ത്രിഭാഷ പദ്ധതി; ലക്ഷദ്വീപിൽ അറബി, മഹൽ ഭാഷ പഠിക്കുന്ന 3500ൽ അധികം കുട്ടികൾ വഴിയാധാരമാകും
text_fieldsതിരുവനന്തപുരം: കേന്ദ്ര സർക്കാറിന്റെ ത്രിഭാഷ പദ്ധതി ലക്ഷദ്വീപിലെ സ്കൂളുകളിൽ അടിച്ചേൽപിക്കുന്നതിലൂടെ വഴിയാധാരമാകുന്നത് അറബി, മഹൽ ഭാഷകൾ തെരഞ്ഞെടുത്ത് പഠിക്കുന്ന 3500ൽ അധികം വിദ്യാർഥികൾ. പത്ത് ദ്വീപുകളിൽ കേരള സിലബസ് മലയാളം മീഡിയം സ്കൂളുകളിലെ 70 ശതമാനം വിദ്യാർഥികളും അറബി പഠിക്കുന്നവരാണ്.
ലക്ഷദ്വീപിൽ ജൂൺ ഒമ്പതിന് തുടങ്ങുന്ന പുതിയ അധ്യയന വർഷത്തിൽ കേരള സിലബസിലും സി.ബി.എസ്.ഇ സിലബസിലും മാതൃഭാഷ എന്ന നിലയിൽ മലയാളവും ഇതിന് പുറമെ ഇംഗ്ലീഷും ഹിന്ദിയും പഠിപ്പിക്കാനാണ് ദ്വീപിലെ വിദ്യാഭ്യാസ ഡയറക്ടർ പത്മാകർ റാം ത്രിപാഠിയുടെ ഉത്തരവ്.
ഒന്നാം ക്ലാസ് മുതൽ കേരള സിലബസിലുള്ള മലയാളം മീഡിയത്തിൽ ഒന്നാം ഭാഷയായി മലയാളവും രണ്ടാം ഭാഷയായി ഇംഗ്ലീഷും മൂന്നാം ഭാഷയായി ഹിന്ദിയും പഠിപ്പിക്കണം. സി.ബി.എസ്.ഇ സിലബസിലുള്ള ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ ഒന്നാം ഭാഷയായി ഇംഗ്ലീഷും രണ്ടാം ഭാഷയായി മലയാളവും മൂന്നാം ഭാഷയായി ഹിന്ദിയും.
ബഹുഭാഷ വൈദഗ്ധ്യത്തിനായി ദേശീയ വിദ്യാഭ്യാസ നയം നിർദേശിക്കുന്നത് പ്രകാരമാണ് നടപടിയെന്നാണ് ഉത്തരവിൽ പറയുന്നത്. ഉത്തരവ് നടപ്പാകുന്നതോടെ കഴിഞ്ഞ വർഷം വരെ പത്ത് ദ്വീപുകളിലായി കേരള, സി.ബി.എസ്.ഇ സിലബസുകളിൽ അറബി പഠിച്ച 3348 വിദ്യാർഥികൾ പ്രതിസന്ധിയിലാകും.
മിനികോയ് ദ്വീപിലെ സ്കൂളുകളിൽ മഹൽ ഭാഷ പഠനം കൂടി തടസ്സപ്പെടുന്നതോടെ പ്രതിസന്ധിയിലാകുന്ന വിദ്യാർഥികളുടെ എണ്ണം 3500ന് മുകളിലാകും. ദ്വീപിലെ വിവിധ സർക്കാർ സ്കൂളുകളിലായി 42 അറബി അധ്യാപകർ ജോലി ചെയ്യുന്നവരുണ്ട്. കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന അധ്യാപകരും കൂടി ചേരുന്നതോടെ 50 മുകളിൽ അധ്യാപകരും പ്രതിസന്ധിയിലാകും.
ആന്ത്രോത്തിൽ മാത്രം 769 വിദ്യാർഥികൾ കേരള സിലബസിൽ അറബി പഠിക്കുന്നുണ്ട്. അഗത്തിയിൽ 647ഉം അമിനിയിൽ 370ഉം കടമത്ത് 342ഉം കിൽത്താനിൽ 274ഉം ചെത്ലത്തിൽ 203ഉം കൽപേനിയിൽ 202ഉം കവരത്തിയിൽ 200ഉം മിനിക്കോയിൽ 56ഉം ബിത്രയിൽ 29ഉം കുട്ടികളാണ് അറബി പഠിക്കുന്നത്. കവരത്തി, മിനിക്കോയ്, അഗത്തി ദ്വീപുകളിലെ സി.ബി.എസ്.ഇ സ്കൂളുകളിൽ 256 പേരും അറബി പഠിക്കുന്നുണ്ട്.