‘ജയിലിൽ കിടക്കുന്ന നായന്മാരുടെ എണ്ണം കൂടി, പിടിച്ചുപറിക്കുന്ന നായന്മാരിലേക്ക് സമുദായം അധഃപതിച്ചത് ഈ മനുഷ്യന്റെ കാലത്ത്’ -ജി. സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി അനൂപ് ചന്ദ്രൻ
text_fieldsഅനൂപ് ചന്ദ്രൻ, ജി. സുകുമാരൻ നായർ
തിരുവനന്തപുരം: എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ കടുത്ത ആരോപണങ്ങളുമായി നടൻ അനൂപ് ചന്ദ്രൻ. സുകുമാരൻ നായർ എൻ.എസ്.എസിന്റെ അധികാരം ഏറ്റെടുത്തതിന് ശേഷം നായർ സമുദായത്തിന് വലിയ രീതിയിലുള്ള അപചയമാണ് സംഭവിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം തിരുവനന്തപുരം മന്നം ക്ലബ്ബില്‍ 'ദേവതാരുവിലെ ഇത്തിള്‍ക്കണ്ണികള്‍' എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുകുമാരൻ നായർ അധികാരം ഏറ്റെടുത്ത ശേഷം ജയിലിൽ കിടക്കുന്ന നായന്മാരുടെ എണ്ണം മുൻപത്തേക്കാൾ വർധിച്ചതായി അനൂപ് ചന്ദ്രൻ ആരോപിച്ചു. മുൻപ് സാംസ്കാരിക നായകന്മാരെ നായർ സമുദായം നയിച്ചിരുന്നപ്പോൾ ‘സാംസ്കാരിക നായൻമാർ’ എന്ന പ്രയോഗം പോലും ഉണ്ടായിരുന്നു. പ്രതാപശാലിയായ സാംസ്കാരിക നായൻമാരുള്ള നായർ സമുദായം, ഇന്ന് ഒരു നേരത്തെ ഉപ്പിനും മുളകിനും വേണ്ടി മറ്റുള്ളവരിൽ നിന്ന് പിടിച്ചുപറിക്കുന്ന അവസ്ഥയിലേക്ക് അധഃപതിച്ചുവെന്നും, സമുദായത്തിന് ഈ ദുരവസ്ഥ ഉണ്ടാക്കിയത് സുകുമാരൻ നായരുടെ നേതൃത്വമാണെന്നും അദ്ദേഹം ആരോപിച്ചു.
താൻ എസ്.എഫ്.ഐയിൽ സജീവമായിരുന്ന കാലത്തുണ്ടായ വ്യക്തിപരമായ അനുഭവം പങ്കുവെച്ചുകൊണ്ടാണ് അനൂപ് ചന്ദ്രൻ വിമർശനങ്ങൾ ഉന്നയിച്ചത്. പന്തളത്തുള്ള തന്റെ സുഹൃത്തിന്റെ സഹോദരിക്ക് പന്തളം എൻ.എസ്.എസ് കോളജിൽ അഡ്മിഷൻ വാങ്ങുന്നതിനായി ചങ്ങനാശ്ശേരിയിൽ ചെന്ന് സുകുമാരൻ നായരെ കണ്ടു. പന്തളത്തെ കരയോഗാംഗമായ ശിവൻകുട്ടി നൽകിയ ശുപാർശ കത്തുമായാണ് സുഹൃത്തുക്കൾ സുകുമാരൻ നായരെ കാണാൻ ചെന്നത്. എന്നാൽ കത്തുമായി ചെന്ന സുഹൃത്തുക്കളെ സുകുമാരൻ നായർ അതിരൂക്ഷമായ ഭാഷയിൽ അധിക്ഷേപിക്കുകയും പുലഭ്യത്തോട് പുലഭ്യം പറയുകയും ചെയ്തു. "ആരാണ് ശിവൻകുട്ടി" എന്ന് ചോദിച്ച് ചീത്തവിളിച്ച് അവിടെനിന്ന് ഇറക്കിവിട്ടതായും അനൂപ് ചന്ദ്രൻ പറഞ്ഞു.
