ബി.ജെ.പി ആട്ടിൻതോലണിഞ്ഞ ചെന്നായയാണെന്ന് ബിഷപ്പുമാർക്ക് മനസിലാകുമെന്ന് ബിനോയ് വിശ്വം
text_fieldsതിരുവനന്തപുരം: വഖഫ് ബില്ലിനെ പിന്തുണക്കാൻ ബിഷപ്പുമാർ ആവേശം കാണിച്ചെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ബി.ജെ.പി ആട്ടിൻതോലണിഞ്ഞ ചെന്നായയാണെന്ന് ബിഷപ്പുമാർക്ക് ഉടൻ മനസിലാകുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
രാജ്യത്തെ വൈദികർക്കെതിരായി നടന്ന അതിക്രമം കൃത്യമായ സൂചനയാണ്. ക്രൈസ്തവർ ആ.എസ്.എസിന്റെ പ്രഖ്യാപിത ശത്രുവാണെന്ന് നാം തിരിച്ചറിയണം. ആർ.എസ്.എസിന്റെ മുഖമായ ഓർഗനൈസർ തുടർച്ചയായി ക്രൈസ്തവരെ ലക്ഷ്യമിട്ടുകൊണ്ട് ലേഖനം എഴുതുന്നത് കാണുന്നില്ലെ. ഒരു ഭൂമിയും ആർക്കും വിട്ടുകൊടുക്കാൻ ആർ.എസ്.എസ് തയ്യാറായല്ല. ബി.ജെ.പിയുടെ കള്ളച്ചിരിയിൽ ചിലർ വീണുപോയിട്ടുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.
മലപ്പുറം ജില്ലയെ കുറിച്ച് വെള്ളാപ്പള്ളി നടത്തിയ വിവാദ പ്രസ്താവനക്കെതിരെയും ബിനോയ് വിശ്വം നിലപാട് വ്യക്തമാക്കി. ബി.ജെ.പിക്ക് ഉപയോഗിക്കാൻ പറ്റുന്ന പ്രസ്താവന വെള്ളാപ്പള്ളി നടത്താൻ പാടില്ലായിരുന്നു. പ്രസ്താവന ശ്രീനാരായണ ധർമ്മങ്ങളുടെ പരിധിക്ക് അകത്തു നിൽക്കുന്നതല്ല. ശ്രീനാരായണ ഗുരു വർഗീയ ഭ്രാന്തിന്റെ കൂടെ ഒരിക്കലും നിൽക്കില്ല. ബി.ജെ.പി രാഷ്ട്രീയത്തെ വെള്ളപൂശാൻ ഇതുകൊണ്ടൊന്നും കഴിയില്ല. ഇനിയും നവോന്ഥാന സമിതി പ്രസിന്റായി തുടരുന്നത് ഔചിത്യപൂർണമാണോയെന്ന് വെള്ളാപ്പള്ളി സ്വയം ആലോചിക്കണമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
വെളളാപ്പള്ളിയുടെ വിവാദ പ്രസ്താവന ചുവടെ...
മലപ്പുറം ജില്ല പ്രത്യേക രാജ്യവും സംസ്ഥാനവുമാണെന്ന് വെള്ളാപ്പള്ളി; ‘ഇവിടെ സ്വതന്ത്രമായ അഭിപ്രായം പറഞ്ഞ് ജീവിക്കാൻ കഴിയില്ല’
മലപ്പുറം: മലപ്പുറം ജില്ലയെ കുറിച്ച് വിവാദ പ്രസ്താവനയുമായി എസ്.എൻ.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശൻ. മറ്റ് ആളുകൾക്കിടയിൽ എല്ലാ തിക്കും തിരക്കും അനുഭവിച്ചും ഭയന്നും ജീവിക്കുന്ന ആളുകളാണിവിടെയുള്ളത്. സ്വതന്ത്രമായ വായുപോലും ഇവിടെ നിങ്ങൾക്ക് ലഭിക്കുന്നില്ല. മലപ്പുറത്ത് സ്വതന്ത്രമായ അഭിപ്രായം പറഞ്ഞ് ജീവിക്കാൻ നിങ്ങൾക്ക് കഴിയില്ലെന്ന് വെള്ളാപ്പള്ളി ആരോപിച്ചു. സ്വാതന്ത്ര്യം നേടിയതിന്റെ ഒരംശം പോലും മലപ്പുറത്ത് പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്ക് ലഭിച്ചിട്ടുണ്ടോയെന്നാണ് വെള്ളാപ്പള്ളിയുടെ ചോദ്യം. മഞ്ചേരി ഉള്ളത് കൊണ്ടും അദ്ദേഹത്തിന് ചില സ്ഥാപനങ്ങൾ ഉള്ളതുകൊണ്ടും നിങ്ങൾ കുറച്ച് പേർക്ക് വിദ്യാഭ്യാസം ലഭിച്ചു.
ചുങ്കത്തറയിൽ നടന്ന എസ്.എൻ.ഡി.പി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെറും വോട്ടുകുത്തി യന്ത്രങ്ങളായി ഇവിടെ ഈഴവ സമുദായം മാറി. സംസ്ഥാനത്താകെ ഈ സാഹചര്യം നിലനിൽക്കുന്നുണ്ട്. എന്നാൽ, ഒന്നിച്ച് നിൽക്കാത്തതാണ് ഈ ദുരന്തത്തിന് കാരണം. ഇവിടെ ചിലർ എല്ലാം സ്വന്തമാക്കുകയാണ്. ഈഴവർക്ക് തൊഴിലുറപ്പ് പദ്ധതിയിൽ മാത്രമാണ് ഇടമുള്ളത്. സാമൂഹിക, രാഷ്ട്രീയ നീതി മലപ്പുറത്തെ ഈഴവർക്കില്ല. കണ്ണേ കരളെയെന്ന് പറഞ്ഞ് തെരഞ്ഞെടുപ്പ് വേളയിൽ ചിലരെത്തി വോട്ട് തട്ടിയെടുക്കുകയാണ്. ആർ. ശങ്കർ മുഖ്യമന്ത്രിയായ കാലത്ത് ലഭിച്ചതൊഴിച്ചാൽ പിന്നീട് ഒന്നും കിട്ടിയില്ല. മലപ്പുറത്ത് മുസ്‍ലീം ലീഗ് ഉൾപ്പെടെ വിളിച്ച് ചേർത്ത സമിതിയിൽ ഈഴവർ ഉണ്ടെങ്കിൽ പോലും ഒന്നും ലഭിച്ചില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.