‘അന്ന് ഈ പെൺകുട്ടിയും വിധിന്യായവുമായി ഉപ്പയുടെ ഖബറിന്നരികിൽ വന്നുനിന്നേക്കാം...’ -ബംഗളൂരു സ്ഫോടന കേസ് വിധി വൈകുന്നതിനെതിരെ അഡ്വ. ഷിബു മീരാൻ
text_fieldsവിചാരണ തടവുകാരനായിരിക്കെ മരണപ്പെട്ട അബ്ദുൾ ഖാദർ, വിചാരണ തടവുകാരനായി കഴിയുന്ന സക്കരിയ്യ പരപ്പനങ്ങാടി, ഉമ്മ ബിയ്യുമ്മ
കൊച്ചി: വൈകിയെത്തുന്ന നീതി അനീതിയാണെന്നും വിചാരണതന്നെ ശിക്ഷയാക്കി മാറ്റി കുറ്റാരോപിതരെ കൊല്ലാതെ കൊല്ലരുതെന്നും മുസ്ലിം യൂത്ത് ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി അഡ്വ. ഷിബു മീരാൻ. പരപ്പനങ്ങാടി സ്വദേശി സക്കരിയ്യ അടക്കം പ്രതിചേർക്കപ്പെട്ട ബംഗളൂരു സ്ഫോടന കേസിൽ വിധി വരാനിരിക്കെ, കോടതി മാറ്റിയതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 17 വർഷമായി വിചാരണത്തടവുകാരായി കഴിയുന്ന ഈ കേസിലെ കുറ്റാരോപിതർ നീതികാത്ത് ഇനിയും ജയിലിൽ തുടരേണ്ടിവരും.
സക്കരിയ്യയുടെ ജയിൽ വാസവും ഇനിയും നീളുമെന്നത് സങ്കടകരമാണ്. ആരോപിക്കപ്പെടുന്ന കുറ്റം തെളിയിക്കപ്പെട്ടാൽ അനുഭവിക്കേണ്ടി വരുന്ന ശിക്ഷ കലാവാധിയേക്കാൾ നീണ്ട കാലം അയാൾ വിചാരണ തടവുകാരൻ എന്ന നിലയിൽ പിന്നിട്ടു കഴിഞ്ഞിരിക്കുന്നു. മകന് നീതി ലഭിക്കും എന്ന ആ ഉമ്മയുടെ ഇനിയും നീണ്ട് പോകും. ഒരു പക്ഷേ ആയുസ്സറുതി വരെ....
ഈ കേസിൽ പ്രതി ചേർക്കപ്പെട്ട് വിചാരണ തടവുകാരനായിരിക്കെ മരണപ്പെട്ട അബ്ദുൾ ഖാദറിന്റെ മകളുമായി നടത്തിയ അഭിമുഖം വായിച്ചപ്പോൾ മുംബൈ സ്ഫോടന കേസിൽ വിചാരണത്തടവുകാരനായിരിക്കെ മരിച്ച കമാൽ മുഹമ്മദ് അൻസാരിയെയാണ് ഓർമ വന്നതെന്ന് ഷിബുമീരാൻ ഫേസ്ബുക്കിൽ കുറിച്ചു. ‘2025 ജൂലൈ മാസത്തിലാണ്..മഹാരാഷ്ട്ര നഗ്പൂരിനടുത്തെ ജാരിപാട്ക ഖബ്ർസ്ഥാനിലെ ഒരു ഖബരിന്നരികിൽ നിന്ന് ഒരാൾ എന്തോ ഉറക്കെ വായിക്കുന്നു.. ഖുർആനോ പ്രാർത്ഥനാ വാക്യങ്ങളോ അല്ല... അതൊരു കോടതി ഉത്തരവായിരുന്നു. ആ ഖബറിൽ അടക്കം ചെയ്യപ്പെട്ട കമാൽ മുഹമ്മദ് അൻസാരി എന്ന മനുഷ്യനെ വെറുതെ വിട്ടു കൊണ്ടുള്ള കോടതി ഉത്തരവ്. മുംബൈ സ്ഫോടന കേസിൽ പ്രതി ചേർക്കപ്പെട്ടു വർഷങ്ങളോളം ജയിൽ വാസം അനുഭവിച്ച് രോഗബാധിതനായി മരണപ്പെട്ട അയാൾ കുറ്റക്കാരനല്ല എന്ന് തെളിഞ്ഞു. മരണാനന്തരം തേടിയെത്തിയ നീതി. നിങ്ങളെന്തിനാണ് ഇങ്ങനെ ചെയ്യുന്നത് എന്ന ചോദ്യത്തിന് അൻസാരിയുടെ സഹോദരൻ കൊടുത്ത മറുപടി ഇങ്ങനെയായിരുന്നു: ജീവിച്ചിരുന്ന കാലമത്രയും തീവ്രവാദി എന്ന വിളി കേട്ടയാളാണ് എന്റെ സഹോദരൻ.. അദ്ദേഹം നിരപരാധിയായിരുന്നു എന്ന് ലോകം അറിയട്ടെ..
