മാറ്റം സുധാകരനെ കൂടി വിശ്വാസത്തിലെടുത്ത്; നീക്കം അനുചിത സമയത്തെന്ന് ഒരു വിഭാഗം
text_fieldsതിരുവനന്തപുരം: കെ.പി.സി.സി നേതൃമാറ്റത്തിൽ കെ. സുധാകരൻ ഇടഞ്ഞതോടെ, അദ്ദേഹത്തെ കൂടി വിശ്വാസത്തിലെടുത്തുള്ള പുനഃസംഘടന ശ്രമങ്ങൾക്ക് ഹൈകമാൻഡ്. തലപ്പത്ത് മാറ്റം വേണമെന്ന തീരുമാനത്തിൽ നിന്ന് പിന്നോട്ടുപോയിട്ടില്ലെങ്കിലും അതിന് ഏത് മാർഗവും സമീപനവും സ്വീകരിക്കണമെന്നതിലാണ് ചർച്ചകൾ.
വിയോജിപ്പും അതൃപ്തിയും പരസ്യമാക്കിയ കെ. സുധാകരനെ അനുനയിപ്പിക്കാതെയുള്ള മാറ്റങ്ങൾ വിപരീത ഫലമുണ്ടാക്കുമെന്ന ബോധ്യം നേതൃത്വത്തിനുണ്ട്. അതേ സമയം പ്രസിഡന്റ് മാറ്റ ചർച്ചകളിലേക്ക് കടക്കുകയും അഭിപ്രായവ്യത്യാസങ്ങൾ പരസ്യപ്പെടുകയും ചെയ്തിട്ടും ഹൈകമാൻഡ് കൃത്യമായി നിലപാട് വ്യക്തമാക്കാത്തത് പാർട്ടിക്കുള്ളിൽ വലിയ അനിശ്ചിതത്വം സൃഷ്ടിച്ചിട്ടുണ്ട്.
നേതൃമാറ്റ ചർച്ചകൾക്ക് തെരഞ്ഞെടുത്ത സമയം അനുചിതമായി എന്ന വികാരവും ഒരുവിഭാഗം നേതാക്കളിലുണ്ട്. 2026 ലെ നിയമസഭ തെരഞ്ഞെടുപ്പ് കോൺഗ്രസിനെ സംബന്ധിച്ച് ജീവന്മരണ പോരാട്ടമാണ്. സി.പി.എമ്മാകട്ടെ, മൂന്നാം ഭരണം വരാൻ പോകുന്നെന്ന രാഷ്ട്രീയ അജണ്ട സെറ്റ് ചെയ്യുകയും ചെയ്തുകഴിഞ്ഞു.
ഭരണവിരുദ്ധ വികാരം കൊണ്ട് മാത്രം അധികാരത്തിലെത്താൻ കഴിയില്ലെന്ന തിരിച്ചറിവ് കോൺഗ്രസിനുണ്ട്. ആ സ്വപ്നം 2021ൽ പൊലിഞ്ഞതുമാണ്. അതുകൊണ്ടുതന്നെ ചടുലമായി ഇടപെടേണ്ട സമയത്താണ് നേതൃമാറ്റത്തിന്റെ പേരിൽ രൂപപ്പെട്ട അനിശ്ചിതത്വങ്ങൾ.
നടക്കാൻ പോകുന്നത് അങ്കണവാടി തെരഞ്ഞെടുപ്പല്ലെന്ന് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ മുതിർന്ന നേതൃത്വത്തെ രൂക്ഷമായ ഭാഷയിൽ ഓർമപ്പെടുത്തേണ്ടിവന്നതും ഈ സാഹചര്യത്തിലാണ്. നിയമസഭയിലും ലോക്സഭയിലും നേതാക്കളെ വിജയിപ്പിക്കാൻ വിയർപ്പൊഴുക്കിയ സാധാരണ അണികൾക്ക് മത്സരിക്കാനുള്ള അവസരമാണ് തദ്ദേശ തെരഞ്ഞെടുപ്പ്. നേതൃത്വമാറ്റം സംബന്ധിച്ച അനിശ്ചിതത്വങ്ങൾ ഈ സാധ്യതകളിലേക്കാണ് മണ്ണുവാരിയിടുന്നതെന്ന വികാരവും പാർട്ടിക്കുള്ളിലുണ്ട്.
അതേ സമയം കെ. സുധാകരൻ നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. ഞായറാഴ്ച തലസ്ഥാനത്ത് നടന്ന കെ.പി.സി.സിയുടെ ‘സംവിധാൻ ബെചാവോ റാലിയിൽ’ പൂർണ സമയം നടന്നാണ് സുധാകരൻ പങ്കാളിയായത്. തനിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് വരുത്താൻ ശ്രമിക്കുന്നവർക്കുള്ള മറുപടി കൂടിയായിരുന്നു ഈ നടത്തം.
നിറഞ്ഞ ആത്മവിശ്വാസത്തോടെയായിരുന്നു വേദിയിലെ മുഴുനീള സാന്നിധ്യവും. സുധാകരനെതിരെയുള്ള നീക്കത്തിൽ വിയോജിപ്പുമായി രംഗത്തെത്തുന്ന മുതിർന്ന നേതാക്കളെല്ലാം നേതൃത്വം പറഞ്ഞാൽ അംഗീകരിക്കാമെന്നും പക്ഷേ ‘പാൻ കേരള’ പരിവേഷമുള്ള നേതാവായിരിക്കണമെന്ന ഉപാധിയും മുന്നോട്ടുവെക്കുന്നെന്നതും ശ്രദ്ധേയം. ‘എക്സ്’ മാറി ‘വൈ’ വരുന്നതിന് കുഴപ്പമില്ലെന്നും എന്നാൽ, എക്സിനെക്കാൾ മികച്ചതാവണം ‘വൈ’ എന്നായിരുന്നു കെ. മുരളീധരന്റെ പ്രതികരണം.