കെ.എസ്.ഇ.ബിയുടെ ഇലക്ട്രിക് ചാർജിങ് പദ്ധതിക്ക് അംഗീകാരം
text_fieldsപാലക്കാട്: സംസ്ഥാനത്ത് ബൃഹത്തായ ഇലക്ട്രിക് വാഹന ചാർജിങ് ശൃംഖല യാഥാർഥ്യമാക്കാൻ കേന്ദ്ര സർക്കാറിന്റെ സഹായം. ഇലക്ട്രിക് വാഹന ചാർജിങ് ശൃംഖലയുടെ വികസനം ലക്ഷ്യമിട്ട് കേന്ദ്ര ഘന വ്യവസായ മന്ത്രാലയം ആവിഷ്കരിച്ച പ്രധാനമന്ത്രി ഇലക്ട്രിക് ഡ്രൈവ് റെവല്യൂഷൻ ഇൻ ഇന്നൊവേറ്റിവ് വെഹിക്കിൾ എൻഹാൻസ്മെന്റ് സ്കീം (പി.എം. ഇ ഡ്രൈവ്) പദ്ധതിയിലേക്കായി കെ.എസ്.ഇ.ബി സമർപ്പിച്ച പദ്ധതിക്ക് അംഗീകാരം ലഭിച്ചു. സംസ്ഥാനത്തെ പദ്ധതിയുടെ നോഡൽ ഏജൻസിയായി കെ.എസ്.ഇ.ബിയെ ഘനവ്യവസായ മന്ത്രാലയം തെരഞ്ഞെടുത്തു. നൂറു ശതമാനം കേന്ദ്ര ധനസഹായം ലഭ്യമാകുന്ന പദ്ധതിയിലൂടെ മുൻനിര ഇലക്ട്രിക് വാഹന വിപണികളോട് കിടപിടിക്കുന്ന പുതിയ ചാർജിങ് ശൃംഖല കേരളത്തിന് സ്വന്തമാകുമെന്നാണ് പ്രതീക്ഷ. ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് 155 കോടി രൂപയുടെ പദ്ധതിരേഖ കെ.എസ്.ഇ.ബി വെള്ളിയാഴ്ച സമർപ്പിച്ചു.
പദ്ധതിയിൽ സംസ്ഥാനങ്ങൾക്ക് ഇലക്ട്രിക് വെഹിക്കിൾ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാനും ട്രാൻസ്ഫോർമറുകൾ, ഫീഡറുകൾ തുടങ്ങിയ വൈദ്യുതി സജ്ജീകരണങ്ങളുടെ നവീകരണത്തിനും ധനസഹായം ലഭിക്കും. പത്തിലധികം വാഹനങ്ങൾ ഒരേ സമയം ചാർജ് ചെയ്യാൻ കഴിയുന്ന 12 മെഗാ ചാർജിങ് ഹബുകൾ വികസിപ്പിക്കാനുള്ള പദ്ധതി ഉൾപ്പെടെയാണ് കെ.എസ്.ഇ.ബി സമർപ്പിച്ചത്. ഭാവിയിലെ ഇലക്ട്രിക് ട്രക്കുകൾ, ഇലക്ട്രിക് ബസുകൾ, ഉയർന്ന ചാർജിങ് റേറ്റിങ്ങുള്ള കാറുകൾ എന്നിവയെ ഉൾക്കൊള്ളുന്ന രീതിയിലാണ് ഇവ വികസിപ്പിക്കുക. 130 ഇടങ്ങളിലായി 300ലധികം അൾട്രാ ഫാസ്റ്റ് ചാർജേഴ്സുകൾ ഉൾപ്പെടുന്ന പദ്ധതിയാണ് കേന്ദ്ര മന്ത്രാലയത്തിന് സമർപ്പിച്ചത്.
കേന്ദ്രഘന വ്യവസായ മന്ത്രാലയം സെക്രട്ടറിയുമായി കെ.എസ്.ഇ.ബി സി.എം.ഡി കൂടിക്കാഴ്ച നടത്തിയിരുന്നു. ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ അനുയോജ്യ ഭൂമി കണ്ടെത്തി നൽകാൻ അഭ്യർഥിച്ച് എല്ലാ വകുപ്പ് സെക്രട്ടറിമാർക്കും കത്തയച്ചിട്ടുണ്ട്. പി.എം ഇ ഡ്രൈവ് പദ്ധതിയിൽ അപേക്ഷിക്കുന്ന രണ്ടാമത്തെ സംസ്ഥാനമായിരുന്നു കേരളം. ഇ.വി ചാർജിങ് നോഡൽ ഏജൻസിയെന്ന നിലയിൽ കെ.എസ്.ഇ.ബി നടത്തിയ പ്രവർത്തനങ്ങൾ അറിയാൻ കേന്ദ്ര ഏജൻസികൾ തുടർദിവസങ്ങളിൽ കേരളം സന്ദർശിക്കും. കെ.എസ്.ഇ.ബിക്ക് നേരിട്ട് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാനും പ്രവർത്തിപ്പിക്കാനും പരിപാലിക്കാനും അവകാശമുണ്ട്. അല്ലെങ്കിൽ കരാറുകൾ കൈകാര്യം ചെയ്യാൻ ചാർജ് പോയന്റ് ഓപറേറ്റർമാരെ ഏൽപിക്കാനും ഈ സ്ഥാപനങ്ങൾക്ക് കഴിയും.
നേട്ടങ്ങൾ:
- ലോകോത്തര നിലവാരമുള്ള ചാർജിങ് ശൃംഖല യാഥാർഥ്യമാകും
- വികസനത്തിന് കേന്ദ്രത്തിന്റെ 100 ശതമാനം സാമ്പത്തികസഹായം
- ഇലക്ട്രിക് വാഹനങ്ങളുടെ പ്രചാരം വർധിപ്പിക്കും
- ഇറക്കുമതി ഇന്ധന ആശ്രിതത്വം കുറയും
- യാത്രാചെലവുകൾ കുറയും
- വായു മലിനീകരണം കുറയും
- തൊഴിലവസരങ്ങൾ


