കേസൊതുക്കാൻ കോഴ: കൂടുതൽ ഇ.ഡി ഉദ്യോഗസ്ഥർ സംശയനിഴലിൽ, ഇ.ഡി ആഭ്യന്തര അന്വേഷണം ആരംഭിച്ചു
text_fieldsഇ.ഡി കേസ് ഒതുക്കാൻ കോഴ വാങ്ങിയെന്ന കേസിൽ മൊഴി നൽകാൻ വിജിലൻസ് ഓഫിസിലെത്തിയ പരാതിക്കാരനായ അനീഷ് ബാബു
കൊച്ചി: ഇ.ഡി അസിസ്റ്റൻറ് ഡയറക്ടർ ഒന്നാം പ്രതിയായ കോഴക്കേസിൽ ഉന്നത ഇ.ഡി ഉദ്യോഗസ്ഥരും കുരുക്കിൽ. ഇ.ഡി ഡെപ്യൂട്ടി ഡയറക്ടർ വിനോദ്കുമാർ അടക്കമുള്ളവർക്കെതിരെയാണ് പുതിയ വെളിപ്പെടുത്തൽ. വിജിലൻസ് രജിസ്റ്റർ ചെയ്ത കോഴക്കേസിലെ പരാതിക്കാരനായ കശുവണ്ടി വ്യവസായി അനീഷ് ബാബുവാണ് ഇതുസംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയത്.
കേസിൽ ഇതുവരെ ഏജന്റുമാരായ വിത്സൺ, മുകേഷ് മുരളി, ചാർട്ടേഡ് അക്കൗണ്ടൻറ് രഞ്ജിത് വാര്യർ എന്നിവരാണ് വിജിലൻസ് പിടിയിലായത്. ഇവർ അഞ്ചുദിവസത്തേക്ക് വിജിലൻസ് കസ്റ്റഡിയിലാണ്. ഇവരിൽനിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാണ് അന്വേഷണ സംഘം. പിടിയിലായ പ്രതികൾക്ക് കേസിലെ ഒന്നാംപ്രതിയായ ഇ.ഡി ഉദ്യോഗസ്ഥൻ ശേഖർ കുമാറുമായുള്ള ബന്ധം പരിശോധിക്കും. ഇതിനുശേഷമാകും ഇയാളുടെ ചോദ്യംചെയ്യൽ. പിടിയിലായ രഞ്ജിത്തിന്റെ ഓഫിസിൽ നടത്തിയ പരിശോധനയിൽ ലാപ്ടോപ്പും ബാങ്ക് ഇടപാട് രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.
അതേസമയം, കേസിൽ പരിശോധനകൾ തുടരുന്നതായും കൂടുതൽ തെളിവുകൾ കിട്ടിയെന്നും വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇ.ഡി രജിസ്റ്റർ ചെയ്ത മറ്റ് കേസുകളിലും പ്രതികൾ ഇടനിലക്കാരായിനിന്ന് പണം തട്ടിയിട്ടുണ്ടെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. കുപ്രസിദ്ധമായ നയതന്ത്ര ബഗേജ് സ്വർണക്കടത്ത് കേസിലെ പ്രതികളെയും ഇത്തരത്തിൽ ബന്ധപ്പെട്ടതായാണ് വിവരം. ഇടനിലക്കാരുമായി സംസാരിച്ച് ധാരണയായാൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഒരു ശല്യവുമുണ്ടാകാറില്ലെന്നാണ് ഇരയായവർ പറയുന്നത്. വിജിലൻസ് കേസിലെ പരാതിക്കാരനും ഇക്കാര്യം ശരിവെക്കുന്നുണ്ട്. ഇയാളെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്ന ഉദ്യോഗസ്ഥർ ഇടനിലക്കാരുടെ രംഗപ്രവേശനത്തിനുശേഷം വിളിച്ചിട്ടേയില്ലെന്നാണ് ഇയാളും വെളിപ്പെടുത്തുന്നത്.
നിലവിൽ പിടിയിലായ മൂന്ന് പേർക്കും ഇ.ഡി ഓഫിസുമായി അടുത്ത ബന്ധമുള്ളതിനാൽ ഉയർന്ന തസ്തികയിലുള്ളവരടക്കം കൂടുതൽ ഇ.ഡി ഉദ്യോഗസ്ഥരും സംശയനിഴലിലാണ്. ഇതോടൊപ്പം പിടിയിലായ മുകേഷ് ഹവാല റാക്കറ്റിലെ കണ്ണിയാണെന്നും ഉദ്യോഗസ്ഥരുടെ കോഴപ്പണം ഇയാളാണ് കടത്തിയിരുന്നതെന്നും വിജിലൻസിന് വിവരം ലഭിച്ചിട്ടുണ്ട്. വിജിലൻസ് കൈക്കൂലി കേസെടുത്ത സംഭവത്തിൽ ഇ.ഡിയും ആഭ്യന്തര അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇ.ഡി ഡയറക്ടർ കൊച്ചി സോണൽ ഓഫിസിനോട് റിപ്പോർട്ട് തേടി. അസിസ്റ്റന്റ് ഡയറക്ടർ ശേഖർ കുമാറിനെതിരായ ആരോപണം പരിശോധിക്കാനാണ് നിർദേശം. രഹസ്യസ്വഭാവത്തിൽ അയക്കേണ്ട സമൻസ് പുറത്തുപോയതിലും അന്വേഷണം നടത്തും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും തുടർനടപടി.
ഇതിനിടെ, പരാതിക്കാരനായ അനീഷ് ബാബു വിജിലന്‍സ് ഓഫിസിലെത്തി മൊഴി നൽകി. നേരത്തേ തന്നെ ഭീഷണിപ്പെടുത്തിയ ഇ.ഡി ഉന്നത ഉദ്യോഗസ്ഥന്റെ പേര് പറഞ്ഞപ്പോള്‍ മാറിപ്പോയെന്ന് അനീഷ് ബാബു മാധ്യമങ്ങളോട് പറഞ്ഞു. കേസിന്റെ പേരിൽ തന്നെ ഭീഷണിപ്പെടുത്തിയത് ഡെപ്യൂട്ടി ഡയറക്ടർ വിനോദ് കുമാറാണെന്നും രാധാകൃഷ്ണനെന്ന് പേര് മാറിപ്പറഞ്ഞതാണെന്നും അനീഷ് ബാബു പറഞ്ഞു.