അമീബിക് മസ്തിഷ്ക ജ്വരം: ഊർജിത പ്രതിരോധ പ്രവർത്തനങ്ങൾക്ക് തീരുമാനം
text_fieldsതിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരം വ്യാപിക്കാനുള്ള സാധ്യത മുൻനിർത്തി ഊർജിത പ്രതിരോധ പ്രവർത്തനത്തിന് തീരുമാനം. ആരോഗ്യവകുപ്പിന്റെ മാർഗരേഖ അടിസ്ഥാനമാക്കിയാണ് പ്രതിരോധം. തിരുവനന്തപുരത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതോടെയാണ് എല്ലാ ജില്ലകളിലും പ്രതിരോധ പ്രവത്തനങ്ങൾ ഊർജിതമാക്കാൻ നിർദേശം നൽകിയിരിക്കുന്നത്.
ആരാധനാലയങ്ങളിലേതടക്കം കെട്ടിക്കിടക്കുന്ന ജലാശയങ്ങൾ പരിശോധിക്കും. തലസ്ഥാനത്ത് ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ നീന്തൽകുളത്തിൽ നിന്നാവും 17കാരന് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചതെന്നാണ് ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട്. ആഗസ്റ്റ് 16നാണ് നീന്തൽകുളത്തിൽ നാല് പേരടങ്ങുന്ന കുട്ടികൾ ഇറങ്ങിയത്.
പിറ്റേന്ന് തന്നെ ഒരു കുട്ടിക്ക് കടുത്ത തലവേദന അനുഭവപ്പെട്ടു. ശാരീരിക അസ്വസ്ഥതകൾ കൂടിയതോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. രോഗം കൂടിയതോടെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഇവിടെനിന്നാണ് രോഗം സ്ഥിരീകരിച്ചത്.