സുപ്രീംകോടതി വിധി; ബി.പി.എൽ സ്കോളർഷിപ് പദ്ധതി സമ്പൂർണപ്രതിസന്ധിയിൽ
text_fieldsതിരുവനന്തപുരം: ബി.പി.എൽ വിദ്യാർഥികളുടെ മെഡിക്കൽ പഠനത്തിന് കോർപസ് ഫണ്ട് രൂപവത്കരിക്കാൻ എൻ.ആർ.ഐ വിദ്യാർഥികളിൽ നിന്ന് ഈടാക്കുന്ന ഫീസ് നൽകണമെന്ന് നിർദേശിക്കാൻ സംസ്ഥാന സർക്കാർ രൂപവത്കരിച്ച പ്രവേശന, ഫീസ് നിയന്ത്രണ സമിതിക്ക് അധികാരമില്ലെന്ന ഹൈകോടതി വിധി സുപ്രീംകോടതി ശരിവെച്ചതോടെ, ബി.പി.എൽ സ്കോളർഷിപ് പദ്ധതി സമ്പൂർണ പ്രതിസന്ധിയിലായി.
സംസ്ഥാനത്ത് സ്വാശ്രയ മെഡിക്കൽ ഫീസ് നിരക്ക് ഏകീകരിച്ചതിനൊപ്പം 2017ലാണ് സർക്കാർ ബി.പി.എൽ സ്കോളർഷിപ് പദ്ധതി തയാറാക്കിയത്. സ്വാശ്രയ മെഡിക്കൽ കോളജുകളിൽ പ്രവേശനം നേടുന്ന ദാരിദ്ര്യരേഖക്ക് താഴെയുള്ള വിദ്യാർഥികളുടെ ഫീസിന്റെ 90 ശതമാനം തുക സർക്കാർ ഒടുക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തത്.
പദ്ധതിക്കായി സ്വാശ്രയ മെഡിക്കൽ കോളജുകളിൽ എൻ.ആർ.ഐ ക്വോട്ടയിൽ പ്രവേശനം നേടുന്ന വിദ്യാർഥികളിൽ നിന്ന് പ്രതിവർഷം അഞ്ചു ലക്ഷം രൂപ അധിക തുകയായി ഈടാക്കി കോർപസ് ഫണ്ടിൽ നിക്ഷേപിക്കാനുമായിരുന്നു തീരുമാനം. ഇതുപ്രകാരം എൻ.ആർ.ഐ ഫീസ് 15 ലക്ഷം രൂപയിൽ നിന്ന് 20 ലക്ഷമാക്കി ഉയർത്തുകയും ചെയ്തു.
ആദ്യവർഷത്തെ തുക പ്രവേശന പരീക്ഷ കമീഷണർ ശേഖരിക്കുമ്പോൾ തുടർന്നുള്ള വർഷങ്ങളിലെ തുക കോളജുകൾ ശേഖരിച്ച് സർക്കാറിലേക്ക് കൈമാറണമെന്നായിരുന്നു വ്യവസ്ഥ. ഇതുസംബന്ധിച്ച് സർക്കാറും പ്രവേശന, ഫീസ് നിയന്ത്രണ സമിതികളും ഇറക്കിയ ഉത്തരവ് സ്വാശ്രയ കോളജുകൾ ഹൈകോടതിയിൽ ചോദ്യം ചെയ്യുകയും റദ്ദാക്കുകയുമായിരുന്നു.
ഇതിനെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതിനെ തുടർന്നാണ് ഹൈകോടതി വിധി ശരിവെച്ചത്. നേരത്തെ പ്രവേശന പരീക്ഷ കമീഷണർ ശേഖരിച്ച തുക കോടതി വിധിയോടെ സ്വാശ്രയ കോളജ് മാനേജ്മെന്റുകൾക്ക് കൈമാറേണ്ടിയും വരും. 2022 മുതൽ ബി.പി.എൽ സ്കോളർഷിപ് പദ്ധതി ഏറക്കുറെ സ്തംഭനത്തിലാണ്.
മിക്ക കോളജുകളും വിദ്യാർഥികളിൽനിന്ന് ശേഖരിച്ച തുക കോർപസ് ഫണ്ടിലേക്ക് കൈമാറുന്നുമില്ല. 2024 മുതൽ പ്രവേശനം നേടുന്നവരിൽ നിന്ന് പ്രവേശന പരീക്ഷ കമീഷണർ ആദ്യവർഷത്തെ തുക ശേഖരിക്കുന്നതും നിർത്തിവെച്ചിരിക്കുകയാണ്.
