കളംനിറഞ്ഞ് സ്ഥാനാർഥികൾ, മുന്നണികൾക്ക് നെഞ്ചിടിപ്പ്
text_fieldsമലപ്പുറം: ഇടതും വലതും തമ്മിലുള്ള സാധാരണ പോരാട്ടമെന്ന് കരുതിയിടത്തുനിന്ന് പി.വി. അൻവറും ബി.ജെ.പിയും കളം നിറഞ്ഞതോടെ നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മുന്നണികൾക്ക് നെഞ്ചിടിപ്പ്. അൻവർ പ്രശ്നത്തിൽ പിണങ്ങിയ ലീഗും കോൺഗ്രസും വെല്ലുവിളി ഒന്നിച്ച് നേരിടാൻ ധാരണയായിട്ടുണ്ട്. യു.ഡി.എഫ് കൺവെൻഷൻ ഉദ്ഘാടനത്തിനെത്തിയ എ.ഐ.സി.സി സംഘടന ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും മുസ്ലിംലീഗ് ദേശീയ ജന. സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും വിഷയം ചർച്ചചെയ്തു.
അൻവർ പ്രശ്നം കോൺഗ്രസ് കൈകാര്യംചെയ്ത രീതിയോടുള്ള അതൃപ്തി ഞായറാഴ്ച ചേർന്ന ലീഗ് നേതൃയോഗം പ്രകടിപ്പിച്ചിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനമാണ് ലീഗ് യോഗത്തിലുണ്ടായത്.അൻവർ സ്ഥാനാർഥിയായ സ്ഥിതിക്ക് യു.ഡി.എഫിന്റെ വിജയം ഉറപ്പുവരുത്താൻ പരമാവധി ഊർജം സംഭരിച്ച് ഒറ്റക്കെട്ടായി പ്രവർത്തിക്കാനാണ് യു.ഡി.എഫ് നേതൃയോഗ ധാരണ. പാർട്ടി വോട്ടുകൾ അൻവറിലേക്ക് പോകാതിരിക്കാൻ ലീഗ് സ്വന്തം നിലക്കും ബൂത്ത് തലത്തിൽ സംഘടന സംവിധാനം ശക്തമാക്കും.
ലീഗിന് സ്വാധീനമുള്ള മൂന്ന് ഗ്രാമപഞ്ചായത്തുകളിൽ പാർട്ടി കൂടുതൽ ശ്രദ്ധയൂന്നും. അൻവർ പിടിക്കുന്ന യു.ഡി.എഫ് വോട്ടുകളിലാണ് ഇടതിന്റെ പ്രതീക്ഷ. തോൽവി ഉറപ്പിച്ചിരുന്നിടത്താണ് എൽ.ഡി.എഫ് വിജയം സ്വപ്നം കാണുന്നത്. അതിനനുസരിച്ച് പ്രചാരണം സൂക്ഷ്മതലത്തിൽ കൂടുതൽ ശക്തിപ്പെടുത്തിയിരിക്കുകയാണ് ഇടതു ക്യാമ്പ്. കൂടുതൽ പ്രചാരണ യോഗങ്ങളിലേക്ക് മുഖ്യമന്ത്രിയെത്തും.
പരമാവധിയിടങ്ങളിൽ സ്ഥാനാർഥിതന്നെ വോട്ടഭ്യർഥിച്ചെത്തും. പരമ്പരാഗത വോട്ടുകൾ ചോരാതിരിക്കാനുള്ള ജാഗ്രതയും സി.പി.എം ഭാഗത്തുനിന്നുണ്ട്. നിലമ്പൂരിൽ ബി.ജെ.പി-സി.പി.എം രഹസ്യബാന്ധവം കോൺഗ്രസ് ആരോപിക്കുന്നുണ്ട്. ബി.ജെ.പിയിലേക്ക് പോകാൻ സാധ്യതയുണ്ടായിരുന്ന എസ്.എൻ.ഡി.പി വോട്ടുകൾ ഇടതിനുതന്നെ വീഴുമെന്ന വിലയിരുത്തലിലാണ് യു.ഡി.എഫ്.
