പൊട്ടിമുളച്ച് സൗന്ദര്യചികിത്സ കേന്ദ്രങ്ങൾ, തൊടാൻ മടിച്ച് ആരോഗ്യവകുപ്പ്
text_fieldsതിരുവനന്തപുരം: സൗന്ദര്യ വർധക ചികിത്സയുടെ പേരിൽ അനധികൃത കേന്ദ്രങ്ങൾ വ്യാപകമാകുമ്പോഴും ഇടപെടാനോ നിയന്ത്രിക്കാനോ കഴിയാതെ ആരോഗ്യവകുപ്പ്. ആശുപത്രി തുടങ്ങാൻ വേണ്ട നടപടി ക്രമങ്ങളും അനുമതികളുമെല്ലാം ഇത്തരം ക്ലിനിക്കുകൾക്കും അനിവാര്യമെങ്കിലും നടപടിയില്ല. ഇവയുടെ കൃത്യമായ വിവരം പോലും ആരോഗ്യവകുപ്പിന്റെ കൈവശമില്ല.
ബ്യൂട്ടിപാർലറുകളുടെയും ഹെയർ ഫിക്സിങ് കേന്ദ്രങ്ങളുടെയുമെല്ലാം മറവിൽ സൗന്ദര്യവർധക ചികിത്സ പൊടിപൊടിക്കുകയാണ്. ഈ ചികിത്സകൾക്ക് ഇരയായി ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരുടെ എണ്ണവും കൂടുകയാണ്.
തലസ്ഥാനത്ത് വയറ്റിലെ കൊഴുപ്പു നീക്കാൻ ശസ്ത്രക്രിയ നടത്തിയ യുവതിക്ക് അണുബാധയുണ്ടാവുകയും വിരലുകൾ മുറിച്ചുമാറ്റുകയും ചെയ്യേണ്ടി വന്നത് ഇതിൽ ഒടുവിലത്തെ സംഭവം. ഗുരുതര വീഴ്ചയുണ്ടായിട്ടും മെഡിക്കൽ ബോർഡ് രൂപവത്കരണത്തിലടക്കം ആരോഗ്യവകുപ്പ് ഒളിച്ചുകളിക്കുകയാണ്.
കോസ്മെറ്റിക് കേന്ദ്രങ്ങളുടെ എണ്ണം സംസ്ഥാനമെങ്ങും പെരുകി വരികയാണ്. യുവാക്കളും മധ്യവയസ്കരുമാണ് പ്രധാന ഉപഭോക്താക്കൾ. വയർ, തുടകൾ, കൈകൾ, കഴുത്ത്, ഇടുപ്പ് എന്നിവിടങ്ങളിലെ കൊഴുപ്പ് നീക്കം ചെയ്യുന്നതിനുള്ള ലിപോ സക്ഷനാണ് അധികവും നടക്കുന്നത്. അധിക ചർമവും കൊഴുപ്പും നീക്കം ചെയ്യുന്നതിനുള്ള അബ്ഡിനോ പ്ലാസ്റ്റിയാണ് മറ്റൊന്ന്. ഇവയ്ക്കെല്ലാം പാർശ്വഫല സാധ്യതയുണ്ട്.
വ്യാജ സൗന്ദര്യവർധക വസ്തുക്കളുടെ മോഹവിപണി
വ്യാജ സൗന്ദര്യവർധക വസ്തുക്കളുടെ വലിയ വിപണിയായും കേരളം മാറുകയാണ്. സൗന്ദര്യവർധക വസ്തുക്കളുടെ നിർമാണത്തിനും ഇറക്കുമതിക്കും മാത്രമേ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ട് പ്രകാരം നിയന്ത്രണമുള്ളൂ. എന്നാൽ സംസ്ഥാനത്ത് വിൽക്കുന്ന സൗന്ദര്യ വർധക വസ്തുക്കളിൽ 90 ശതമാനവും ഇതരസംസ്ഥാനങ്ങളിൽ നിർമിക്കുന്നവയോ വിദേശരാജ്യങ്ങളിൽ നിന്ന് ഓപൺ ജനറൽ ലൈസൻസ് (ഒ.ജി.എൽ) വഴി ഇറക്കുമതി ചെയ്യുന്നവയോ ആണ്.
ഇവയുടെ വിൽപന നിയന്ത്രിക്കുന്നതിനുള്ള നിയമങ്ങളൊന്നും പ്രാബല്യത്തിലില്ല. സമീപകാലത്ത് ഡ്രഗ്സ് കണ്ട്രോള് നടത്തിയ പരിശോധനയിൽ മതിയായ ലൈസന്‍സോ കോസ്മെറ്റിക്സ് റൂള്‍സ് നിഷ്കര്‍ഷിക്കുന്ന മാനദണ്ഡങ്ങളോ പാലിക്കാതെ വിതരണം നടത്തിയ ഏഴ് ലക്ഷത്തിലധികം രൂപ വില വരുന്ന വിവിധ കോസ്മെറ്റിക് ഉത്പന്നങ്ങള്‍ പിടിച്ചെടുത്തിരുന്നു. അനുവദനീയമായ അളവില്‍നിന്ന് 12,000 ഇരട്ടിയോളം മെര്‍ക്കുറി പല സാമ്പിളിലും കണ്ടെത്തി.