വധിക്കാൻ ബോധപൂർവ ശ്രമമുണ്ടായാൽ മാത്രമേ വധശ്രമക്കേസ് നിലനിൽക്കൂവെന്ന് ഹൈകോടതി
text_fieldsകൊച്ചി: ബോധപൂർവം കൊലപാതകം നടത്താൻ ശ്രമമുണ്ടായെങ്കിൽ മാത്രമേ പ്രതിക്കെതിരെ വധശ്രമക്കേ് നിലനിൽക്കൂവെന്ന് ഹൈകോടതി. വധിക്കാൻ ബോധപൂർവം ശ്രമിച്ചെന്നോ മരണം സംഭവിച്ചേക്കാമെന്ന ബോധ്യത്തോടെ ആക്രമണം നടത്തിയെന്നോ തെളിയിക്കാനായില്ലെങ്കിൽ വധശ്രമക്കേസിൽ ശിക്ഷ നൽകാനാവില്ല. ആക്രമണത്തിലുണ്ടായ മുറിവിന്റെ സ്വഭാവവും വധശ്രമക്കുറ്റം നിർണയിക്കുന്നതിൽ സുപ്രധാനമാണെന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ വ്യക്തമാക്കി.
ആശുപത്രിയിൽ സുഹൃത്തിനെ സന്ദർശിച്ച് മടങ്ങുന്നയാളെ തിരൂർ ഗവ. ആശുപത്രിക്ക് മുന്നിൽവെച്ച് കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിയായ കൂട്ടായി കോതപ്പറമ്പ് മൂസാന്റെ പുരക്കൽ മനാഫിനെ വധശ്രമക്കുറ്റത്തിന് ഏഴ് വർഷം ശിക്ഷിച്ച സെഷൻസ് കോടതി ഉത്തരവ് റദ്ദാക്കിയാണ് കോടതിയുടെ നിരീക്ഷണം.2005 മെയ് 17ന് നടന്ന സംഭവത്തിൽ മഞ്ചേരി സെഷൻസ് കോടതിയാണ് മനാഫിന് ശിക്ഷ വിധിച്ചത്. മറ്റ് നാല് പേർക്കൊപ്പം ചേർന്ന് വധിക്കുകയെന്ന ഉദ്ദേശ്യത്തോടെ ഒരാളെ ആക്രമിക്കുകയും കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്. ഇയാളെ രക്ഷിക്കാൻ ശ്രമിച്ച രണ്ട് സുഹൃത്തുക്കളെ ആക്രമിച്ചതിനും കേസെടുത്തിരുന്നു. വിചാരണയെ തുടർന്ന് വധശ്രമം, തടഞ്ഞുവെക്കൽ, ആയുധം ഉപയോഗിച്ച് മുറിവേൽപ്പിക്കൽ, ദേഹോപദ്രവം ഏൽപ്പിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് ആകെ ഏഴ് വർഷം ഒന്നിച്ച് ശിക്ഷ അനുഭവിക്കാൻ 2014 സെപ്തംബർ 25ന് സെഷൻസ് കോടതി ഉത്തരവിട്ടു.
പരാതിക്കാരന്റെയും കൂടെ ഉണ്ടായിരുന്നവരുടേയും മൊഴികളും ഡോക്ടർ നൽകിയ മുറിവ് സംബന്ധിച്ച രേഖയുമാണ് ശിക്ഷക്ക് കാരണമായത്. ഇതിനെതിരെ മനാഫ് നൽകിയ അപ്പീൽ ഹരജിയാണ് സിംഗിൾബെഞ്ച് പരിഗണിച്ചത്. അനാവശ്യമായി വധശ്രമക്കേസ് ചുമത്തിയാണ് സെഷൻസ് കോടതി ശിക്ഷ വിധിച്ചതെന്നായിരുന്നു ഹരജക്കാരന്റെ വാദം. മാത്രമല്ല, തന്നെ പരാതിക്കാരൻ തിരിച്ചറിഞ്ഞിരുന്നില്ലെന്നും ചൂണ്ടിക്കാട്ടി. വധശ്രമക്കേസ് ഒഴിവാക്കിയതിനെ തുടർന്ന് മറ്റ് കുറ്റകൃത്യങ്ങൾക്കെല്ലാം ചേർന്ന് 41500 രൂപ പിഴയൊടുക്കാനും അല്ലാത്ത പക്ഷം 23 ആഴ്ചത്തെ തടവനുഭവിക്കാനും കോടതി ശിക്ഷ വിധിച്ചു. പിഴ സംഖ്യയിൽ 30000 രൂപ പരാതിക്കാരന് നഷ്ടപരിഹാരമായി നൽകണം. ബാക്കി തുക സർക്കാർ ഖജനാവിലേക്ക് അടക്കണം. പ്രതിയുടെ ശിക്ഷ മരവിപ്പിച്ച ഉത്തരവും ജാമ്യവും കോടതി റദ്ദാക്കി. തുടർന്ന് പ്രതി സെഷൻസ് കോടതിയിൽ ഹാജരായി ഭേദഗതി വരുത്തിയ ശിക്ഷ വിധി പ്രകാരം നടപടിക്ക് വിധേയനാകാനും കോടതി നിർദേശിച്ചു.


