സത്യപ്രതിജ്ഞ ആഘോഷമാക്കി ബി.ജെ.പി
text_fieldsതിരുവനന്തപുരം: ചരിത്രത്തിൽ ആദ്യമായി ലഭിച്ച മൂന്നംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങ് ആഘോഷമാക്കി ബി.ജെ.പി. പാളയം രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം എം.എൽ.എമാരായ രാജീവ് ചന്ദ്രശേഖർ, വി. മുരളീധരൻ, ബി.ബി. ഗോപകുമാർ എന്നിവർ പ്രവര്‍ത്തകര്‍ക്കൊപ്പം പ്രകടനമായാണ് നിയമസഭയിലേക്ക് എത്തിയത്. ബി.ജെ.പിക്ക് ഇത് ചരിത്ര ദിനമാണെന്ന് സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഇനി മോദിയുടെ വികസന രാഷ്ട്രീയം കേരള നിയമസഭ കാണുമെന്നും അദ്ദേഹം പറഞ്ഞു. സ്പീക്കർ സ്ഥാനാർഥിയായി ചാത്തന്നൂരിൽ നിന്ന് ജയിച്ച ബി.ബി. ഗോപകുമാർ മത്സരിക്കും. പാര്‍ലമെന്ററി പാർട്ടി നേതാവിനെ പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നാടിന് ആര് നന്മ ചെയ്യുന്നുവോ അവർക്കൊപ്പം ബി.ജെ.പി നിൽക്കും. ജനങ്ങളുടെ പ്രശ്നങ്ങളെ മുന്‍നിര്‍ത്തിയുള്ള പുതിയ രാഷ്ട്രീയ സംസ്കാരത്തിലേക്ക് കേരളം മാറേണ്ടിയിരിക്കുന്നു. ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള അനാവശ്യ വിവാദങ്ങളും പരസ്പര ആരോപണ രാഷ്ട്രീയവും സമൂഹത്തിന് ഗുണകരമല്ല.
രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്ന നയങ്ങളും വികസന പദ്ധതികളും മുന്നോട്ട് വക്കേണ്ട സമയമാണിതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. നിയമസഭാകക്ഷി നേതാവിനെ തെരഞ്ഞെടുക്കാത്തതിനാൽ പ്രതിപക്ഷബ്ലോക്കിലെ മുൻനിരയിലാണ് രാജീവിന് സീറ്റ് അനുവദിച്ചത്. സത്യപ്രതിജ്ഞ വീക്ഷിക്കാൻ നിരവധി ബി.ജെ.പി നേതാക്കളും പ്രവർത്തകരുമാണ് നിയമസഭാ മന്ദിരത്തിലെത്തിയത്.


