Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചിത്രമായി; ഇനി...

ചിത്രമായി; ഇനി പെരുംപോര്

text_fields
bookmark_border
ചിത്രമായി; ഇനി പെരുംപോര്
cancel

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിചിത്രം തെളിഞ്ഞതിനുപിന്നാലെ കുതിക്കാനൊരുങ്ങി മുന്നണികൾ. എൽ.ഡി.എഫും യു.ഡി.എഫും തങ്ങളുടെ കരുത്തരായ സ്ഥാനാർഥികളെ കളത്തിലിറക്കിയതോടെ തീപാറുന്ന പ്രചാരണ ദിനങ്ങളിലേക്കാണ് സംസ്ഥാന രാഷ്ട്രീയം ചുവടൂവെക്കുന്നത്. യു.ഡി.എഫ് 140 മണ്ഡലങ്ങളിലും വ്യാഴാഴ്ചച രാത്രിയോടെ സ്ഥാനാർഥി നിർണയം പൂർത്തിയാക്കി. മന്ത്രി വി. അബ്ദുറഹ്മാൻ തിരൂരിലേക്ക് മാറിയതോടെ ഒഴിവുവന്ന താനൂരടക്കം ഇടതുമുന്നണി തീരുമാനങ്ങളും വേഗത്തിലായി. ശനിയാഴ്ച ഉച്ചയോടെ എൽ.ഡി.എഫിലും ചിത്രം വ്യക്തം.

തിരുവനന്തപുരം സീറ്റിൽ സിനിമ നടൻ സുധീർ കരമനയെ നിയോഗിച്ച സി.പി.എം, കാസർകോട്ട് ഷാനവാസ് പാദൂരിനെയും വള്ളിക്കുന്നിൽ അഡ്വ. സി.പി. മുസ്തഫയെയും താനൂരിൽ മുഹമ്മദ് സമീറിനെയും ഇതുസ്വതന്ത്രരായി പ്രഖ്യാപിച്ചു. ബി.ജെ.പിയും ശനിയാഴ്ചതന്നെ മൂന്നാംഘട്ട സ്ഥാനാർഥികളെ അവതരിപ്പിച്ചു. ഞായറാഴ്ച അവധിയായതിനാൽ ഇനി ഒരു ദിവസം മാത്രമാണ് പത്രിക സമർപ്പിക്കാൻ അവശേഷിക്കുന്നത്. ഇതുവരെ 537 പത്രിക ലഭിച്ചു. ടേം വ്യവസ്ഥകളിൽ ഇളവ് നൽകി കരുത്തരായ സിറ്റിങ് എം.എൽ.എമാരെ വീണ്ടും രംഗത്തിറക്കിയാണ് ഇടതുമുന്നണിയുടെ പരീക്ഷണം. നിയമസഭയിലെയും പാർട്ടിയിലെയും പ്രമുഖ സാന്നിധ്യങ്ങൾക്കൊപ്പം ശക്തരായ പുതുമുഖങ്ങൾ യു.ഡി.എഫിന്റെ കളത്തിലുണ്ട്. ഏതാനും മണ്ഡലങ്ങളിൽ ശക്തമായ മത്സരം കാഴ്ചവെച്ച് ഇരുമുന്നണികളെയും വെല്ലുവിളിക്കാനാണ് എൻ.ഡി.എയും ശ്രമം.

ഇടതുമുന്നണിയിൽ എം.എൽ.എമാരായിരുന്നവരും സിറ്റിങ് എം.എൽ.എയുമടക്കം ആറു പേരാണ് ഇത്തവണ മറുചേരിയിലെത്തി ജനവിധി തേടുന്നത്. ദേവികുളം മുൻ സി.പി.എം എം.എൽ.എ എസ്.രാജേന്ദ്രൻ, വൈക്കത്തെ മുൻ സി.പി.ഐ എം.എൽ.എ കെ. അജിത്ത്, നാട്ടികയിലെ സി.പി.ഐ സിറ്റിങ് എം.എൽ.എ സി.സി. മുകുന്ദൻ എന്നിവർ ബി.ജെ.പി സ്ഥാനാർഥികളാണ്. കൊട്ടാരക്കര മുൻ എം.എൽ.എ ഐഷ പോറ്റി കോൺഗ്രസ് സ്ഥാനാർഥിയാണെങ്കിൽ അമ്പലപ്പുഴയിലെ ജി. സുധാകരനും പാലക്കാട്ടെ പി.കെ. ശശിയും ഇക്കുറി യു.ഡി.എഫ് പിന്തുണയിലാണ് പോരിനിറങ്ങുന്നത്. ഇതിനുപുറമെ സി.പി.എമ്മിനോട് ഇടഞ്ഞ് സ്വതന്ത്ര സ്ഥാനാർഥിത്വം പ്രഖ്യാപിച്ച പയ്യന്നൂരിലെ വി. കുഞ്ഞികൃഷ്ണനെയും തളിപ്പറമ്പിലെ ടി.കെ ഗോവിന്ദനെയും യു.ഡി.എഫ് പിന്തുണക്കുന്നു. വി.എസ്. അച്യുതാനന്ദന്റെ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്ന എ. സുരേഷ് കോൺഗ്രസിന്‍റെ മലമ്പുഴ സ്ഥാനാർഥിയാണ്.

സ്വന്തം ക്യാമ്പിൽ നിന്നുള്ള ‘എക്സ് എം.എൽ.എ’മാരുടെ ശത്രുഭീഷണി യു.ഡി.എഫിനില്ലെങ്കിലും നേതാക്കൾ കൂറുമാറി എതിർചേരിയിൽ സ്ഥാനാർഥികളായിട്ടുണ്ട്.

അടൂർ സീറ്റിൽ പരിഗണിക്കാത്തതിനെ തുടർന്ന് കോൺഗ്രസിൽനിന്ന് രാജിവെച്ച ബാബു ദിവാകരൻ കുന്നത്തുനാട്ടിൽ എൻ.ഡി.എ സ്ഥാനാർഥിയാണ്.

കൊട്ടാരക്കരയിൽ കഴിഞ്ഞതവണ കോൺഗ്രസിനുവേണ്ടി ജനവിധി തേടിയ ആർ. രശ്മിയാണ് ഇക്കുറി ഇതേ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥി.

Show Full Article
TAGS:Kerala Assembly Election 2026 Kerala Politics 
News Summary - As a picture; now a big fight
Next Story