‘സുകുമാരൻ നായരിൽ നിന്നും മോശം അനുഭവം നേരിട്ട് പുറത്തിറങ്ങിയ ഞങ്ങൾ എന്തുചെയ്യണമെന്ന് അറിയാതെ നിൽക്കുമ്പോഴാണ് ഒരു കെ.എസ്.യു നേതാവ് വഴി കോൺഗ്രസ് നേതാവ് പി.ജെ. കുര്യനെ ബന്ധപ്പെടുന്നത്. വിവരമറിഞ്ഞ പി.ജെ. കുര്യൻ പന്തളം എൻ.എസ്.എസ് കോളജ് പ്രിൻസിപ്പലിനെ ഫോണിൽ വിളിച്ച് അഡ്മിഷൻ നൽകാൻ ആവശ്യപ്പെടുകയും ഞങ്ങൾക്ക് യാതൊരു ബുദ്ധിമുട്ടും കൂടാതെ വളരെ എളുപ്പത്തിൽ അവിടെ അഡ്മിഷൻ ലഭിക്കുകയും ചെയ്തു. സമുദായത്തിലെ സാധാരണക്കാർക്ക് പട്ടിയുടെ വില പോലും നൽകാത്ത രീതിയിലാണ് നായർ നേതൃത്വം പെരുമാറുന്നത്’ -അദ്ദേഹം കുറ്റപ്പെടുത്തി.
‘നായന്മാരെ കുറിച്ച് എന്റെ അച്ഛൻ പറഞ്ഞ ഒരു കഥയാണ് എനിക്ക് ഓർമ്മ വരുന്നത്. ഒരാൾ സ്വർഗ്ഗം കാണാൻ വേണ്ടി ചെന്നു. അവിടെ ചെന്നപ്പോൾ മുസ്‍ലിംകളെ മുഴുവൻ ചങ്ങലയിൽ കെട്ടി വലിയൊരു കുറ്റിയിൽ അടിച്ചിരിക്കുന്നു. ക്രിസ്ത്യാനികളെയും ഇതുപോലെ ചങ്ങലയിൽ കെട്ടി ഒരു കുറ്റിയൽ അടിച്ചിട്ടുണ്ട്. അങ്ങനെ ഓരോ സമുദായങ്ങളെയും ഇങ്ങനെ ചങ്ങല കെട്ടി കുറ്റിയടിച്ചിരിക്കുന്നു. നായന്മാരെ മാത്രം ഒരു തെങ്ങുംകുഴിയിൽ വെറുതെ ഇട്ടിരിക്കുന്നു. ഇതുകണ്ട സന്ദർശകൻ എന്തൊരനീതിയാണിതെന്ന് ദേവേന്ദ്രനോട് ചോദിച്ചു. നായൻമാർക്ക് നാട്ടിലും ഒരുപാട് അംഗീകാരങ്ങളും അധികാരങ്ങളൊക്കെ ഉണ്ട്. ഇവിടെയും ഇങ്ങനെ ഒരുപാട് ആനുകൂല്യങ്ങൾ കൊടുത്തത് മോശമായിപ്പോയി എന്ന് പറഞ്ഞു. അപ്പോൾ ഇത് അവർക്ക് ആനുകൂല്യം കൊടുത്തതൊന്നുമല്ല എന്നായിരുന്നു ദേവേന്ദ്രന്റെ മറുപടി. ഏതെങ്കിലും ഒരുത്തൻ ആ തെങ്ങിലൂടെ വലിഞ്ഞു കേറി രക്ഷപ്പെടാൻ നോക്കിയാൽ മറ്റവൻ കാലിൽ പിടിച്ചു വലിച്ചു താഴെ ഇടുമെന്നും അതുകൊണ്ട് ചങ്ങലയുടെയും കുറ്റിയുടെയും കാശ് കളയണ്ട എന്നോർത്ത് മാത്രമാണ് അവര് കുഴിയിലിട്ടത് എന്നുമായിരുന്നു ദേവേന്ദ്രന്റെ മറുപടി. നമ്മൾ പരസ്പരം കാലുവലിക്കാതെ ഒറ്റക്കെട്ടായിട്ട് മുന്നോട്ടു പോകേണ്ട സമയമാണിത്’ -അനൂപ് ചന്ദ്രൻ പറഞ്ഞു.
