ഹിന്ദു മഹാസഭയെ അറിയില്ലെന്ന എം.വി. ഗോവിന്ദന്റെ പ്രസ്താവന തള്ളി സ്വാമി ദത്താത്രേയ: ‘എം.വി. ഗോവിന്ദനുമായും എ. വിജയരാഘവനുമായും കൂടിക്കാഴ്ച നടത്തി; നിലമ്പൂരിൽ ഞങ്ങൾക്ക് 5000 വോട്ടുണ്ട് ’
text_fieldsതിരുവനന്തപുരം: ഹിന്ദു മഹാസഭയെ അറിയില്ലെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസ്താവന തള്ളി സ്വാമി ദത്താത്രേയ സായി സ്വരൂപ്‌നാഥ്. സി.പി.എം പി.ബി അംഗം എ. വിജയരാഘവനുമായും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്ററുമായും കൂടിക്കാഴ്ച നടത്തിയാണ് തങ്ങൾ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി എം.സ്വരാജിന് പിന്തുണ നൽകിയതെന്ന് അഖില ഭാരത ഹിന്ദുമഹാസഭ പ്രസിഡന്റ് സ്വാമി ദത്താത്രേയ സായി സ്വരൂപ്‌നാഥ് പറഞ്ഞു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് മുതൽ അഖില ഭാരത ഹിന്ദുമഹാസഭ എൽ.ഡി.എഫിനെ പിന്തുണക്കുന്നുണ്ടെന്നും ഇത്തവണയും അത് തുടരുമെന്നും അദ്ദേഹം മീഡിയവണിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഹിന്ദു മഹാ സഭ എന്ന പേരിൽ മറെറാരു സംഘടന ഉണ്ടാക്കി പ്രവർത്തിക്കുന്ന തോക്കു സ്വാമിയെന്ന ഹിമവൽ ഭദ്രാനന്ദയെ കുറിച്ചാവും എം.വി. ഗോവിന്ദൻ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിലും ഇന്നലെയുമായി സി.പി.എം, എൽ.ഡി.എഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതായും ദത്താത്രേയ വ്യക്തമാക്കി. ‘കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് മുതൽ അഖില ഭാരത ഹിന്ദുമഹാസഭ എൽഡിഎഫിനെ പിന്തുണയ്ക്കുന്നുണ്ട്. എ. വിജയരാഘവൻ സഖാവുമായും എം.വി ഗോവിന്ദൻ സഖാവുമായും നേരത്തെ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ഞങ്ങൾക്ക് നിലമ്പൂർ മണ്ഡലത്തിൽ 5000 വോട്ടുകളുണ്ട്്. കേരളത്തിൽ വർഗീയതക്കെതിരെ നിലകൊള്ളുന്നവരാണ് എൽ.ഡി.എഫ്. അതുകൊണ്ടാണ് എൽഡിഎഫിനെ പിന്തുണയ്ക്കുന്നത്. ബി.ജെ.പി എല്ലാവരെയും ഉൾക്കൊള്ളുന്ന പാർട്ടിയല്ല’ -സ്വാമി ദത്താത്രേയ സായി സ്വരൂപ്‌നാഥ് പറഞ്ഞു.
നിലമ്പൂർ പ്രസ് ക്ലബിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അഖില ഭാരത ഹിന്ദു മഹാസഭ, നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എം സ്വരാജിനുള്ള പിന്തുണ പ്രഖ്യാപനം നടത്തിയത്. ‘നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ അഖില ഭാരത ഹിന്ദുമഹാസഭ സ്ഥാനാർഥിയെ നിർത്തുകയോ പിൻവലിക്കുകയോ ചെയ്തിട്ടില്ല. എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജിന് പിന്തുണ പ്രഖ്യാപിച്ചു. എൽ.ഡി.എഫ് വിജയം കാലഘട്ടത്തിന്റെ ആവശ്യമാണ്. കേരളത്തിൽ പിണറായി സർക്കാർ വികസനത്തിന്റെ തേരോട്ടം നടത്തുകയാണ്. എൽ.ഡി.എഫ് തുടർഭരണം ഉണ്ടാകും. ജനം അതാഗ്രഹിക്കുന്നു. വർഗീയ ലഹളകൾ ഇല്ലാത്ത സംസ്ഥാനമാണ് കേരളം. മതേതര രാജ്യമായ ഇന്ത്യയിൽ മതേതര കക്ഷികൾ അധികാരത്തിൽ എത്തണം. കേരളത്തിൽ ഇടത് പക്ഷ മുന്നണി തന്നെയാണ് നിലമ്പൂരിൽ ജയിച്ച് വരേണ്ടത്. കാലഘട്ടത്തിൻ്റെ ആവശ്യമാണത്. പിണറായി സർക്കാരിന്റെ സഹായഹസ്‌തം എല്ലാവർക്കും ലഭിക്കുന്നു. മറ്റ് സംസ്ഥാനങ്ങളെ വെച്ച് നോക്കുമ്പോൾ കേരളം ഒന്നാം സ്ഥാനത്തുതന്നെയാണ്. നിലവിൽ കേരളം സർക്കാർ തുടർന്നുവരുന്ന വികസന പ്രവർത്തനങ്ങളുടെ തുടർച്ചക്കായി എൽ.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജ് ജയിച്ചു വരേണ്ടത് നിലമ്പൂരിന്റെ ആവശ്യമാണ്’ -സ്വാമി ദത്താത്രേയ സായി സ്വരൂപ്‌നാഥ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.