ബംഗളൂരു സ്ഫോടന കേസിൽ പ്രതി ചേർക്കപ്പെട്ട് വിചാരണ തടവുകാരനായിരിക്കെ മരണപ്പെട്ട അബ്ദുൽഖാദറിന്റെ മകളുമായി മക്തൂബ് നടത്തിയ അഭിമുഖം വായിച്ചപ്പോഴാണ് ഈ സംഭവം ഓർമ വന്നത്. സുപ്രീം കോടതി നിർദേശമനുസരിച്ച് ഏറ്റവും അടുത്ത ദിവസം തന്നെ കേസിന്റെ വിധി വരുമെന്നും തന്റെ നിരപരാധിത്വം തെളിയിക്കപ്പെടുമെന്നും ഏറ്റവും അടുത്ത് തന്നെ താൻ മടങ്ങിവരുമെന്നും മകളോട് പറഞ്ഞതിന്റെ അടുത്തദിവസമാണ് പിതാവ് മരിച്ച വാർത്ത മകൾ കേൾക്കുന്നത്. ഇപ്പോഴിതാ കോടതി മാറ്റത്തെ തുടർന്ന് വിധി പ്രസ്താവം വൈകും എന്ന എന്ന വാർത്തയും വരുന്നു. തീവ്രവാദിയുടെ മകൾ എന്ന വിളി കേൾക്കേണ്ടി വരുന്നതാണ് തന്റെ തന്റെ ഏറ്റവും വലിയ സങ്കടം എന്ന് എന്ന് പറഞ്ഞു വക്കുകയാണ് ആ ആ കുട്ടി...
എന്നെങ്കിലും ആ കേസിന്റെ വിധി പറഞ്ഞേക്കാം. അയാളെ വെറുതെ കിട്ടേക്കാം.. അന്ന് ഈ ഈ പെൺകുട്ടിയും ആ വിധിന്യായവും കൊണ്ട് ഉപ്പയുടെ ഖബറിന്നരികിൽ വന്നുനിന്നേക്കാം...’ -ഷിബുമീരാൻ പറഞ്ഞു.
തെറ്റുകാരെങ്കിൽ അവരെ എത്രയും വേഗം ശിക്ഷിക്കണമെന്നും നിരപരാധികളെങ്കിൽ സ്വതന്ത്രരാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിചാരണ തടവുകാരുടെ ജാതിയോ മതമോ നോക്കാതെ ഇത് പറയേണ്ട ബാധ്യത ഈ രാജ്യത്തെ പൗരസമൂഹത്തിനുണ്ട്. നമ്മുടെ രാജ്യത്ത് സ്വാഭാവിക നീതി ഒരു ഒരു മരണാനന്തര ബഹുമതി ആയി ആയി മാറാതിരിക്കണം. സ്റ്റാൻ സ്വാമിമാർ ഇവിടെ ആവർത്തിക്കരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
കുറിപ്പിന്റെ പൂർണരൂപം:
2025 ജൂലൈ മാസത്തിലാണ്..മഹാരാഷ്ട്ര നഗ്പൂരിനടുത്തെ ജാരിപാട്ക ഖബ്ർസ്ഥാനിലെ ഒരു ഖബരിന്നരികിൽ നിന്ന് ഒരാൾ എന്തോ ഉറക്കെ വായിക്കുന്നു..
