കൊയിലാണ്ടിയിൽ 24 കോടി ചെലവിട്ട് നിർമിക്കുന്ന പാലം തകർന്നുവീണു; അന്വേഷണത്തിന് ഉത്തരവിട്ട് പൊതുമരാമത്ത് വകുപ്പ്
text_fieldsകൊയിലാണ്ടി ചേമഞ്ചേരിയിൽ നിർമാണത്തിലിരുന്ന തോരായിക്കടവ് പാലം തകർന്നപ്പോൾ
കോഴിക്കോട്: കൊയിലാണ്ടി ചേമഞ്ചേരിയിൽ നിർമാണത്തിലിരുന്ന തോരായിക്കടവ് പാലം തകർന്നുവീണു. വ്യാഴാഴ്ച ഉച്ചക്ക് ശേഷമാണ് സംഭവം. പാലത്തിന്റെ മധ്യഭാഗത്തെ ബീം തകർന്ന് കോൺക്രീറ്റ് ഉൾപ്പെടെ താഴേക്ക് പതിക്കുകയായിരുന്നു.
പാലത്തിന്റെ കോൺക്രീറ്റ് പ്രവൃത്തികൾ നടന്നുകൊണ്ടിരിക്കുകയായിരുന്നു. പുഴയുടെ മധ്യത്തിലേക്കാണ് പാലം തകർന്നുവീണത്. നിർമാണത്തൊഴിലാളികൾ അപകടത്തിൽ നിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടതെന്ന് പ്രദേശവാസികൾ പറയുന്നു.
കോഴിക്കോട്-ബാലുശ്ശേരി മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പാലമാണിത്. കിഫ്ബി മുഖേനയാണ് പാലത്തിന്റെ പണി പണി പൂർത്തിയാക്കുന്നത്. 23.82 കോടി രൂപയാണ് നിർമാണ ചെലവ്. പാലത്തിന് 265 മീറ്റർ നീളവും 12 മീറ്റർ വീതിയുമാണുള്ളത്. മലപ്പുറത്തെ പി.എം.ആർ കൺസ്ട്രക്ഷൻ കമ്പനിക്കാണ് നിർമാണ കരാർ.
പാലം തകർന്നതിൽ പൊതുമരാമത്ത് വകുപ്പ് അടിയന്തര റിപ്പോർട്ട് തേടി. റിപ്പോർട്ട് ലഭിച്ച ശേഷം നടപടികൾ സ്വീകരിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു.