ഭരണം മാറണമെന്ന സച്ചിദാനന്ദന്റെ പ്രസ്താവന: എപ്പോഴും ഞങ്ങളെ പുകഴ്ത്തണമെന്ന് ആഗ്രഹിക്കുന്നില്ല -ബിനോയ് വിശ്വം
text_fieldsബിനോയ് വിശ്വം
കൊല്ലം: കേരളത്തിൽ ഭരണം മാറണമെന്ന് പറഞ്ഞ കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായ സച്ചിദാനന്ദന്‍റെ പ്രസ്താവനയോട് കാത് പൊത്തില്ലന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അദ്ദേഹത്തിന്‍റെ നിർദേശം ഗൗരവത്തോടെ കാണുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
സച്ചിദാനന്ദൻ മാഷ് ഞങ്ങളുടെ സുഹൃത്താണ്. എപ്പോഴും ഞങ്ങളെ പുകഴ്ത്തണമെന്ന് ആഗ്രഹിക്കുന്നില്ലെന്നും ബിനോയ് കൂട്ടി ചേർത്തു. എൽ.ഡി.എഫ് വികസന മുന്നേറ്റ യാത്രയുടെ ഭാഗമായി വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എം വി ഗോവിന്ദന്‍റെ പാവപ്പെട്ടവൻ പ്രസ്താവന എൽ.ഡി.എഫിന്‍റെ നേട്ടത്തെപ്പറ്റിയാണ് സൂചിപ്പിച്ചത്. അതിദാരിദ്ര്യം ഇല്ലാതാക്കി. അടുത്ത ലക്ഷ്യം ഇതാണ്. നല്ല ആശയത്തിന് മറ്റ് അർത്ഥങ്ങൾ നൽകരുതെന്നും ബിനോയ് വിശ്വം പറഞ്ഞു.
സച്ചിദാനന്ദൻ പറഞ്ഞത്:
കേരളത്തിന് നല്ലത് ഇരുമുന്നണികളും മാറിമാറി ഭരിക്കുന്നതാണ്. ഇത് അടിസ്ഥാനതത്വമാണെന്നും ബംഗാളിലെ അനുഭവം മുന്‍നിര്‍ത്തിയാണ് ഇക്കാര്യം പറയുന്നത്. പ്രതിപക്ഷത്തിരിക്കുകയെന്നത് ഒരു പാര്‍ട്ടി ശക്തിപ്പെടാനും ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ വേരാഴ്ത്താനും സഹായകരമാകും. പ്രതിപക്ഷത്തിരിക്കാന്‍ ഭരണപക്ഷം മറന്നുപോകാനും സാധ്യതയുണ്ട്. ജയം, തോല്‍വി എന്നതാകരുത് പാര്‍ട്ടികളുടെ ആത്യന്തിക ലക്ഷ്യം. തുടര്‍ഭരണമുണ്ടാകുമ്പോള്‍ പലപ്പോഴും പാര്‍ട്ടി തന്നെ അറിയാതെ സ്വാര്‍ഥലക്ഷ്യങ്ങളോടെ പലരും അതിനുളളിലേക്ക് കടന്നുവരുന്നു.
സച്ചിദാനന്ദന്‍റെ പരാമർശം തെറ്റിദ്ധാരണ കൊണ്ട് -മന്ത്രി വി. ശിവൻകുട്ടി
സച്ചിദാനന്ദന്‍റെ പരാമർശം തെറ്റിദ്ധാരണ കൊണ്ടാണെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. അദ്ദേഹം അങ്ങനെ വിലയിരുത്തൽ നടത്തിയത് എന്തുകൊണ്ടെന്ന് മനസ്സിലാകുന്നില്ല. ഇടതുമുന്നണി മൂന്നാമതും അധികാരത്തിൽ വരുമെന്നതിൽ ഒരു സംശയവുമില്ല. ഇടതുസർക്കാർ തുടർന്ന് വന്നാലും ഒരു കുഴപ്പവുമില്ല. തുടർഭരണം ഉണ്ടാകാതിരിക്കാനുള്ള ഒരു കാരണവും കാണുന്നില്ലെന്നും ശിവൻ കുട്ടി വാർത്തസമ്മേളനത്തിൽ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു.
‘കാരശ്ശേരിയും സാറാ ജോസഫും തൊപ്പിവെച്ചാണ് രംഗത്തിറങ്ങിയതെങ്കിൽ തോക്കുപിടിച്ച് ഇറങ്ങിയ ചരിത്രമാണ് സച്ചിദാനന്ദന്’
വിഷയത്തിൽ പ്രതികരിച്ച് സാഹിത്യ അക്കാദമി വൈസ്പ്രസിഡന്റ് അശോകൻ ചരുവിൽ രംഗത്തെത്തി. ‘തോൽപ്പിച്ചും തകർത്തും ഇടതുപക്ഷത്തെ സഹായിക്കാൻ ശ്രമിക്കുന്നവർ’ എന്ന തലക്കെട്ടിൽ എഴുതിയ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതികരണം. സച്ചിദാനന്ദൻ മാഷും സാറ ടീച്ചറും കാരശ്ശേരി മാഷെ പിന്തുടർന്നിരിക്കുകയാണെന്ന് അദ്ദേഹം പറയുന്നു. സി.പി.എമ്മിനെയും കോൺഗ്രസിനെയും ഒന്നിച്ച് രക്ഷിക്കാൻ ഇടതുപക്ഷത്തെ പരാജയപ്പെടുത്തണമെന്നാണ് നേരത്തേ എം.എൻ. കാരശ്ശേരി പറഞ്ഞത്. രക്ഷിക്കാനും നശിപ്പിക്കാൻ വേണ്ടി വിമർശിച്ച ചരിത്രമാണ് എഴുത്തുകാർക്കുള്ളത്. കാരശ്ശേരിയും സാറാ ജോസഫും തൊപ്പിവെച്ചാണ് രംഗത്തിറങ്ങിയതെങ്കിൽ നേരത്തേ തോക്കുപിടിച്ച് ഇറങ്ങിയ ചരിത്രമാണ് സച്ചിദാനന്ദന്. ആദരണീയരായ എഴുത്തുകാരെ അക്കാദമി ഭാരവാഹികളായി നിയോഗിക്കുമ്പോഴും അവർക്ക് ബഹുമതികൾ നൽകുമ്പോഴും അവരുടെ വായ മൂടിക്കെട്ടുംവിധമുള്ള നീക്കം ഇടതുപക്ഷം നടത്തുക പതിവില്ലെന്നും അശോകൻ ചരുവിൽ കുറിച്ചു.