ഖുർആനോ പ്രാർത്ഥനാ വാക്യങ്ങളോ അല്ല...
അതൊരു കോടതി ഉത്തരവായിരുന്നു...
ആ ഖബറിൽ അടക്കം ചെയ്യപ്പെട്ട കമാൽ മുഹമ്മദ് അൻസാരി എന്ന മനുഷ്യനെ വെറുതെ വിട്ടു കൊണ്ടുള്ള കോടതി ഉത്തരവ്... മുംബൈ സ്ഫോടന കേസിൽ പ്രതി ചേർക്കപ്പെട്ടു വർഷങ്ങളോളം ജയിൽ വാസം അനുഭവിച്ച് രോഗബാധിതനായി മരണപ്പെട്ട അയാൾ കുറ്റക്കാരനല്ല എന്ന് തെളിഞ്ഞു..
മരണാനന്തരം തേടിയെത്തിയ നീതി...
നിങ്ങളെന്തിനാണ് ഇങ്ങനെ ചെയ്യുന്നത് എന്ന ചോദ്യത്തിന് അൻസാരിയുടെ സഹോദരൻ കൊടുത്ത മറുപടി ഇങ്ങനെയായിരുന്നു....ജീവിച്ചിരുന്ന കാലമത്രയും തീവ്രവാദി എന്ന വിളി കേട്ടയാളാണ് എന്റെ സഹോദരൻ.. അദ്ദേഹം നിരപരാധിയായിരുന്നു എന്ന് ലോകം അറിയട്ടെ..
ബംഗളൂരു സ്ഫോടന കേസിൽ പ്രതി ചേർക്കപ്പെട്ട് വിചാരണ തടവുകാരനായിരിക്കെ മരണപ്പെട്ട അബ്ദുൾ ഖാദറിന്റെ മകളുമായി മക്തൂബ് നടത്തിയ അഭിമുഖം വായിച്ചപ്പോഴാണ് ഈ സംഭവം ഓർമ്മ വന്നത്.. സുപ്രീം കോടതി നിർദ്ദേശമനുസരിച്ച് ഏറ്റവും അടുത്ത ദിവസം തന്നെ കേസിന്റെ വിധി വരുമെന്നും തന്റെ നിരപരാധിത്വം തെളിയിക്കപ്പെടുമെന്നും ഏറ്റവും അടുത്ത് തന്നെ താൻ മടങ്ങിവരുമെന്നും മകളോട് പറഞ്ഞതിന്റെ അടുത്തദിവസമാണ് പിതാവ് മരിച്ച വാർത്ത മകൾ കേൾക്കുന്നത്.. ഇപ്പോഴിതാ കോടതി മാറ്റത്തെ തുടർന്ന് വിധി പ്രസ്താവം വൈകും എന്ന എന്ന വാർത്തയും വരുന്നു.. തീവ്രവാദിയുടെ മകൾ എന്ന വിളി കേൾക്കേണ്ടി വരുന്നതാണ് തന്റെ തന്റെ ഏറ്റവും വലിയ സങ്കടം എന്ന് എന്ന് പറഞ്ഞു വക്കുകയാണ് ആ ആ കുട്ടി...
എന്നെങ്കിലും ആ കേസിന്റെ വിധി പറഞ്ഞേക്കാം...
അയാളെ വെറുതെ കിട്ടേക്കാം.. അന്ന് ഈ ഈ പെൺകുട്ടിയും ആ വിധിന്യായവും കൊണ്ട് ഉപ്പയുടെ ഖബറിന്നരികിൽ വന്നുനിന്നേക്കാം...
