മരം മുറി: അഗസ്റ്റിൻ സഹോദരന്മാർ പ്രതികളായ കേസുകളിൽ കുറ്റപത്രം സമർപ്പിച്ചു
text_fieldsകോഴിക്കോട്: അഗസ്റ്റിൻ സഹോദരന്മാർ മുട്ടിൽ മരം മുറി കേസിൽ കൂടുതൽ കുറ്റപത്രം സമർപ്പിച്ച് അന്വേഷണ സംഘം. റോജി അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ, ആന്‍റോ അഗസ്റ്റിൻ എന്നിവർ പ്രതികളായ 36 കേസുകളിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു.
ബത്തേരി ജുഡീഷ്യൽ ഫസ്‌റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. വനം വകുപ്പ് നടപടിക്കെതിരെ പ്രതികൾ നൽകിയ അപ്പീൽ നേരത്തെ വയനാട് അഡീഷനൽ ജില്ല കോടതി തള്ളിയിരുന്നു.
2020 ഒക്ടോബറിലാണ് ഉപാധികളോടെ പട്ടയം ലഭിച്ച ഭൂമിയിലെ ചന്ദനമൊഴികെയുള്ള മരങ്ങൾ മുറിക്കാൻ റവന്യൂ വകുപ്പ് ഉത്തരവിറക്കിയത്. 1960ന് ശേഷം നട്ടുവളർത്തിയതും സ്വയംകിളിർത്തതുമായ ചന്ദനമൊഴികെയുള്ള മരങ്ങൾ മുറിക്കാനായിരുന്നു ഉത്തരവിറങ്ങിയത്. ഈ ഉത്തരവിന്‍റെ മറവിൽ മുട്ടിൽ സൗത്ത് വില്ലേജിൽ നിന്ന് വ്യാപകമായി ഈട്ടിത്തടികൾ മുറിച്ച് കടത്തിുകയായിരുന്നു.
2021 ഫെബ്രുവരിയിൽ ഉത്തരവ് സർക്കാർ പിൻവലിച്ചു. 15 കോടിയോളം വിലമതിക്കുന്ന തടികൾ ഇപ്പോൾ വനം വകുപ്പിന്‍റെ കുപ്പാടി ഡിപ്പോയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ വനം, പൊലീസ്, റവന്യൂ വകുപ്പുകൾ 120 ലധികം കേസുകളെടുത്തിരുന്നു. ഈ തടികള്‍ കേടുവരാതെ സംരക്ഷിക്കുന്നതിന് 2023 ജനുവരിയില്‍ കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.


