കാട്ടുപന്നിക്കെണിയിൽ വിദ്യാർഥി ഷോക്കേറ്റു മരിച്ച സംഭവം: കത്തിപ്പടർന്ന് രാഷ്ട്രീയ വിവാദം, നിലമ്പൂരിൽ ചർച്ചയാകുമെന്നുറപ്പായി
text_fieldsമലപ്പുറം: നിലമ്പൂർ വഴിക്കടവിൽ പന്നിക്കു വെച്ച കെണിയിൽനിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ച സംഭവത്തെ ചൊല്ലിയുള്ള രാഷ്ട്രീയ വിവാദം കത്തിപ്പടരുന്നു. സംഭവത്തിൽ ആരോപണ-പ്രത്യാരോപണങ്ങളുമായി മുന്നണി നേതാക്കൾ രംഗത്തുവന്നതോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ രണ്ടാംഘട്ടത്തിലെ മുഖ്യ അജണ്ടയായി നിലമ്പൂർ ഉൾപ്പെടുന്ന സംസ്ഥാനത്തെ മലയോര മേഖലയിലെ വന്യമൃഗശല്യം കടന്നുവന്നു.
സംഭവം സർക്കാർ സ്പോൺസേഡ് കൊലപാതകമാണെന്ന ആരോപണവുമായി സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് അടക്കമുള്ള യു.ഡി.എഫ് നേതാക്കളാണ് ആദ്യം രംഗത്തെത്തിയത്. അപകടവിവരം പുറത്തുവന്ന ശനിയാഴ്ച രാത്രിതന്നെ യു.ഡി.എഫ് പ്രവർത്തകർ നിലമ്പൂർ നഗരത്തിൽ റോഡ് ഉപരോധിച്ചു. രാത്രി ഒന്നര വരെ നീണ്ട സമരത്തിനിടെ യു.ഡി.എഫ് പ്രവർത്തകരും പൊലീസും തമ്മിൽ രൂക്ഷമായ കൈയാങ്കളിയുണ്ടായി. പ്രവർത്തകരെ ബലമായി മാറ്റാനുള്ള പൊലീസ് നീക്കം നാടകീയ രംഗങ്ങൾക്ക് വഴിവെച്ചു.
വിദ്യാർഥിയുടെ മരണം വലിയ ചർച്ചയായതോടെ അപകടത്തിനു പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന ആരോപണവുമായി വനംമന്ത്രി എ.കെ. ശശീന്ദ്രനും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയത് വിവാദത്തെ കൂടുതൽ സങ്കീർണമാക്കി. അറസ്റ്റിലായ മുഖ്യപ്രതി കോൺഗ്രസ് പ്രവർത്തകനാണെന്ന എം.വി. ഗോവിന്ദന്റെ പ്രസ്താവനയോട് രൂക്ഷമായാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശനും കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും പ്രതികരിച്ചത്. വനം മന്ത്രിക്ക് ഒരു നിമിഷംപോലും അധികാരത്തിൽ തുടരാൻ അർഹതയില്ലെന്നുകൂടി ഇരുവരും പറഞ്ഞു. ഇതിനു പിന്നാലെ വനംമന്ത്രിയുടെ വിവാദ പരാമർശത്തിൽ പ്രതിഷേധിച്ചും രാജി ആവശ്യപ്പെട്ടും നിലമ്പൂരിൽ യു.ഡി.വൈ.എഫ് പ്രവർത്തകർ മന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. വഴിക്കടവിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് ബി.ജെ.പി പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തി.
അതിനിടെ, വനംവകുപ്പിനു പിന്നാലെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയും വൈദ്യുതി വകുപ്പും ഉത്തരവാദിത്തത്തിൽനിന്ന് കൈകഴുകി രംഗത്തെത്തി. പന്നികളുമായി ബന്ധപ്പെട്ട വിഷയം പഞ്ചായത്തിന്റെ ഉത്തരവാദിത്തമാണെന്നായിരുന്നു ഗോവിന്ദന്റെ പ്രതികരണം. ഇതിന്റെ തുടർച്ചയായി യു.ഡി.എഫ് ഭരിക്കുന്ന വഴിക്കടവ് പഞ്ചായത്തിലേക്ക് തിങ്കളാഴ്ച മാർച്ച് പ്രഖ്യാപിച്ചിരിക്കുകയാണ് എൽ.ഡി.എഫ്. വിദ്യാർഥിയുടെ മരണത്തിൽ ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷണ ഏജൻസികൾ പരിശോധിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ഇരു മുന്നണികളും പരസ്പര പഴിചാരലിനുള്ള അവസരമാക്കി മാറ്റിയതോടെ വരുംദിവസങ്ങളിൽ ഈ വിഷയം നിലമ്പൂരിൽ കൂടുതൽ ചർച്ചയാകുമെന്നുറപ്പായി.