ഈ കേസിൽ പ്രതി ചേർക്കപ്പെട്ട സക്കറിയ്യ എന്ന ചെറുപ്പക്കാരന്റെ ജയിൽ വാസവും ഇനിയും നീളുമെന്നത് സങ്കടകരമാണ്... ആരോപിക്കപ്പെടുന്ന കുറ്റം തെളിയിക്കപ്പെട്ടാൽ അനുഭവിക്കേണ്ടി വരുന്ന ശിക്ഷ കലാവാധിയേക്കാൾ നീണ്ട കാലം അയാൾ വിചാരണ തടവുകാരൻ എന്ന നിലയിൽ പിന്നിട്ടു കഴിഞ്ഞിരിക്കുന്നു... മകന് നീതി ലഭിക്കും എന്ന ആ ഉമ്മയുടെ ഇനിയും നീണ്ട് പോകും...
ഒരു പക്ഷേ ആയുസ്സറുതി വരെ...
വൈകിയെത്തുന്ന നീതി അനീതിയാണ്....
പറഞ്ഞു പറഞ്ഞു പഴകിയതെങ്കിലും ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ അടിസ്ഥാന സങ്കൽപങ്ങളിലൊന്നാണ് ഈ വാചകം...
ഈ അവസ്ഥ നേരിടുന്ന ആയിരക്കണക്കിന് തടവുകാർ രാജ്യത്തെ വിവിധ ജയിലുകളിലുണ്ട്..അവരിലധികവും മുസ്ലിം, ന്യൂനപക്ഷ, ദളിത് പശ്ചാത്തലം ഉള്ളവരുമാണ്..
മാധ്യമ പ്രവർത്തകരും, ആക്ടിവിസ്റ്റുകളും, വിദ്യാർത്ഥികളും അവർക്കിടയിലുണ്ട്.... ഭീമ കൊറേഗാവ് കേസൊക്കെ ഇതിന്റെ ഒന്നാന്തരം ഉദാഹരണങ്ങളാണ്...
ഇങ്ങനെയുള്ള മനുഷ്യരുടെ മനുഷ്യാവകാശങ്ങളെ കുറിച്ച് വിചാരപ്പെടുന്നവരെ കൂടി തീവ്രവാദ ചാപ്പ കുത്തും എന്നറിഞ്ഞ് തന്നെ പറയട്ടെ...
ഒരു ജനാധിപത്യ സമൂഹം ഇതൊന്നും ഒരിക്കലും ഒരു മതത്തിന്റെയോ ഒരു കുടുംബത്തിന്റെയോ പ്രശ്നമായി പരിമിതപ്പെടുത്തിക്കൂടാത്തതാണ്...
അവർ തെറ്റുകാരെങ്കിൽ അവരെ എത്രയും, വേഗം ശിക്ഷിക്കൂ...നിരപരാധികളെങ്കിൽ സ്വതന്ത്രരാക്കൂ...നിയമക്കുരുക്കുകളും
സാങ്കേതികകളും കൊണ്ട് വിചാരണതന്നെ ശിക്ഷയാക്കി മാറ്റി കൊല്ലാതെ കൊല്ലാതിരിക്കൂ...
വിചാരണ തടവുകാരുടെ ജാതിയോ മതമോ നോക്കാതെ ഇത് പറയേണ്ട ബാധ്യത ഈ രാജ്യത്തെ പൗരസമൂഹത്തിനുണ്ട്.....
സ്വാഭാവിക നീതി ഒരു ഒരു മരണാനന്തര ബഹുമതി ആയി ആയി മാറാതിരിക്കട്ടെ നമ്മുടെ രാജ്യത്ത്....
സ്റ്റാൻ സ്വാമിമാർ ഇവിടെ ആവർത്തിക്കാതിരിക്കട്ടെ ...
അഡ്വ: ഷിബു മീരാൻ..
ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി....
മുസ്ലിംയൂത് ലീഗ്.....