പ്രവേശന, ഫീസ് നിയന്ത്രണ സമിതി രൂപവത്കരിക്കാൻ വ്യവസ്ഥ ചെയ്യുന്ന 2017ലെ കേരള മെഡിക്കൽ വിദ്യാഭ്യാസ നിയമത്തിൽ കോർപസ് ഫണ്ട് ശേഖരിക്കുന്നതിൽ സമിതിക്ക് പ്രത്യേക അധികാരമൊന്നും വ്യവസ്ഥ ചെയ്തിട്ടില്ല. ഇതുൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് ഹൈകോടതിയുടെയും സുപ്രീംകോടതിയുടെയും ഉത്തരവുകൾ വന്നത്.
പരിഹാരത്തിന് ഏക പോംവഴി നിയമനിർമാണം
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ കോളജുകളിലെ ബി.പി.എൽ വിദ്യാർഥികൾക്കായുള്ള സ്കോളർഷിപ് പദ്ധതി തുടരാൻ സർക്കാറിന് മുന്നിലെ ഏകപോംവഴി നിയമനിർമാണം. ഇക്കാര്യം സുപ്രീംകോടതി വിധിയിലും വ്യക്തമാക്കിയിട്ടുണ്ട്. ബി.പി.എൽ സ്കോളർഷിപ് പദ്ധതി സംബന്ധിച്ച് പ്രത്യേക നിയമനിർമാണമോ 2017ലെ കേരള മെഡിക്കൽ വിദ്യാഭ്യാസ നിയമത്തിൽ പ്രവേശന, ഫീസ് നിയന്ത്രണ സമിതിയുടെ അധികാരം വിപുലപ്പെടുത്തി വ്യവസ്ഥ കൊണ്ടുവന്നോ പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയും.
ഇതുസംബന്ധിച്ച ഉത്തരവുകൾ ഹൈകോടതി റദ്ദ് ചെയ്തപ്പോൾ തന്നെ നിയമനിർമാണം സംബന്ധിച്ച് ആവശ്യം ഉയർന്നുവന്നിരുന്നു. എന്നാൽ, സർക്കാർ സുപ്രീംകോടതിയെ സമീപിക്കുകയും കേസ് അനന്തമായി നീളുകയുമായിരുന്നു. ഇതിനിടെ, കേസിലെ അന്തിമ വിധി വരുന്നതുവരെ കോർപസ് ഫണ്ടിലേക്ക് ഫീസ് പിരിക്കേണ്ടതില്ലെന്ന് പ്രവേശന പരീക്ഷ കമീഷണർക്ക് 2024ൽ ആരോഗ്യവകുപ്പ് നിർദേശവും നൽകിയിരുന്നു.
പ്രവേശന, ഫീസ് നിയന്ത്രണ സമിതിയുടെ അധികാര പരിധിയിലേക്ക് കോർപസ് ഫണ്ടുമായി ബന്ധപ്പെട്ട അധികാരങ്ങൾ ചേർത്ത് ഭേദഗതിനിയമം കൊണ്ടുവരാനുള്ള സാധ്യത സർക്കാർ പരിശോധിച്ചേക്കും.
ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്ത് മൂന്ന് ക്രിസ്ത്യൻ മെഡിക്കൽ കോളജുകൾ ഒഴികെയുള്ള സ്വാശ്രയ മെഡിക്കൽ കോളജുകളിൽ സർക്കാറിന് ലഭിക്കുന്ന 50 ശതമാനം സീറ്റുകളിൽ പകുതിയിൽ സർക്കാർ മെഡിക്കൽ കോളജുകളിലെ ഫീസും അവശേഷിക്കുന്നവയിൽ 1.8 ലക്ഷം രൂപയുമായിരുന്നു ഫീസ്. ഇത് 2016ൽ പിണറായി സർക്കാർ വന്നതോടെ, ഫീസ് 1.8 ലക്ഷത്തിൽ നിന്ന് 2.5 ലക്ഷമാക്കി ഉയർത്തി.
2017ൽ സ്വാശ്രയ മെഡിക്കൽ കോളജുകളിലെല്ലാം ഉയർന്ന ഏകീകൃത ഫീസ് നിരക്ക് നടപ്പാക്കി. 85 ശതമാനം സീറ്റുകളിൽ ആറു ലക്ഷത്തിന് മുകളിൽ ഫീസും എൻ.ആർ.ഐ ക്വോട്ടയിൽ 15 ലക്ഷം രൂപയുമായിരുന്നു ഫീസ്. ബി.പി.എൽ വിദ്യാർഥികൾക്ക് സ്കോളർഷിപ് പദ്ധതി പ്രഖ്യാപിച്ചതോടെ, എൻ.ആർ.ഐ ഫീസ് 20 ലക്ഷവുമാക്കി.