നിയമസഭ തെരഞ്ഞെടുപ്പ്; ബാലകൃഷ്ണൻ പെരിയയെ വെട്ടി ഉണ്ണിത്താൻ
text_fieldsരാജ്‌മോഹൻ ഉണ്ണിത്താൻ, ബാലകൃഷ്ണൻ പെരിയ
കാസർകോട്: കീറാമുട്ടിയായ യു.ഡി.എഫ് സ്ഥാനാർഥിച്ചർച്ചക്കൊടുവിൽ തൃക്കരിപ്പൂർ നിയോജകമണ്ഡലം സീറ്റിൽ ധാരണയായി. രാജ്മോഹൻ ഉണ്ണിത്താൻ എം.പിയുടെ കടുത്ത എതിർപ്പിനെ തുടർന്ന് ബാലകൃഷ്ണൻ പെരിയയെ വെട്ടി പാലക്കാടുനിന്ന് സന്ദീപ് വാര്യറെ ഇറക്കിയാണ് താൽക്കാലിക പ്രശ്നപരിഹാരമായത്. അതേസമയം, സന്ദീപ് വാര്യറെ പൂർണമായി ഉൾക്കൊള്ളാൻ ഡി.സി.സി തയാറായിട്ടുമില്ല. ജില്ലയിൽതന്നെ മുതിർന്ന സ്ഥാനാർഥികൾ പലരുമുണ്ടായിട്ടും അവരെയൊന്നും പരിഗണിക്കാതെ പുറത്തുനിന്ന് സ്ഥാനാർഥികളെ കൊണ്ടുവരുന്നതിലാണ് അതൃപ്തി.
തൃക്കരിപ്പൂർ മണ്ഡലം സീറ്റ് ഘടകകക്ഷിയായ കേരള കോൺഗ്രസ് ജോസഫ് വിഭാഗം കോൺഗ്രസിന് വിട്ടുകൊടുത്തതോടെയാണ് കെ.പി.സി.സി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ യു.ഡി.എഫ് സ്ഥാനാർഥിയാകുമെന്ന അഭ്യൂഹമുണ്ടായത്. എന്നാൽ, ഉണ്ണിത്താന് ഇത് സ്വീകാര്യമായിരുന്നില്ല. അദ്ദേഹമത് പരസ്യമായിത്തന്നെ പ്രകടിപ്പിക്കുകയും ചെയ്തു. സമുദായ സമവാക്യങ്ങൾ ഉൾപ്പെടെ പരിഗണിച്ചാണ് ബാലകൃഷ്ണൻ പെരിയയുടെ പേര് സ്ഥാനാർഥിപ്പട്ടികയിൽ വന്നത്.
കെ.സി. വേണുഗോപാൽ എം.പിയുടെ പിന്തുണയുമായതോടെ ആ പേര് ഏകദേശം ഉറപ്പിക്കുകയും ചെയ്തു. ഇതിനിടയിലായിരുന്നു എം.പിയുടെ രൂക്ഷവിമർശനമുണ്ടായത്. കാസർകോട് ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസൽ, സേവാദൾ സംസ്ഥാന ചെയർമാൻ രമേശൻ കരുവാച്ചേരി, ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. കെ.കെ. രാജേന്ദ്രൻ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ടായിരുന്നു. തീയ്യ സമുദായത്തിൽപെട്ട നേതാവിനെ മത്സരിപ്പിക്കണമെന്ന ആവശ്യവും ബാലകൃഷ്ണന് അനുകൂലമായിരുന്നു.
പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുത്തത് വിവാദമായതിനെ തുടർന്ന്, കെ. സുധാകരന്‍ കോൺഗ്രസ് അധ്യക്ഷനായിരുന്ന കാലത്ത് ബാലകൃഷ്ണൻ പെരിയയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിരുന്നു. പിന്നീട് തിരിച്ചെടുക്കുകയായിരുന്നു. എന്നാൽ, തന്നെ വേദനിപ്പിച്ചവരെ നേതൃത്വം സ്ഥാനാർഥിയാക്കിയാൽ ഭവിഷ്യത്ത് അനുഭവിക്കേണ്ടിവരുമെന്നായിരുന്നു രാജ്മോഹൻ ഉണ്ണിത്താൻ തുറന്നടിച്ചത്.