‘ചങ്ങനാശ്ശേരിയിൽ ഒരിക്കൽ പോയാൽ പിന്നെ ഒരുത്തനും അങ്ങോട്ട് പോകില്ല എന്ന് ഗണേഷ് കുമാർ പറഞ്ഞു. ഞാൻ എന്റെ ജീവിതത്തിൽ അവിടെ ഒരു പ്രാവശ്യമേ പോയിട്ടുള്ളൂ. അതൊരു മൂന്നുനാല് വർഷം മുമ്പാണ്. ഞാൻ ചങ്ങനാശേരിയിൽ ഒരു ആവശ്യത്തിന് പോയപ്പോൾ നമുക്ക് ഇവിടെ കേറിയിട്ട് പോകാം എന്ന് സുഹൃത്ത് പറഞ്ഞു. എനിക്ക് ഒരു താല്പര്യവും ഇല്ലാത്ത ഒരു സ്ഥലമാണതെന്നും എന്തിനാ കേറുന്നതെന്നും ഞാൻ പറഞ്ഞു. എങ്കിലും സുഹൃത്തിന്റെ നിർബന്ധത്തിന് വഴങ്ങി അവിടെ ചെന്നു. താഴെ ഇങ്ങേരുടെ കുറെ ശിങ്കിടീസ് ഉണ്ട്. എന്നെ കണ്ടുടനെ എല്ലാവരും വന്നു. അവിടെ വട്ടത്തിൽ ഇരുന്നു. ജനറൽ സെക്രട്ടറിയദ്ദേഹം മുകളിൽ ഉണ്ട്, അനൂപ് ഒന്ന് കണ്ടിട്ട് പോയാൽ അദ്ദേഹത്തിന് വലിയ സന്തോഷമാകും എന്ന് അവർ പറഞ്ഞു. ഞാൻ മനസ്സിലാ മനസ്സോടെ സ്റ്റെപ്പ് കയറി മുകളിൽ ചെന്നു. മുകളിൽ ഒരു കിങ്കരൻ മുറിയുടെ പുറത്തു നിൽപ്പുണ്ട്. അദ്ദേഹം ചേട്ടാ എന്നോട് സുഖമാണോ, ഏതാ സിനിമ എന്നൊക്കെ ചോദിച്ചു വർത്തമാനം പറഞ്ഞു. മണി അടിച്ചപ്പോൾ ഇവൻ അകത്തേക്ക് പോയി. മുക്കാൽ മണിക്കൂർ കഴിഞ്ഞാണ് ഈ കിങ്കരൻ തിരിച്ചു വന്നത്. ‘അദ്ദേഹം’ ഊണ് കഴിക്കാൻ പോവുകയാണ്. മുക്കാൽ മണിക്കൂർ എടുത്തേ വരൂ എന്നു പറഞ്ഞു. ഊൺ ഒക്കെ കഴിഞ്ഞപ്പോൾ കിങ്കരൻ വന്ന് പറയുകയാണ്, ഇനി അദ്ദേഹം ഉറങ്ങാൻ പോവുകയാണ് അഞ്ചു മണിക്ക് ശേഷമേ കാണാൻ പറ്റുുള്ളൂ എന്ന്.
സമൂഹത്തോട് പ്രതിബദ്ധതയുള്ള ഒരു കലാകാരനായ അനൂപ് ചന്ദ്രനെ പോലത്തെ ഒരു മനുഷ്യൻ അവിടെ ചെല്ലുമ്പോൾ അതിന്റെ നേതാവായിട്ടിരിക്കുന്ന ഒരു മനുഷ്യൻ ഇങ്ങനെയാണല്ലോ പെരുമാറിയത് എന്നോർത്ത് ഞാൻ ഡോർ തുറന്ന് ‘നിങ്ങളെ കാണാനല്ല ഞാൻ വന്നത്, വേറൊരു വഴിക്ക് പോയതാണ്, എന്റെ ഗതികേട് കൊണ്ട് ഇങ്ങനെ വരേണ്ടി വന്നു’ എന്ന് പറയണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. മിണ്ടിയില്ല.
