അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വീണ്ടും മരണം; കോഴിക്കോട് മെഡിക്കൽ കോളജിൽ മരിച്ചത് ചാവക്കാട് സ്വദേശി
text_fieldsകോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് ഒരാൾ കൂടി മരിച്ചു. തൃശ്ശൂർ ചാവക്കാട് സ്വദേശി റഹീം (59) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കോഴിക്കോട് നിന്ന് അബോധാവസ്ഥയിൽ കണ്ടെത്തിയ ചാവക്കാട് സ്വദേശിയെ വളന്‍റീയർമാരാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. ഇയാളുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുകയായിരുന്നു. മൂന്ന് വർഷം മുമ്പ് വീടുവിട്ടിറങ്ങിയതാണ് ഇയാളെന്നാണ് വിവരം.
ഇതോടെ, രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണം 10 ആയി. മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ മൂന്നും മെഡിക്കൽ കോളജ് ആശുപത്രിയിൽ ആറു പേരാണ് ചികിത്സയിലുള്ളത്. സ്വകാര്യ ആശുപത്രിയിൽ ഒരാളും ചികിത്സയിലുണ്ട്.
ഒന്നര മാസത്തിനിടെ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സക്കിടെ ഏഴു പേർ മരിക്കുകയും രണ്ടു കുട്ടികൾ അടക്കം മൂന്നു പേർ രോഗമുക്തി നേടി ആശുപത്രി വിടുകയും ചെയ്തു.
മെഡിക്കൽ കോളജ് മാതൃ-ശിശുസംരക്ഷണ കേന്ദ്രത്തിൽ ചികിത്സയിലിരുന്ന മലപ്പുറം ചേളാരി പാടാട്ടാലുങ്ങൽ സ്വദേശിയായ 11കാരിയാണ് രോഗമുക്തി നേടി അവസാനം ആശുപത്രിവിട്ടത്. 15 ദിവസത്തെ ഇടവേളകളിൽ നടത്തിയ രണ്ടു സ്രവ പരിശോധകളിൽ ഫലം നെഗറ്റിവ് ആയതായും കുട്ടി പൂർണ ആരോഗ്യം വീണ്ടെടുത്തതായും ഡോക്ടർമാർ അറിയിച്ചത്.