അൻവർ x യു.ഡി.എഫ്: അനുരഞ്ജന സാധ്യത വിദൂരം; ഇന്ന് തീരുമാനം
text_fieldsമലപ്പുറം: പി.വി. അൻവറുമായി അനുരഞ്ജനത്തിന് സാധ്യത വിദൂരമാണെങ്കിലും ഇന്ന് കൂടി കാത്തിരിക്കാമെന്ന തീരുമാനത്തിൽ യു.ഡി.എഫ്. അൻവർ എടുക്കുന്ന നിലപാടിന് അനുസരിച്ച് വെള്ളിയാഴ്ച വൈകീട്ട് നേതൃയോഗം ചേർന്ന് തീരുമാനം പ്രഖ്യാപിക്കാനാണ് ധാരണ.
പി.കെ. കുഞ്ഞാലിക്കുട്ടിയും കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അൻവർ വി.ഡി. സതീശനെതിരെ വീണ്ടും കടന്നാക്രമണം നടത്തിയെങ്കിലും അൽപ്പം മയപ്പെടുത്തിയായിരുന്നു സതീശന്റെ പ്രതികരണം. യു.ഡി.എഫ് സ്ഥാനാർഥിക്കെതിരെ പറഞ്ഞത് തിരുത്തിയാൽ പ്രശ്നം തീർന്നെന്നാണ് സതീശൻ പറഞ്ഞത്. അൻവറിനോട് അനുഭാവം പ്രകടിപ്പിച്ചിരുന്ന കെ. മുരളീധരനും സ്ഥാനാർഥിക്കെതിരെ പറഞ്ഞത് അൻവർ തിരുത്തണമെന്ന് ആവശ്യപ്പെട്ടു.
ഉപതെരഞ്ഞെടുപ്പിന് മുമ്പ് മുന്നണി പ്രവേശനം വേണമെന്ന ആവശ്യത്തിലാണ് ഇരുപക്ഷവും ഉടക്കിനിൽക്കുന്നത്. അസോസിയേറ്റ് മെമ്പർഷിപ്പ് എന്നത് അൻവറിന് സ്വീകാര്യമല്ല. ഈ പദവി ലോകത്തെവിടെയും കേൾക്കാത്തതാണെന്നാണ് അദ്ദേഹം ഇന്നലെ പ്രതികരിച്ചത്.
നിലമ്പൂരിൽ സ്വീകരിക്കേണ്ട നിലപാട് തീരുമാനിക്കാൻ തൃണമൂൽ കോൺഗ്രസ് പ്രവർത്തക സമിതി വെള്ളിയാഴ്ച മഞ്ചേരിയിൽ ചേരുന്നുണ്ട്. നിലപാട് ഈ യോഗത്തിലുണ്ടാകും. മത്സരസാധ്യത തള്ളാതെയാണ് വ്യാഴാഴ്ച വൈകീട്ടും അൻവർ സംസാരിച്ചത്. മുന്നണിപ്രവേശനം സംബന്ധിച്ച ഉറപ്പും ജയസാധ്യതയുള്ള നിയമസഭ സീറ്റും കിട്ടിയാൽ അൻവർ വെടിനിർത്തും.
കെ.സി. വേണുഗോപാൽ പ്രശ്നത്തിൽ ഇടപെടാൻ വിസമ്മതിച്ചതിനാൽ ഇനി കുഞ്ഞാലിക്കുട്ടിയിൽനിന്നാണ് അൻവർ ഉറപ്പ് പ്രതീക്ഷിക്കുന്നത്. വിഷയത്തിൽ, വ്യാഴാഴ്ച രമേശ് ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും ദീർഘമായ കൂടിയാലോചന നടത്തുകയും ചെയ്തു.
അൻവർ മത്സരരംഗത്ത് വന്നാലുള്ള അപകടസാധ്യത തിരിച്ചറിഞ്ഞ് മുസ് ലിം ലീഗ്, കോൺഗ്രസ് നേതാക്കൾ അദ്ദേഹവുമായി അനൗദ്യോഗികമായി ബന്ധപ്പെടുന്നുണ്ട്. രണ്ട് തവണ എം.എൽ.എയായ അൻവറിന് മണ്ഡലത്തിലുള്ള സ്വാധീനം വോട്ടായാൽ യു.ഡി.എഫിനാണ് കൂടുതൽ ദോഷം ചെയ്യുകയെന്ന വിലയിരുത്തലുണ്ട്. കോൺഗ്രസ് പശ്ചാത്തലമുള്ള അൻവറിന് മണ്ഡലത്തിൽ പഴയ നാലാം ഗ്രൂപ്പിന്റെയും ഡി.ഐ.സിയുടെയും അണികളുമായി അടുത്ത ബന്ധമുണ്ട്.