അങ്ങനെ ഇരിക്കുമ്പോഴാണ് സുരേഷ് ചേട്ടനെ അവിടുന്ന് ഇറക്കിവിട്ട സംഭവം വന്നത്. അത് ഭയങ്കര വിവാദമായി. അതിന്റെ ഒരു നാലഞ്ചുദിവസം കഴിഞ്ഞപ്പോഴാണ് അമ്മ അസോസിയേഷന്റെ വാർഷികം നടക്കുന്നത്. സിനിമാ നടന്മാരോടൊക്കെ ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ എല്ലാരും അയ്യോ ഒന്നുമില്ല എന്നൊക്കെ പറഞ്ഞ് വളരെ ഭവ്യമായിട്ടൊക്കെ കേറി പോകുമ്പോഴാണ് ഞാൻ ചെല്ലുന്നത്. കിട്ടിയ നല്ല അവസരമാണ്, ഞാൻ അപ്പോ തന്നെ പറഞ്ഞു: ‘സർവ്വ നായരുടെയും കോണകവും പിഴിഞ്ഞു കുടിച്ച് ഇനിയും ബാക്കി അവനിൽ എന്തെങ്കിലും അവശേഷിക്കുന്നുണ്ടോ അതും കൂടെ മേടിച്ച് തിന്നാനായിട്ട് അയാളുടെ അച്ചിവിടാണോ ചങ്ങനാശ്ശേരി’ എന്നൊരു ചോദ്യം ഞാൻ അവിടെ വെച്ച് ചോദിച്ചു. പിറ്റേ ദിവസം മുതൽ നാട് മുഴുവനുമുള്ള നായന്മാരുടെ ഊമകത്തുകൾ എനിക്ക് വരുകയാണ്. ‘അയ്യോ ഇയാൾ അവിടുത്തെ കോളജ് വിറ്റു, ഇവിടെ 12 ഏക്കർ സ്ഥലം വിറ്റു, അയ്യോ അവിടെ ഉണ്ടായിരുന്ന മണ്ണ് വിറ്റു’ എന്നൊക്കെ പറഞ്ഞ്.
ചേർത്ത എൻഎസ്എസ് കോളജിലാണ് ഞാൻ പഠിച്ചത്. മുഴുവൻ മണൽകൂനകളായിരുന്നു അവിടെ. അതൊക്കെ വിറ്റു. 1400 പിള്ളേര് പഠിച്ചിരുന്ന അവിടെ കഴിഞ്ഞ വർഷം ആർട്സ് ക്ലബ്ബ് ഉദ്ഘാടനം ചെയ്യാൻ ചെന്നപ്പോൾ 230 പേരെ ഉള്ളൂ. താമസിയാതെ അതും പൂട്ടും.
ഒന്ന് ആലോചിച്ചു നോക്കുക ജയിലിൽ കിടക്കുന്ന നായന്മാരുടെ എണ്ണം എടുത്തു നോക്കുക. സുകുമാരൻ നായർ അധികാരം ഏറ്റതിനുശേഷം എത്ര നായന്മാർ ജയിലിൽ കിടപ്പുണ്ട്. അതിനു മുമ്പ് എത്രപേർ ഉണ്ടായിരുന്നു. സാംസ്കാരിക നായന്മാരിൽ നിന്ന് ഒരുനേരത്തെ ഉപ്പിനും മുളകിനും ഒക്കെ വേണ്ടി പിടിച്ചു പറിക്കുന്ന നായന്മാരിലേക്ക് നായർ സമുദായം ഇത്രയും അധപ്പതിച്ചത് ഈ മനുഷ്യന്റെ കാലത്തല്ലേ’ -അനൂപ് ചന്ദ്രൻ ചോദിച്ചു.
‘ഗണേശ് കുമാർ പറഞ്ഞല്ലോ ഇതൊരു പോരാട്ടമാണെന്ന്.അന്തസായിട്ട് നാടറിഞ്ഞു ജീവിക്കേണ്ട ഒരു സമുദായം, ഈ കേരളത്തിന്റെ സാംസ്കാരിക തനിമയെ ഇത്രയും നിലനിർത്തിയ സമുദായം വേറെ ഏതാണുള്ളത് എടുത്തു പറയാൻ. അത്രമേൽ അറിവും പാണ്ഡിത്യവും സാമൂഹിക സാഹോദര്യവും ഒക്കെയുള്ള ഏത് സമുദായമാണുള്ളത്. ഈ സമുദായത്തെ ഇങ്ങനെ അധപ്പതിക്കാൻ അനുവദിക്കരുത് എന്ന് മാത്രം നിങ്ങളോട് ഓരോരുത്തരോടും അഭ്യർഥിക്കുന്നു. റഷ്യൻ വിപ്ലവത്തിന് മാക്സിംഗോർക്കിയുടെ അമ്മ എന്ന പുസ്തകം പ്രേരകമായത് പോലെ 'ദേവതാരുവിലെ ഇത്തിള്‍ക്കണ്ണികള്‍' എന്ന ഈ പുസ്തകം എൻഎസ്എസിന്റെ നവീകരണ പോരാട്ടത്തിനുള്ള നമ്മുടെ പ്രൊപ്പഗൻഡ ആയി മാറണം. ഈ പോരാട്ടത്തിൽ എല്ലാവരും ഒറ്റക്കെട്ടായിട്ട് നിൽക്കണം’ -അദ്ദേഹം പറഞ്ഞു.


