ലക്ഷദ്വീപ് സ്കൂളുകളിൽ അറബി, മഹൽ പുറത്ത്
text_fieldsതിരുവനന്തപുരം: ലക്ഷദ്വീപിൽ ഭൂരിപക്ഷം വിദ്യാർഥികളും തെരഞ്ഞെടുത്ത് പഠിക്കുന്ന അറബി ഭാഷയെയും മിനിക്കോയ് ദ്വീപിൽ പഠിപ്പിക്കുന്ന മഹൽ ഭാഷയെയും പുറന്തള്ളി സ്കൂളുകളിൽ കേന്ദ്ര സർക്കാറിന്റെ ത്രിഭാഷ പദ്ധതി നടപ്പാക്കുന്നു. പുതിയ അധ്യയനവർഷം ദ്വീപിൽ കേരള സിലബസും സി.ബി.എസ്.ഇ സിലബസും പിന്തുടരുന്ന സ്കൂളുകളിൽ ദേശീയ വിദ്യാഭ്യാസനയം നിർദേശിക്കുന്ന ത്രിഭാഷ പദ്ധതി നടപ്പാക്കാൻ ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടർ പത്മാകർ റാം ത്രിപാഠി ഉത്തരവിറക്കി. ഇതുപ്രകാരം കേരള സിലബസിലും സി.ബി.എസ്.ഇയിലും മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾ മാത്രമായിരിക്കും പഠിപ്പിക്കുക.
മിനികോയ് ദ്വീപ് നിവാസികളുടെ സംസാര ഭാഷയായ മഹൽ നിലവിൽ ഈ ദ്വീപിലെ സ്കൂളുകളിൽ പഠിപ്പിക്കുന്നുണ്ട്. ത്രിഭാഷ പദ്ധതി വരുന്നതോടെ മഹൽ ഭാഷാപഠനം വഴിമുട്ടും. ഒന്നാം ക്ലാസ് മുതൽ ഹിന്ദി പഠിപ്പിച്ചുതുടങ്ങുന്ന രീതിയിലാണ് ത്രിഭാഷ പദ്ധതി നടപ്പാക്കുക.
ഹിന്ദി അടിച്ചേൽപ്പിക്കാൻ ലക്ഷ്യമിടുന്ന ത്രിഭാഷ പദ്ധതിക്കെതിരെ തമിഴ്നാട് ഉൾപ്പെടെ സംസ്ഥാനങ്ങൾ പ്രതിരോധമുയർത്തുമ്പോഴാണ് കേന്ദ്ര സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ദ്വീപിലെ തദ്ദേശീയ ജനത തെരഞ്ഞെടുത്ത് പഠിക്കുന്ന അറബി, മഹൽ ഭാഷകൾ സ്കൂളുകളിൽനിന്ന് പുറംതള്ളുന്നത്.
ദ്വീപിൽ പ്രത്യേക വിദ്യാഭ്യാസ ബോർഡ് ഇല്ലാത്തതിനാൽ മലയാളം മീഡിയം സ്കൂളുകൾ കേരള സിലബസും ഇംഗ്ലീഷ് മീഡിയത്തിലുള്ളവ സി.ബി.എസ്.ഇ ബോർഡുമാണ് പിന്തുടരുന്നത്. ദ്വീപിലെ പത്ത് ദ്വീപ് സമൂഹങ്ങളിലെ സ്കൂളുകളിലായി കേരള സിലബസിന് കീഴിൽ ഒന്നുമുതൽ 12 വരെ ക്ലാസുകളിലായി 3092 വിദ്യാർഥികളാണ് അറബി പഠിക്കുന്നത്.
ത്രിഭാഷ പദ്ധതി നടപ്പാക്കാൻ ഉത്തരവിറക്കിയതോടെ വിദ്യാർഥികൾക്ക് ഉയർന്ന ക്ലാസുകളിൽ അറബി പഠിക്കുന്നതിന് തടസ്സമുയരും. ദ്വീപിൽ ജൂൺ ഒമ്പതിന് സ്കൂളുകൾ തുറക്കുമ്പോൾ കഴിഞ്ഞ വർഷം വരെ അറബി പഠിച്ച വിദ്യാർഥികൾ പകരം ഹിന്ദി പഠിക്കേണ്ടിവരും. ഇത് വിദ്യാർഥികളിൽ പഠന പ്രതിസന്ധിയുൾപ്പെടെ ഉയർത്തും. നേരത്തെ സ്കൂൾ വിദ്യാഭ്യാസത്തിൽനിന്ന് കേരള സിലബസ് ഒഴിവാക്കാൻ ബി.ജെ.പി അനുകൂല ദ്വീപ് ഭരണകൂടം നീക്കം നടത്തിയിരുന്നു. അധ്യാപകരും രക്ഷിതാക്കളും കോടതിയെ സമീപിച്ചാണ് പുനഃസ്ഥാപിച്ചത്.
ദ്വീപിൽ കേരള സിലബസ് പിന്തുടരുന്ന സ്കൂളുകൾക്ക് കേരള പൊതുപരീക്ഷ ബോർഡാണ് എസ്.എസ്.എൽ.സി പരീക്ഷ നടത്തി സർട്ടിഫിക്കറ്റ് നൽകുന്നത്. ത്രിഭാഷ അടിച്ചേൽപ്പിക്കുന്നത് കേരള സിലബസ് പിന്തുടരുന്നതിനും പ്രതിസന്ധി സൃഷ്ടിക്കും. വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിനെതിരെ കോടതിയെ സമീപിക്കാനാണ് അധ്യാപകരുൾപ്പെടെയുള്ളവരുടെ തീരുമാനം.