മനസ്സില്ലാ മനസ്സോടെ കളത്തിലിറങ്ങിയ ബി.ജെ.പി അവസാനനിമിഷം പ്രചാരണത്തിൽ സജീവമാണ്. ക്രൈസ്തവ വോട്ടുകളിൽ കണ്ണ് വെച്ചാണ് മോഹൻ ജോർജിനെ കളത്തിലിറക്കിയതെങ്കിലും പരമ്പരാഗത യു.ഡി.എഫ് വോട്ട് ബാങ്കിൽ വിള്ളൽ വീഴ്ത്താൻ പ്രയാസമായിരിക്കും. മോഹൻ ജോർജ് പ്രതിനിധാനംചെയ്യുന്ന മാർത്തോമ സഭ ബി.ജെ.പിയോട് അനുഭാവം പ്രകടിപ്പിക്കാത്ത വിഭാഗമാണ്.
കോൺഗ്രസ്, ലീഗ് വോട്ടുകളിൽ വിള്ളൽ വീഴ്ത്തി വോട്ടുറപ്പിക്കാനാണ് അൻവറിന്റെ നീക്കം. അന്തരിച്ച മുൻ ഡി.സി.സി അധ്യക്ഷൻ വി.വി. പ്രകാശിന്റെ വീട്ടിലെത്തി വോട്ടഭ്യർഥിച്ചാണ് പ്രചാരണ തുടക്കം. ആര്യാടൻ ഷൗക്കത്തിനെതിരായ നെഗറ്റീവ് വോട്ടുകൾ പെട്ടിയിലാക്കാനുള്ള സൂത്രവിദ്യങ്ങളും അൻവർ പയറ്റുന്നുണ്ട്. സമുദായ സംഘടനകളിലേക്കും തൃണമൂൽ കണ്ണയക്കുന്നുണ്ട്. ബംഗാൾ നേതാക്കളെ ഇറക്കി കാടിളക്കാനും നീക്കമുണ്ട്. അതേസമയം, എം.എൽ.എ സ്ഥാനം രാജിവെച്ചയാൾ വീണ്ടും സ്ഥാനാർഥിയാകുന്നത് വോട്ടർമാർ എത്രത്തോളം സ്വീകരിക്കുമെന്ന പ്രശ്നമുണ്ട്.
നേരത്തേ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് കളത്തിൽ സജീവമായ യു.ഡി.എഫ് പ്രചാരണത്തിൽ ഒരുപടി മുന്നിലാണ്. സി.പി.എമ്മിന്റെ കേഡർ സംവിധാനത്തിന്റെ ബലത്തിൽ എം. സ്വരാജും പഴുതടച്ചാണ് നീങ്ങുന്നത്. എസ്.ഡി.പി.ഐക്കും കഴിഞ്ഞ തവണ കിട്ടിയ വോട്ടുകൾ നിലനിർത്തേണ്ടത് അഭിമാനപ്രശ്നമാണ്.
അടിക്കടിയുള്ള തെരഞ്ഞെടുപ്പുകളും കാലവർഷവും കാരണം ഇത്തവണ പോളിങ് ശതമാനം ഗണ്യമായി കുറയുമെന്ന വിലയിരുത്തലുണ്ട്. പോളിങ് ശതമാനം 65 ശതമാനത്തിൽ താഴെ വന്നാൽ മുന്നണികൾക്ക് കിട്ടുന്ന വോട്ടുകളിൽ പതിനായിരത്തിന്റെ കുറവ് വരും. ഇതിനാൽ അൻവർ ചോർത്തുന്ന വോട്ടുകൾ ജയപരാജയം നിർണയിക്കുമെന്ന ആശങ്ക ഇരു മുന്നണികൾക്കുമുണ്ട്.