ ചേംബറിൽ ആനക്കൊമ്പുകൾ പ്രദർശിപ്പിക്കാൻ അനുമതി നൽകി 1990 ഡിസംബറിൽ വനംവകുപ്പ് അണ്ടർ സെക്രട്ടറി ഉത്തരവിട്ടിട്ടുണ്ട്. 24 വർഷം മുമ്പ് വനംവകുപ്പ് വിട്ടുനൽകിയതാണ് ഇവ.
എന്നാൽ, ആനക്കൊമ്പിന്റെ കാര്യത്തിൽ 2012ൽ സുൽത്താൻ ബത്തേരിയിലെ സാമൂഹിക പ്രവർത്തകൻ ടി.എ. മുഹമ്മദ്കുഞ്ഞി വിവരാവകാശ മറുപടി ആവശ്യപ്പെട്ടിരുന്നു. 1996 ജനുവരി 27 മുതൽ സംസ്ഥാനത്ത് ആനക്കൊമ്പുകൾ കൈവശം വെക്കാൻ നൽകിയ ലൈസൻസുകൾ സംബന്ധിച്ച് പരിശോധിച്ചെങ്കിലും വയനാട് കലക്ടറുടെ പേരിൽ ലൈസൻസ് നൽകിയതിന്റെ വിവരങ്ങൾ ഇല്ലെന്നാണ് ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ (വന്യജീവി വിഭാഗം) അന്ന് മറുപടി നൽകിയത്. നിലവിലെ നിയമങ്ങൾ പ്രകാരം ആനക്കൊമ്പുകൾ സൂക്ഷിക്കേണ്ടത് ട്രഷറിയിലെ സ്ട്രോങ് റൂമിലാണ്. അതേസമയം, കലക്ടറേറ്റിലെ ആനക്കൊമ്പ് യഥാർഥമല്ലെന്ന വാദവുമുണ്ട്.
കലക്ടറേറ്റിൽ ആനക്കൊമ്പ് സൂക്ഷിക്കുന്നതിനെതിരെ, വയനാട് മടക്കിമല സ്വദേശി ഇളങ്ങോളി അബ്ദുറഹ്മാൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഫോറസ്റ്റ് വിജിലൻസ് ആൻഡ് ഇന്റലിജൻസ് കൽപറ്റ യൂനിറ്റ് അന്വേഷണം നടത്തിയിരുന്നു. എന്നാൽ, അന്വേഷണം പ്രഹസനമായിരുന്നുവെന്ന് പരാതിക്കാരൻ പറയുന്നു.
മൈക്കിൾ വേദശിരോമണിക്ക് ശേഷം ചുമതലയേറ്റ ഒരു കലക്ടർ ആനക്കൊമ്പുകൾ ഇരിപ്പിടത്തിന് മുകളിൽ സ്ഥാപിക്കാൻ ഉത്തരവ് നേടിയെടുത്തതായും പറയുന്നു. ഇതടക്കമുള്ളവ സംബന്ധിച്ച വിവരങ്ങൾക്കായി അടുത്ത ദിവസം വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകുമെന്ന് അബ്ദുറഹ്മാൻ പറഞ്ഞു.
വേടനെതിരായ വനംവകുപ്പിന്റെ കർശന നടപടികളുടെ പശ്ചാത്തലത്തിൽ, ജില്ല ഭരണാധികാരിയായ കലക്ടറുടെ തലക്കുമുകളിൽതന്നെ ആനക്കൊമ്പ് പ്രദർശിപ്പിക്കുന്നതിനെതിരെ വിമർശനം ശക്തമായിട്ടുണ്ട്. ‘വയനാട് ജില്ല കലക്ടറുടെ ഓഫിസിൽ വെച്ചിരിക്കുന്നത് ഒറിജിനൽ ആനക്കൊമ്പ് ആണോ? മ്യൂസിയങ്ങളിലല്ലാതെ മറ്റ് സർക്കാർ ഓഫിസുകളിൽ ഇങ്ങനെ ആനക്കൊമ്പും പുലിനഖവുമൊക്കെ സൂക്ഷിക്കാൻ നിയമപരമായി അനുവാദമുണ്ടോ?’ എന്ന് കോൺഗ്രസ് നേതാവ് വി.ടി ബൽറാം സമൂഹമാധ്യമങ്ങളിൽ കുറിച്ചു.