കുഞ്ഞുങ്ങൾക്കുള്ള വാക്സിൻ ദൗത്യത്തിൽ ആന്റി റാബിസും; ശിപാർശ സർക്കാർ പരിഗണനയിൽ
text_fieldsതിരുവനന്തപുരം: കുഞ്ഞുങ്ങളിൽ പേവിഷ ബാധയേറ്റുള്ള മരണങ്ങൾ വ്യാപകമാകുന്ന സാഹചര്യത്തിൽ രണ്ടു വയസ്സിന് താഴെയുള്ള മുഴുവൻ കുട്ടികൾക്കും മൂന്ന് ഡോസ് ആന്റി റാബിസ് വാക്സിൻ നൽകണമെന്ന ശിപാർശ സർക്കാറിന്റെ പരിഗണനയിൽ. ബി. ഇക്ബാലിന്റെ നേതൃത്വത്തിൽ സർക്കാർ രൂപവത്കരിച്ച വാക്സിൻ നയരൂപവത്കരണ സമിതി സമർപ്പിച്ച റിപ്പോർട്ടിന്റെ ചുവടുപിടിച്ചാണ് ചർച്ചകൾ.
കേരളത്തെ റാബിസ് ബാധിത പ്രദേശമായി കണക്കാക്കി കുഞ്ഞുങ്ങൾക്കുള്ള സാർവത്രിക വാക്സിൻ യജ്ഞത്തിൽ ആന്റി റാബിസ് വാക്സിനും ഉൾപ്പെടുത്തണമെന്നാണ് സമിതിയുടെ നിർദേശം. ഒന്നാം ദിനം (0), ഏഴാം നാൾ, 21 അല്ലെങ്കിൽ 28 എന്നീ ദിവസങ്ങളിലാണ് വാക്സിൻ നൽകണ്ടേതെന്നാണ് സമിതി ശിപാർശ. ഇത് സംബന്ധിച്ച സാമ്പത്തികവും പ്രയോഗികവുമായ സാധ്യതകൾ പരിശോധിക്കുന്നത് വിദഗ്ധ സമിതിയെയും സർക്കാർ നിയോഗിച്ചിട്ടുണ്ട്.
വാക്സിനെടുത്തിട്ടും പേവിഷ മരണങ്ങൾ വ്യപകമാകുന്നതിന് മുമ്പാണ് ഇതെല്ലാം നടന്നതെങ്കിലും പുതിയ സാഹചര്യത്തിൽ ആലോചനകൾക്ക് വേഗമേറുകയാണ്. യൂനിവേഴ്സല് ഇമ്യൂണൈസേഷന് പ്രോഗ്രാ (യു.ഐ.പി) മിൽ ഉൾപ്പെടുന്ന വാക്സിനുകളെല്ലാം കേന്ദ്രസർക്കാറാണ് സംസ്ഥാനങ്ങൾക്ക് നൽകുന്നത്. വാക്സിന്റെ ചെലവും വാക്സിൻ സുരക്ഷിതത്വവുമെല്ലാം ഉറപ്പുവരുത്തുന്നതും കേന്ദ്രസർക്കാർ തന്നെ. ഇതിനായി പ്രത്യേക ഫണ്ടും കേന്ദ്രസർക്കാറിനുണ്ട്. അതേസമയം സംസ്ഥാന സർക്കാർ പ്രത്യേകമായി വാക്സിനേഷൻ ആരംഭിക്കുമ്പോൾ സാമ്പത്തികവും പ്രായോഗികവുമായ കടമ്പകളും മുന്നിലുണ്ട്.
ചെലവ് പ്രതിവർഷം 2.5 കോടി
0.5 മില്ലി ലിറ്റർ വാക്സിന്റെ വിപണി വില 500 രൂപയാണ്. അതായത് മൂന്ന് ഡോസ് വാക്സിൻ (0.3 എം.എൽ) നൽകാൻ 300 രൂപയാകും. എന്നാൽ, സർക്കാർ ഒന്നിച്ച് വാക്സിൻ വാങ്ങുന്ന ഘട്ടത്തിൽ വിലപേശലിലൂടെ ഇത് 100 രൂപയായി കുറക്കാമെന്നാണ് കണക്കൂകൂട്ടൽ. ഒരു വർഷം 2.5 ലക്ഷം കുഞ്ഞുങ്ങളാണ് കേരളത്തിൽ ജനിക്കുന്നത്. ഇതനുസരിച്ച് പ്രതിവർഷം മുഴുവൻ കുഞ്ഞുങ്ങൾക്കും ആന്റി റാബിസ് വാക്സിൻ നൽകുന്നതിന് 2.50 കോടിയാണ് ചെലവുവരിക.
മൂന്ന് ഡോസുകൾ, വേണ്ടത് 0.3 എം.എൽ
തൊലിപ്പുറത്തുള്ളത് (ഇൻഡ്രാ ഡെർമൽ-ഐ.ഡി), മസിലുകളിലേത് (ഇൻഡ്രാ മാസ്കുലാർ-ഐ.എം) എന്നിങ്ങനെ രണ്ടു തരത്തിലാണ് ആന്റി റാബിസ് കുത്തിവെപ്പ് നൽകുന്നത്. ഇതിൽ സാർവത്രിക വാക്സിൻ യജ്ഞത്തിന് തൊലിപ്പുറത്തുള്ള കുത്തിവെപ്പാണ് അനുയോജ്യമെന്നാണ് വിദഗ്ധ സമിതിയുടെ വിലയിരുത്തൽ. തൊലിപ്പുറത്തുള്ള കുത്തിവെപ്പിന് ഒരു ഡോസിന് 0.1 മില്ലിലിറ്റർ മതിയാകും. ഒരു കുഞ്ഞിന് മൂന്ന് ഡോസെങ്കിലും വാക്സിൻ നൽകണം. അതായത് മൂന്ന് ഡോസിനു കൂടി 0.3 മില്ലിലിറ്റർ. ഇതിന് പക്ഷേ, കൂടുതൽ വൈദഗ്ധ്യവും പരിശീലനവും വേണം. എന്നാൽ, മസിലുകളിലെ കുത്തിവെപ്പിൽ (ഐ.എം) ഒരു ഡോസിന് മാത്രം അഞ്ച് എം.എൽ വാക്സിൻ വേണം. അതായത് മൂന്ന് ഡോസിനുമായി 15 എം.എൽ വേണം. ഇതിന് വലിയ ചെലവുവരും.
കടിയേറ്റാൽ ബൂസ്റ്റർ ഡോസ്
രണ്ടു വയസ്സിന് താഴെയുള്ള മുഴുവൻ കുട്ടികൾക്കും വാക്സിൻ ലഭിച്ച ശേഷം നായുടെ കടിയേൽക്കുന്ന സാഹചര്യങ്ങളിൽ ബൂസ്റ്റർ ഡോസ് നൽകിയാൽ മതിയെന്നാണ് വിദഗ്ധ സമിതിയുടെ വിലയിരുത്തൽ. നേരത്തെ തന്നെ കുട്ടിയിലുള്ള രോഗപ്രതിരോധശേഷി ഉദ്ദീപിക്കാൻ ബൂസ്റ്റർ ഡോസ് സഹായിക്കും. ആദ്യദിവസവും മൂന്നാം ദിവസവുമാണ് ബൂസ്റ്റർ ഡോസ് നൽകുക.